Wednesday, 22 June 2011

IDEA യു ണ്ടോ? ബിസിനസ്‌ തുടങ്ങാന്‍ ഇതാ പണം


 തിരുവനന്തപുരത്തെ തമ്പാനൂര്‍. ഒരു മഴ പെയ്‌താല്‍ റോഡ്‌ പിന്നെ തോടാകും. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു വര്‍ഷകാലത്ത്‌ തമ്പാനൂരിലെ വെള്ളക്കെട്ടില്‍ തന്റെ ഫിയറ്റ്‌ കാറുമായി കുടുങ്ങിയ എ സി മെക്കാനിക്കായ ബാലരാമപുരം സ്വദേശി വിനോദിന്റെ ഉള്ളില്‍ ഒരു ബള്‍ബ്‌ കത്തി. എന്തുകൊണ്ട്‌ വെള്ളത്തിലും കരയിലും ഓടുന്ന കാര്‍ നിര്‍മിച്ചുകൂടാ? പിന്നെ മടിച്ചില്ല. ബാങ്കില്‍ നിന്നുള്ള മൂന്നര ലക്ഷം രൂപയ്‌ക്ക്‌ പുറമെ സുഹൃത്തുക്കളില്‍ നിന്നും വാങ്ങിയ തുകയും ഉള്‍പ്പടെ ഏകദേശം എട്ട്‌ ലക്ഷം രൂപ ചെലവില്‍ നാല്‌ വര്‍ഷം കൊണ്ട്‌ വിനോദ്‌ ഒരു മാരുതി - 800 നെ ഒരു ആംഫീബിയസ്‌ കാറാക്കി മാറ്റി തന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചു. ആദ്യ പരീക്ഷണങ്ങള്‍ പരാജയമായിരുന്നെങ്കിലും ഒടുവില്‍ വിജയം കണ്ടെത്തിയ അദ്ദേഹം റോഡിലൂടെ മാത്രമല്ല കടലിലൂടെയും അഞ്ച്‌ കിലോമീറ്റര്‍ ദൂരം കാര്‍ ഓടിച്ചു. ടൂറിസം, മിലിട്ടറി മേഖലകളില്‍ ഉപയോഗിക്കാവുന്ന ഈ വാഹനത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ പിന്നീട്‌ ഫലവത്തായില്ലെന്ന്‌ മാത്രമല്ല ഇത്തരമൊരു വാഹനം ഇന്നേവരെ നിലവിലില്ലാത്തതിനാല്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റോ തുറമുഖ, ഇറിഗേഷന്‍ വകുപ്പുകളോ ഇതിന്‌ ലൈസന്‍സും നല്‍കിയില്ല. റോഡിലോ ജലത്തിലോ വാഹനം ഇറക്കാനാകാത്തതിനെ തുടര്‍ന്ന്‌ അത്‌ നശിച്ചുപോയി. ഒപ്പം വലിയൊരു തുകയുടെ ബാധ്യത വിനോദിന്റെ തലയിലാവുകയും ചെയ്‌തു. രാജ്യത്തെ ആദ്യത്തെ ആംഫീബിയസ്‌ കാര്‍ നിര്‍മാതാവിന്റെ അവസ്ഥയാണിത്‌. 
എന്നാല്‍ വിനോദിന്‌ വിജയിക്കാമായിരുന്നു. അതും അഞ്ച്‌ പൈസ കൈയില്‍ നിന്ന്‌ ചെലവാക്കാതെ. എങ്ങനെയെന്നല്ലേ? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നവീന കണ്ടണ്ടുപിടുത്തങ്ങള്‍ക്ക്‌ നല്‍കുന്ന ഫണ്ടണ്ടും മറ്റ്‌ സഹായങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍. 
സഹായം ഇവിടെ നിന്നെല്ലാം
കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്‌ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സൈന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌ (ഡി.എസ്‌.ഐ.ആര്‍) നവീനമായ കണ്ടെത്തലുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ടെക്‌നോപ്രെണര്‍ പ്രൊമോഷന്‍ പ്രോഗ്രാം (ടെപ്‌) നടത്തുന്നുണ്ട്‌. ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചുമതല ടെക്‌നോപാര്‍ക്കിനാണുള്ളത്‌. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോ പ്രായ-ലിംഗ വ്യത്യാസമോ കൂടാതെ ആര്‍ക്കും അവര്‍ കണ്ടെത്താനുദ്ദേശിക്കുന്ന പദ്ധതിയുടെ നിര്‍ദേശം ഇവിടെ നല്‍കാമെന്ന്‌ ടെക്‌നോപാര്‍ക്ക്‌ ടെപ്‌ ഔട്ട്‌റീച്ച്‌ സെന്ററിന്റെ കോര്‍ഡിനേറ്ററായ കെ.സി.ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. പദ്ധതി നിര്‍ദേശങ്ങള്‍ ഇവിടത്തെ വിദഗ്‌ധ കമ്മിറ്റി വിലയിരുത്തിയശേഷം ഗുണകരമാണെന്ന്‌ കണ്ടെത്തിയാല്‍ അത്‌ ഡി.എസ്‌.ഐ.ആറിലേക്ക്‌ അയക്കും. അവരും അത്‌ അംഗീകരിക്കുകയാണെങ്കില്‍ ആദ്യ മാതൃക (പ്രോട്ടോടൈപ്പ്‌) നിര്‍മിക്കുന്നതിനായി പരമാവധി 15 ലക്ഷം രൂപ വരെ നല്‍കും. വിദ്യാര്‍ത്ഥികള്‍ പുതിയ ആശയവുമായി വന്നാല്‍ മൈക്രോ ടെപ്‌ വിഭാഗത്തില്‍ അവര്‍ക്ക്‌ 75,000 രൂപ നല്‍കുകയും പഠനം പൂര്‍ത്തിയാക്കിയശേഷം ആദ്യ മാതൃക നിര്‍മിക്കുന്നതിനുള്ള ഫണ്ട്‌ അനുവദിക്കുകയും ചെയ്യും.

