Tuesday, 21 June 2011

നാളികേരത്തില്‍ നിന്ന്‌ കറുമുറെ ചിപ്‌സ്‌, കൊയ്യാം ലാഭം


ജോസഫ്‌ ആലപ്പാട്ട്‌
നാളികേരത്തില്‍ നിന്ന്‌ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നതില്‍ കേരളം അതിന്റെ പിന്നാക്കാവസ്ഥ തുടരുക തന്നെയാണ്‌. ശ്രീലങ്ക ഒന്നിനൊന്ന്‌ വ്യത്യസ്‌തമായ മൂല്യവര്‍ധിത നാളികേരോല്‍പ്പന്നങ്ങളുമായി ആഗോള വിപണിയില്‍ സാന്നിധ്യം ശക്തമാക്കുമ്പോഴാണ്‌ ഇതെന്നു കൂടി ഓര്‍ക്കണം. എന്നാല്‍ സംരംഭകര്‍ക്ക്‌ അവസരങ്ങളുടെ വലിയൊരു ലോകം തന്നെ ഈ രംഗം തുറന്നിടുന്നുണ്ട്‌. നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കാകും ഭാവിയില്‍ വിപണിയില്‍ സാധ്യതയേറെ.
ഈ സാധ്യത കണ്ടറിഞ്ഞ്‌, സംരംഭകര്‍ക്ക്‌ ഇത്‌ മുതലെടുക്കാനുള്ള സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ കേരബോര്‍ഡ്‌ നല്‍കുന്നുണ്ട്‌. കേരഭവനില്‍ ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. സൗജന്യമായി സാങ്കേതിക സഹായം ലഭ്യമാക്കുന്ന ഇവര്‍ യൂണിറ്റ്‌ തുടങ്ങാന്‍ ഒരു കോടി രൂപ വരെ മൂലധന വായ്‌പയും അനുവദിക്കുന്നു. മുടക്കുമുതലിലെ 25 ശതമാനം സബ്‌സിഡിയും നല്‍കുന്നുണ്ട്‌.
കേര കര്‍ഷക കൂട്ടായ്‌മകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക്‌ ഈ മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങി വിജയിപ്പിക്കാം. ഇതിന്‌ ഉദാഹരണങ്ങളും ഇവിടെയുണ്ട്‌.
നാളികേര ചിപ്‌സ്‌, നാളികേര പാല്‍, നാളികേര വെള്ളത്തില്‍ നിന്നുള്ള വിനാഗിരി എന്നിങ്ങനെ ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ക്ക്‌ കേരളത്തില്‍ വിപണിയുണ്ട്‌ നാളികേര ചിപ്‌സിന്റെ പദ്ധതിയുടെ വിശദാംശങ്ങള്‍ ഇതാ.
കോക്കനട്ട്‌ ചിപ്‌സ്‌ യൂണിറ്റ്‌ 
റെഡി റ്റു ഈറ്റ്‌ ഭക്ഷ്യവിഭവമാണ്‌ കോക്കനട