``ആദ്യ മാതൃക പൂര്‍ത്തിയായാല്‍ ഡെല്‍ഹിയില്‍ നിന്നുള്ള പ്രതിനിധി ഉള്‍പ്പടെയുള്ള വിദഗ്‌ധ സംഘം അത്‌ വിലയിരുത്തിയശേഷം വാണിജ്യവല്‍ക്കരണത്തിനായി പരമാവധി 45 ലക്ഷം രൂപ വരെ നല്‍കിക്കൊണ്ട്‌ ഇന്നൊവേറ്ററെ ഒരു സംരംഭകനാക്കി മാറ്റുന്നതാണ്‌'', -ചന്ദ്രശേഖരന്‍ നായര്‍ പറയുന്നു. സ്വന്തമായി സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക്‌ ഉല്‍പ്പന്നമോ സാങ്കേതികവിദ്യയോ മറ്റ്‌ കമ്പനികള്‍ക്ക്‌ വില്‍ക്കുന്നതിനും ടെപ്പില്‍ സംവിധാനമുണ്ട്‌. ഇതിനുപുറമെ റോയല്‍റ്റി ലഭിക്കത്തക്ക വിധത്തിലോ അല്ലെങ്കില്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തം നേടിക്കൊണ്ട്‌ സാമ്പത്തിക ലാഭം നേടുന്നതിനോ അവസരം ലഭിക്കുന്നതാണ്‌.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ്‌ കൗണ്‍സില്‍ ഫോര്‍ സയന്‍സ്‌, ടെക്‌നോളജി ആന്‍ഡ്‌ എന്‍വയോണ്‍മെന്റും (കെ.എസ്‌.സി.എസ്‌.ടി.ഇ) നൂതനമായ കണ്ടെത്തലുകള്‍ക്ക്‌ സാമ്പത്തികസഹായം നല്‍കുന്നുണ്ട്‌. ``റൂറല്‍ ടെക്‌നോളജി പ്രോഗ്രാമിലൂടെ പരമാവധി നാല്‌ ലക്ഷം രൂപയുടെ ധനസഹായവും കൂടാതെ സ്‌ഥാപനങ്ങളുമായുള്ള പങ്കാളിത്തവും ഞങ്ങള്‍ ലഭ്യമാക്കുന്നുണ്ട്‌. ഇതിനായുള്ള അപേക്ഷകള്‍ എപ്പോള്‍ വേണമെങ്കിലും കൗണ്‍സിലില്‍ സമര്‍പ്പിക്കാവുന്നതാണ്‌.'' കൗണ്‍സിലിന്റെ ജോയ്‌ന്റ്‌ ഡയറക്‌റ്ററായ ഡോ. അജിത്‌ പ്രഭു പറഞ്ഞു. അപേക്ഷകര്‍ക്ക്‌ പ്രത്യേക യോഗ്യതകള്‍ നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ പുതിയ ഒരു ആശയമുള്ള ആര്‍ക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്‌. ഇവിടെ വികസിപ്പിച്ചെടുക്കുന്ന ഉല്‍പ്പന്ന സാങ്കേതികവിദ്യകള്‍ വാണിജ്യവല്‍ക്കരിക്കാന്‍ താല്‍പ്പര്യമുള്ളവരെ വ്യവസായ വികസന ഏജന്‍സികളുമായും ടെക്‌നോപാര്‍ക്കിലെ ബിസിനസ്‌ ഇന്‍കുബേറ്ററുമായും മറ്റും ബന്ധപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.

നൂതനമായ കണ്ടെത്തലുകള്‍ക്ക്‌ പേറ്റന്റ്‌ നേടുക അനിവാര്യമായതിനാല്‍ അതിനുവേണ്ടി ഒരു പേറ്റന്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കൗണ്‍സിലിന്റെ ആസ്ഥാനമായ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സാമ്പത്തിക ശേഷി ഇല്ലാത്ത ഇന്നൊവേറ്റേഴ്‌സിന്റെ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക്‌ കൗണ്‍സില്‍ തന്നെ പേറ്റന്റ്‌ എടുത്ത്‌ നല്‍കുന്ന
താണെന്ന്‌ അജിത്‌ പ്രഭു വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ വ്യവസായ സംരംഭകര്‍ക്കും ഇന്നൊവേറ്റേഴ്‌സിനും പേറ്റന്റ്‌ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ സെന്ററിന്റെ സഹായം തേടാവുന്നതാണ്‌. സാങ്കേതികവിദ്യാഭ്യാസ രംഗത്ത്‌ ഉന്നത ഗുണനിലവാരമുള്ള ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിനായി എന്‍ജിനീയറിംഗ്‌ ടെക്‌നോളജി പ്രോഗ്രാമിലൂടെ കേരളത്തിലെ എന്‍ജിനീയറിംഗ്‌ കോളെജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഫാക്കല്‍റ്റിക്ക്‌ ഗവേഷണ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കൗണ്‍സില്‍ 15 ലക്ഷം രൂപ വരെയും ധനസഹായം നല്‍കുന്നുണ്ട്‌. ഇതിനുപുറമെ എന്‍ജിനീയറിംഗ്‌ ബിരുദധാരികളുടെ കണ്ടെത്തലുകള്‍ക്ക്‌ സാമ്പത്തികസഹായം നല്‍കുന്നതിനുള്ള ഒരു പദ്ധതി നടപ്പാക്കുന്നതിനും കൗണ്‍സില്‍ ആലോചിച്ചു വരുന്നു.

കേന്ദ്ര-സംസ്ഥാന ഫണ്ട്‌ ഉപയോഗിച്ച്‌ നൂതനമായ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുത്ത ഏതാനും മികച്ച കണ്ടുപിടുത്തക്കാരെയും അവരുടെ കണ്ടെത്തലുകളെയും പരിചയപ്പെടാം.





മെഹര്‍ അലി
സംരംഭകന്‍, എറണാകുളം

കണ്ടെത്തല്‍ - ത്രീ ഡൈമെന്‍ഷണല്‍ ബില്‍ ബോര്‍ഡ്‌
ധനസഹായം - ടെപ്പില്‍ നിന്നുംഎട്ട്‌ ലക്ഷം രൂപ
സവിശേഷത - ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന ഈയൊരു പരസ്യബോര്‍ഡ്‌ മൂന്ന്‌ പരസ്യബോര്‍ഡുകളുടെ ഇഫക്‌റ്റ്‌ സൃഷ്‌ടിക്കുന്നതാണ്‌. പരസ്യങ്ങള്‍ക്കായി നഗരങ്ങളില്‍ വളരെ പരിമിതമായി ലഭിക്കുന്ന സ്ഥലത്തെ മൂന്നിരട്ടിയായി ഇത്‌ വര്‍ധിപ്പിക്കുകയും പരമാവധി ദൃശ്യാനുഭവം സംജാതമാക്കുകയും ചെയ്യുന്നു. ദുബായിലെ പരസ്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഇത്തരം ബോര്‍ഡുകള്‍ കണ്ടിരുന്നെങ്കിലും അവ ഇവിടെ അനുയോജ്യമല്ലാത്തതി
നാല്‍ ഏകദേശം നാല്‌ വര്‍ഷംകൊണ്ട്‌ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയായിരുന്നു. ഉല്‍പ്പന്നത്തെ വാണിജ്യവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ ടെപ്പിന്‌ നല്‍കികൊണ്ട്‌ സ്വന്തമായി മറ്റൊരു സംരംഭംകൂടി തുടങ്ങുകയാണ്‌ ലക്ഷ്യം. പേറ്റന്റിന്‌ അപേക്ഷിച്ചിട്ടുണ്ട്‌.



ഹരി ശശി
പ്രോജക്‌റ്റ്‌ മാനേജര്‍, ആലപ്പുഴ

കണ്ടെത്തല്‍ - ഓട്ടോമേറ്റഡ്‌ പോര്‍ട്ടബിള്‍ പബ്ലിക്‌ ടോയ്‌ലറ്റ്‌ (ഇ-ടോയ്‌ലറ്റ്‌)
ധനസഹായം - ടെപ്പില്‍ നിന്നും ഒരു ലക്ഷം രൂപ
സവിശേഷത - ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ സ്വയം പ്രവര്‍ത്തിക്കുകയും എവിടേക്ക്‌ വേണമെങ്കിലും മാറ്റി സ്ഥാപിക്കാവുന്നതുമായ പബ്ലിക്‌ ടോയ്‌ലറ്റാണിത്‌. നാണയം നിക്ഷേപിച്ചാല്‍ സ്വയം വാതില്‍ തുറക്കുകയും ഉപയോഗശേഷം തനിയെ ഫ്‌ളഷിംഗ്‌, ക്ലീനിംഗ്‌, സ്റ്റെറിലൈസേഷന്‍ എന്നിവ യാന്ത്രികമായി നിര്‍വഹിക്കപ്പെടുകയും ചെയ്യും. മൊബീലും വെബും മുഖേന നിയന്ത്രണം, ബയോ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയ പ്രത്യേകതകളുമുണ്ട്‌. യാത്രാവേളകളില്‍ പബ്ലിക്‌ ടോയ്‌ലറ്റുകളുടെ ശുചിത്വമില്ലായ്‌മ നേരിട്ടറിഞ്ഞതും സ്‌ത്രീകള്‍ അവ ഉപയോഗിക്കാന്‍ മടിക്കുന്നുവെന്ന വസ്‌തുത മനസിലാക്കിയതുമാണ്‌ ഇത്‌ നിര്‍മിക്കാന്‍ പ്രേരണയായത്‌. രണ്ടു വര്‍ഷംകൊണ്ട്‌ നിര്‍മിച്ചെടുത്ത ഈ ഉല്‍പ്പന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനായി സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇറാം സൈന്റിഫിക്‌ എന്ന കമ്പനിക്ക്‌ സാങ്കേതിക വിദ്യ കൈമാറിയിട്ടുണ്ട്‌. തിരുവനന്തപുരം, കോഴിക്കോട്‌ നഗരങ്ങളില്‍ ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.



ദാസ്‌ അജി കമ്മത്ത്‌
സംരംഭകന്‍, എറണാകുളം
കണ്ടെത്തല്‍ - ആര്‍.വി.സി.ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍
ധനസഹായം - ടെപ്പില്‍ നിന്നും 20 ലക്ഷം രൂപ
സവിശേഷത - പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എന്‍ജിന്‍ നിര്‍ത്താതെതന്നെ വ്യത്യസ്‌ത ഇന്ധനങ്ങളില്‍ ഓടിക്കാവുന്ന സാങ്കേതികവിദ്യയാണിത്‌. എന്‍ജിന്‍ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന ഒരു കണ്ടെത്തലാണിത്‌. വേരിയബിള്‍ കംപ്രഷന്‍ റേഷ്യോ സാങ്കേതികവിദ്യ പ്രായോഗികതലത്തില്‍ സാധ്യമാക്കിയെന്നതാണ്‌ ഏറ്റവും വലിയ നേട്ടം. ഇത്തരമൊരു സാധ്യതയെക്കുറിച്ചുള്ള ജിജ്ഞാസയാണ്‌ മുന്‍ മറൈന്‍ എന്‍ജിനീയറായ ഇദ്ദേഹത്തെ ഈയൊരു കണ്ടെത്തലിലേക്ക്‌ നയിച്ചത്‌. 10 വര്‍ഷംകൊണ്ട്‌ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍തന്നെ പേറ്റന്റ്‌ ചെയ്യപ്പെട്ടുകഴിഞ്ഞു. ഇതിന്റെ വാണിജ്യവല്‍ക്കരണത്തിനായി ടെപ്പിന്റെ രണ്ടാംഘട്ട ഫണ്ട്‌ ലഭിച്ചിട്ടുള്ള ഇദ്ദേഹം അതിനായി ഗ്യാറ്റ്‌ക്‌ ആര്‍.വി.സി.ആര്‍ അപ്പാരറ്റസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി രൂപീകരിച്ചിട്ടുള്ളതിന്‌ പുറമേ രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബീല്‍ നിര്‍മാതാക്കളുമായി ധാരണയിലുമേര്‍പ്പെട്ടുകഴിഞ്ഞു.
ഭാവികാല എന്‍ജിന്‍ സാങ്കേതികവിദ്യയാണ്‌ ആര്‍.വി.സി.ആര്‍. ഡീസലിന്റെയും പെട്രോളിന്റെയും എല്‍.പി.ജിയുടെയും എല്‍.എന്‍.ജിയുടെയുമൊക്കെ ലഭ്യതക്ക്‌ അനുസരണമായി അവയൊക്കെ മാറിമാറി ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്‌ ഈ സാങ്കേതികവിദ്യ. ഇന്ധനക്ഷമത 50 ശതമാനം വര്‍ധിപ്പിക്കുകയും മലിനീകരണം കുറയ്‌ക്കുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ എന്‍ജിന്റെ ഭാരവും വലുപ്പവും വന്‍തോതില്‍ കുറയ്‌ക്കാനിടയാക്കുകയും തേയ്‌മാനം ഒഴിവാക്കുകയും ചെയ്യും. എന്‍ജിനുകളില്‍ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, ഹൈഡ്രോളിക്‌സ്‌, വിന്‍ഡ്‌ പവര്‍ ഉല്‍പ്പാദനം തുടങ്ങിയ ഒട്ടേറെ എന്‍ജിനീയറിംഗ്‌ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കാമെന്നതാണ്‌ മറ്റൊരു സുപ്രധാന നേട്ടം.



ശ്യാംകുമാര്‍ എസ്‌
റിസര്‍ച്ച്‌ ഫെല്ലോ, തിരുവനന്തപുരം
കണ്ടെത്തല്‍ - പെഡസ്റ്റല്‍ വെറ്റ്‌ ഗ്രൈന്‍ഡര്‍, സോളാര്‍ ബോട്ട്‌, സോളാര്‍ ബംബര്‍ ബോട്ട്‌
ധനസഹായം - വെറ്റ്‌ ഗ്രൈന്‍ഡറിന്‌ ടെപ്പില്‍ നിന്നും 1.7 ലക്ഷവും സോളാര്‍ ബോട്ടിനും സോളാര്‍ ബംബര്‍ ബോട്ടിനും ശാസ്‌ത്ര, സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും യഥാക്രമം 1.29 ലക്ഷവും 3.85 ലക്ഷവും നേടി.
സവിശേഷത - കിച്ചന്‍ ജിംനേഷ്യം എന്നൊരു നവീന മേഖല കേന്ദ്രീകരിച്ച്‌ വ്യായാമത്തോടൊപ്പം അടുക്കള പണിയും ചെയ്യാന്‍ സഹായിക്കുന്ന ഒരു ഉല്‍പ്പന്നമാണ്‌ പെഡസ്റ്റല്‍ വെറ്റ്‌ ഗ്രൈന്‍ഡര്‍. ട്രെഡ്‌മില്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജം പാഴായിപ്പോകുമെങ്കില്‍ ഇത്‌ ചവിട്ടുന്നതിലൂടെ വ്യായാമത്തോടൊപ്പം അരി അരക്കാനും മാവ്‌ കുഴക്കാനും തേങ്ങ ചുരണ്ടാനും സാധിക്കും. പെഡലുള്ള ഉപകരണങ്ങളില്‍ നിന്നും നേടിയ ഈ ആശയം ഒരു വര്‍ഷം കൊണ്ടാണ്‌ വികസിപ്പിച്ചത്‌. പേറ്റന്റിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. ആറ്‌ മാസത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങിക്കൊണ്ട്‌ സംരംഭകനായി മാറുകയാണ്‌ ലക്ഷ്യം. തുച്ഛമായ പ്രവര്‍ത്തന ചെലവാണ്‌ സോളാര്‍ ബോട്ടിന്റെ പ്രത്യേകത. അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളില്‍ പരസ്‌പരം ഇടിച്ച്‌ തെറിപ്പിക്കുന്ന ചെറിയ ഇലക്‌ട്രിക്‌ കാറുകള്‍ ഉള്ളതുപോലെ പാര്‍ക്കുകളിലെ കൃത്രിമ തടാകത്തില്‍ ഉപയോഗിക്കാവുന്ന സോളാര്‍ ബംബര്‍ ബോട്ടുകള്‍ ഇന്ത്യയില്‍ ആദ്യത്തേതാണ്‌. ബോട്ടുകളുടെ സാങ്കേതികവിദ്യ മറ്റുള്ളവര്‍ക്ക്‌ കൈമാറിക്കൊണ്ട്‌ ഗവേഷണത്തില്‍ ശ്രദ്ധിക്കുക എന്നതാണ്‌ ഇദ്ദേഹത്തിന്റെ ലക്ഷ്യം.




ജോയ്‌ ഏബ്രഹാം
മെഡിക്കല്‍ ഇലസ്‌ട്രേറ്റര്‍, തിരുവനന്തപുരം & 

ഓബിന്‍ജോ 

എന്‍ജിനീയര്‍ തിരുവനന്തപുരം
കണ്ടെത്തല്‍ - ഓട്ടോമേറ്റഡ്‌ മള്‍ട്ടി ലെവല്‍ മോഡുലര്‍ ഓട്ടോമൊബീല്‍ പാര്‍ക്കിംഗ്‌ സിസ്റ്റം
ധനസഹായം - ടെപ്പില്‍ നിന്നും 7.5 ലക്ഷം രൂപ
സവിശേഷത - ലോകത്താകമാനമുള്ള എല്ലാവിധ പാര്‍ക്കിംഗ്‌ സംവിധാനങ്ങളെയും 
അപേക്ഷിച്ച്‌ പൂര്‍ണമായും ഓട്ടോമാറ്റിക്‌ ആണെന്നതാണ്‌ പ്രധാന പ്രത്യേകത. പ്രീ ബില്‍റ്റ്‌ 
സ്‌ട്രക്‌ചറായതിനാല്‍ ഒരു സ്ഥലത്ത്‌ നിന്നും മറ്റൊരിടത്തേക്ക്‌ മാറ്റി സ്ഥാപിക്കാനാകും. 
വശങ്ങളിലേക്ക്‌ ആവശ്യാനുസരണം വികസിപ്പിച്ച്‌ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാം. കുറഞ്ഞ സ്ഥലത്ത്‌ കൂടുതല്‍ പാര്‍ക്കിംഗ്‌ സൗകര്യം 
ലഭ്യമാകും. സാങ്കേതികവിദ്യക്ക്‌ ആദ്യമേതന്നെ പേറ്റന്റ്‌ നേടിയശേഷമാണ്‌ 
ഈ ഉല്‍പ്പന്നം പൂര്‍ണ തോതില്‍ വികസിപ്പിച്ചത്‌. ഒരിക്കല്‍ വിദേശത്ത്‌ പോയപ്പോള്‍ കാര്‍ പാര്‍ക്കിംഗിനായി മണിക്കൂറുകളോളം അലഞ്ഞതാണ്‌ ഇത്തരമൊരു കണ്ടെത്തലിന്‌ പ്രേരണയേകിയത്‌. മികച്ച നിക്ഷേപകരെ കണ്ടെത്തി വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങുകയാണ്‌ ലക്ഷ്യം.

അനില്‍ സി.സി
വര്‍ക്‌ ഷോപ്‌ മെക്കാനിക്‌, എറണാകുളം
കണ്ടെത്തല്‍ -സിക്‌സ്‌ സ്‌ട്രോക്ക്‌ എന്‍ജിന്‍
ധനസഹായം -ടെപ്പില്‍ നിന്നും 12 ലക്ഷം രൂപ
സവിശേഷത - സിക്‌സ്‌ സ്‌ട്രോക്‌ എന്‍ജിന്‍ ലോകത്ത്‌ ഒരിടത്തും തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല. ഉയര്‍ന്ന കാര്യക്ഷമതയും കുറഞ്ഞ മലിനീകരണവുമാണ്‌ പ്രധാന പ്രത്യേകത. ഇരുചക്ര വാഹനത്തില്‍ നടത്തിയ പരീക്ഷണത്തിലൂടെ ഫോര്‍ സ്‌ട്രോക്‌ എന്‍ജിനെക്കാളും 23 ശതമാനം ഇന്ധനക്ഷമത സിക്‌സ്‌ സ്‌ട്രോക്ക്‌ എന്‍ജിനില്‍ ഇദ്ദേഹം നേടിയെടുത്തിട്ടുണ്ട്‌. ഒരു ലിറ്റര്‍ പെട്രോളില്‍ 55 കിലോമീറ്റര്‍ മൈലേജ്‌ എന്നതിനെ 80 കിലോമീറ്ററായി വര്‍ധിപ്പിക്കുകയാണ്‌ ലക്ഷ്യം. എന്‍ജിന്‍ സാങ്കേതികവിദ്യയിലാകെ വമ്പന്‍ മാറ്റങ്ങള്‍ വരുത്തുന്ന ഈ പരീക്ഷണം കഴിഞ്ഞ ഏഴ്‌ വര്‍ഷമായി തുടരുകയാണ്‌. ഓട്ടോമൊബീല്‍, മറൈന്‍ എന്‍ജിന്‍ തുടങ്ങി എല്ലാതരം പെട്രോള്‍ എന്‍ജിനുകളിലും സിക്‌സ്‌ സ്‌ട്രോക്‌ വികസിപ്പിച്ചെടുക്കുകയാണ്‌ ലക്ഷ്യം.

വി.കെ. ജയന്‍
കരകൗശല വിദഗ്‌ധന്‍, എറണാകുളം
കണ്ടെത്തല്‍ - കളിമണ്ണിലെ കരകൗശല ഉല്‍പ്പന്നങ്ങള്‍ ചുട്ടെടുക്കുന്നതിനുള്ള ഗ്യാസ്‌ ചൂള
ധനസഹായം - ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും ഏകദേശം മൂന്ന്‌ ലക്ഷം രൂപ
സവിശേഷത - പരമ്പരാഗതമായുള്ള വിറക്‌ ചൂളയില്‍ ഊര്‍ജം പാഴായിപ്പോകുകയും പരിസര മലിനീകരണം ഉണ്ടാകുകയും ചെയ്യുന്നതിന്‌ പുറമേ അതില്‍ വെക്കുന്ന കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ പകുതിയോളം പൊട്ടിപ്പോകുകയും ചെയ്യും. ഗ്യാസ്‌ ചൂള ഇതെല്ലാം ഒഴിവാക്കുന്നുവെന്ന്‌ മാത്രമല്ല ചൂട്‌ കൂടുതലുള്ളതിനാല്‍ സമയം ലാഭിക്കാം. ഉയര്‍ന്ന ഗുണനിലവാരവും ഉറപ്പാക്കാം. കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ മികച്ച നിറവും ഉറപ്പും കിട്ടാന്‍ ഗ്യാസ്‌ ചൂള സഹായിക്കുന്നു. ചെറുകിട നിര്‍മാതാക്കള്‍ക്ക്‌ അനുയോജ്യമാണിത്‌. കളിമണ്‍ ശില്‍പ്പങ്ങള്‍, യൂട്ടിലിറ്റി ഐറ്റംസ്‌, ഗാര്‍ഡന്‍ ഡെക്കറേഷന്‍ തുടങ്ങിവയില്‍ നൂതന സാധ്യതകള്‍ കണ്ടെത്തുകയാണ്‌ ലക്ഷ്യം.

ലീലാമ്മ ജയിംസ്‌,
ജയിംസ്‌ പി. മാത്യു

കര്‍ഷകര്‍, പാലക്കാട്‌
കണ്ടെത്തല്‍: ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ ചക്ക വൈന്‍, പച്ചചക്ക ഉണക്കിയത്‌, ചക്കപ്പഴം ഉണക്കിയത്‌, ഇടിച്ചക്ക വേവിച്ചത്‌
ധനസഹായം - ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും നാല്‌ ലക്ഷം രൂപ
സവിശേഷത- വൈനുകളില്‍ ഏറ്റവും രുചികരവും 
ആസ്വാദ്യകരവുമാണ്‌ ചക്ക വൈന്‍. പച്ചചക്കക്കൊണ്ട്‌ നിര്‍മിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും പച്ചചക്ക ഉണക്കിയത്‌ ഉപയോഗിച്ച്‌ നിര്‍മിക്കാനാകും. ചക്കപ്പഴം ഉണക്കിയത്‌ പായസത്തിന്‌ ഉപയോഗിക്കാമെങ്കില്‍ ഇടിച്ചക്ക വേവിച്ചത്‌ എട്ട്‌ മാസം വരെ കേടാകാതെ സൂക്ഷിക്കാവുന്നതാണ്‌. വീടിന്‌ ചുറ്റുമുള്ള അനേകം പ്ലാവുകളില്‍ നിന്നും ചക്ക പഴുത്തുവീഴുമ്പോള്‍ കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടായതിനെ തുടര്‍ന്നാണ്‌ ദമ്പതികളായ ഇവര്‍ ചക്കയില്‍ നിന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്‌. ഒമ്പത്‌ വര്‍ഷംകൊണ്ട്‌ വികസിപ്പിച്ചെടുത്ത ഈ ഉല്‍പ്പന്നങ്ങള്‍ ടെസ്റ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ നേടിയിട്ടുണ്ട്‌.
ഗവേഷണത്തിനുശേഷം ഒട്ടേറെ തിക്താനുഭവങ്ങളും ഇവര്‍ക്ക്‌ നേരിടേണ്ടതായി വന്നു. കാര്‍ഷിക സര്‍വകലാശാലയിലെ ചില ശാസ്‌ത്രജ്ഞര്‍ ഇവരുടെ കണ്ടെത്തലുകള്‍ക്ക്‌ നേരെ മുഖം തിരിച്ചെങ്കില്‍ കര്‍ണാടകയില്‍ ചിലര്‍ വൈനിന്റെ പേറ്റന്റ്‌ തട്ടിയെടുക്കാനും ശ്രമം നടത്തുകയുണ്ടായി. സംരംഭകര്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവര്‍ക്ക്‌ സാങ്കേതികവിദ്യ പകര്‍ന്നു നല്‍കി കുറെയധികം യൂണിറ്റുകള്‍ കേരളത്തിനകത്തും പുറത്തും രൂപീകരിക്കുകയെന്നതാണ്‌ ഇവരുടെ ലക്ഷ്യം.

ബുഷയറുസലാം ആന്‍ഡ്‌ ടീം
സംരംഭകര്‍, തിരുവനന്തപുരം

കണ്ടെത്തല്‍ - വെബ്‌സൈറ്റ്‌ മുഖേന തല്‍സമയ ആശയവിനിമയം സാധ്യമാക്കുന്ന ഉല്‍പ്പന്നമായ ബൗണ്‍സ്‌ഡ്‌
ധനസഹായം - ടെപ്പില്‍ നിന്നും 24 ലക്ഷം രൂപ
സവിശേഷത - ഒരു കമ്പനിയുടെ വെബ്‌സൈറ്റില്‍
ബൗണ്‍സ്‌ഡ്‌ സ്ഥാപിച്ചാല്‍ സൈറ്റ്‌ സന്ദര്‍ശിക്കുന്നവരുടെ സ്വഭാവ സവിശേഷതകള്‍ അത്‌ വിലയിരുത്തും. കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ സാധ്യതയുള്ളവരെ കണ്ടെണ്ടത്തി അവര്‍ക്ക്‌ അപ്പോള്‍തന്നെ സെയ്‌ല്‍സ്‌ ടീമുമായി സംസാരിക്കാനുള്ള അവസരം ലഭ്യമാക്കും. ഇത്തരത്തില്‍ അവരെ ഉപഭോക്താക്കളാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു ഉല്‍പ്പന്നമാണിത്‌. എന്‍ജിനീയറിംഗ്‌ പഠനത്തിനുശേഷം ടെക്‌നോപാര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ 2009ല്‍ വേബിയോ ടെക്‌നോളജി സൊലൂഷന്‍സിന്‌ തുടക്കം കുറിച്ച ഈ സംരംഭകര്‍ ബൗണ്‍സ്‌ഡിന്റെ വികസിപ്പിച്ചെടുത്തശേഷം ഇപ്പോള്‍ അതിന്റെ രണ്ടണ്ടാംഘട്ട ഗവേഷണത്തിലാണ്‌. ഹോര്‍ഡിംഗുകളില്‍ ബൗണ്‍സ്‌ഡിന്റെ ഇമേജ്‌ പതിപ്പിക്കുന്നതിലൂടെ ഹോര്‍ഡിംഗ്‌ കാണുന്ന ഉപഭോക്താക്കള്‍ക്ക്‌ കമ്പനിയുമായി ബന്ധപ്പെടണമെന്നുണ്ടെണ്ടങ്കില്‍ ആ ഇമേജിലേക്ക്‌ അവരുടെ മൊബീല്‍ കാമറ ഫോക്കസ്‌ ചെയ്യുന്നതിലൂടെ ഇന്റര്‍നെറ്റ്‌ വഴി സൗജന്യമായി സംസാരിക്കാവുന്ന സംവിധാനമാണ്‌ ഇനി വികസിപ്പിക്കുന്നത്‌. പരസ്യവും ഇന്റര്‍നെറ്റും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ സംവിധാനത്തിലൂടെ ഒരു ഹോര്‍ഡിംഗ്‌ എത്രപേര്‍ കാണുന്നുവെന്നും അറിയാനാകും. 4 ജി അധിഷ്‌ഠിത സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നും ഒരു ഗ്ലോബല്‍ പ്രൊഡക്‌റ്റ്‌ വികസിപ്പിച്ചെടുക്കണമെന്നുള്ള താല്‍പ്പര്യമാണ്‌ ഇവരെ ഇതിലേക്ക്‌ നയിച്ചത്‌.

ഡോ.മായാദേവി സി
സൈന്റിസ്റ്റ്‌, തിരുവനന്തപുരം
കണ്ടെത്തല്‍ - ഡി.എന്‍.എ ഫിംഗര്‍പ്രിന്റ്‌ ഹോളോഗ്രാഫിക്‌ ഐ.ഡി കാര്‍ഡ്‌
ധനസഹായം - ടെപ്പില്‍ നിന്നും 13 ലക്ഷം രൂപ
സവിശേഷത - വ്യക്തികളെ തിരിച്ചറിയാനുള്ള ഏറ്റവും ആധികാരികമായ ഐഡി കാര്‍ഡാണിത്‌. ഒരിക്കലും ഇതിന്റെ ഡ്യൂപ്ലിക്കേറ്റ്‌ നിര്‍മിക്കാനാകില്ല എന്നതിനാല്‍ പാസ്‌പോര്‍ട്ട്‌, ബാങ്കുകള്‍, സേനാവിഭാഗങ്ങള്‍, തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍, സുരക്ഷാ നിലയങ്ങള്‍ തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ ഉപയോഗസാധ്യതയുണ്ട്‌. ഹോളോഗ്രാഫിക്‌ സൈന്റിസ്റ്റായ ഡോ.അജിത്‌ കുമാറുമായുള്ള ചര്‍ച്ചകളാണ്‌ ഇത്തരമൊരു ഉല്‍പ്പന്നത്തിന്റെ നിര്‍മാണത്തിന്‌ പ്രേരണയായത്‌. ഏകദേശം രണ്ട്‌ വര്‍ഷത്തെ പരിശ്രമം കൊണ്ടണ്ടാണ്‌ ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തത്‌. ടെക്‌നോപാര്‍ക്കിലെ ലൈറ്റ്‌ ലോജിക്‌സ്‌ ഹോളോഗ്രാഫി ആന്‍ഡ്‌ ഒപ്‌റ്റിക്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്‌ വേണ്ടി കണ്ടെത്തിയ ഈ ഉല്‍പ്പന്നത്തിന്‌ പേറ്റന്റ്‌ നേടി വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്‌ കമ്പനി.

അജി തോമസ്‌
കര്‍ഷകന്‍, വയനാട്‌
കണ്ടെത്തല്‍ - റബര്‍ ടാപ്പിംഗ്‌ ടൂള്‍
ധനസഹായം - ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും 1.40 ലക്ഷം രൂപ
സവിശേഷത - ഭാരക്കുറവ്‌, ബില്‍റ്റ്‌ ഇന്‍ ടോര്‍ച്ച്‌, സര്‍ച്ച്‌ ലൈറ്റ്‌, ക്രമീകരിക്കാവുന്ന ഹാന്‍ഡില്‍ എന്നിവയാണ്‌ പ്രത്യേകത. ടാപ്പിംഗ്‌ അറിയാത്തവര്‍ക്കും നിഷ്‌പ്രയാസം ഇത്‌ ഉപയോഗിക്കാനാകും. വളരെ വേഗത്തില്‍ ടാപ്പിംഗ്‌ സാധ്യമാകും. ഈ കണ്ടുപിടിത്തതിന്‌ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ ഫാര്‍മര്‍ സൈന്റിസ്റ്റ്‌ കോണ്‍ഗ്രസില്‍ ഏറ്റവും മികച്ച കര്‍ഷക ശാസ്‌ത്രജ്ഞനുള്ള അവാര്‍ഡ്‌ ഇദ്ദേഹത്തിന്‌ ലഭിച്ചു. ഉല്‍പ്പന്നത്തെ കൂടുതല്‍ മെച്ചപ്പെടുത്തി ചെറിയ ഒരു പേനയുടെ വലുപ്പത്തിലാക്കുന്നതിനുള്ള പരീക്ഷണം തുടരുകയാണ്‌. വീട്ടില്‍ പത്തായം നിര്‍മിച്ചപ്പോള്‍ ആശാരി ഉപയോഗിച്ച `ചിപ്പുളി'യില്‍ നിന്നാണ്‌ ഇത്‌ കണ്ടെത്താനുള്ള ആശയം ലഭിച്ചത്‌. കര്‍ഷകര്‍ ക്ക്‌ പ്രയോജനപ്പെടുത്തുന്നതിനായി ഏതെങ്കിലും ഒരു പൊതുമേഖല സ്ഥാപനത്തിന്‌ ഉല്‍പ്പന്ന സാങ്കേതികവിദ്യ സൗജന്യമായി നല്‍കാനും തയാറാണ്‌. 

ഗിവര്‍ഗീസ്‌ ടൈറ്റസ്‌
പ്രൊഫസര്‍, കോട്ടയം
കണ്ടെത്തല്‍ - ഓട്ടോമൊബീലുകള്‍ക്കായുള്ള ഓട്ടോമാറ്റിക്‌ ലൈറ്റ്‌ ഡിമ്മര്‍
ധനസഹായം - ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്നും 2.16 ലക്ഷം രൂപ
സവിശേഷത - എതിരെ നിന്നും വരുന്ന വാഹനങ്ങളില്‍ നിന്നുള്ള പ്രകാശത്തിന്‌ അനുസരിച്ച്‌ ലൈറ്റ്‌ ഡിമ്മാക്കുന്ന ഉപകരണമാണിത്‌. സ്‌ട്രീറ്റ്‌ലൈറ്റ്‌ ഉള്‍പ്പടെയുള്ള മറ്റ്‌ യാതൊരുവിധ പ്രകാശവും ഉള്‍ക്കൊണ്ടുകൊണ്ട്‌ ലൈറ്റ്‌ ഡിമ്മാക്കില്ല എന്നതാണ്‌ ഈ ഉല്‍പ്പന്നത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇരുചക്ര വാഹനങ്ങള്‍ക്ക്‌ വേണ്ടി വികസിപ്പിച്ചതാണെങ്കിലും എല്ലാതരം വാഹനങ്ങളിലും ഉപയോഗിക്കാനാകും. ഉല്‍പ്പാദനചെലവ്‌ കുറവായതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ 300 മുതല്‍ 500 രൂപക്ക്‌ വരെ ഉല്‍പ്പന്നം ലഭ്യമാക്കാനാകും. സുഹൃത്തായ പ്രൊഫ.സതീഷ്‌ ജോണുമായി ചേര്‍ന്ന്‌ 2008ല്‍ ആരംഭിച്ച ഗവേഷണം അദ്ദേഹത്തിന്റെ വിയോഗത്തോടെ ഗിവര്‍ഗീസ്‌ വീണ്ടണ്ടും തുടരുകയാണ്‌. ഉല്‍പ്പന്നത്തെ വാണിജ്യവല്‍ക്കരിക്കുന്നതിന്‌ വേണ്ടിയുള്ള രണ്ടാംഘട്ട ധനസഹായത്തിന്‌ അപേക്ഷിക്കുന്നതോടൊപ്പം പേറ്റന്റിനും ഇദ്ദേഹം അപേക്ഷിച്ചുകഴിഞ്ഞു. 

2 comments:

  1. All ideas are unimaginable. Thanks for sharing such a marvelous post to us. `101 small business ideas in Malayalam is here. 101ചെറുകിട തൊഴിൽ ബിസിനസ്സ് ആശയങ്ങൾ

    ReplyDelete
  2. Great post about chronic about work I Get more help from your post I found so many blogs related to this But do not get that much information also I found some interesting information about free amazon gift card codes 2019

    ReplyDelete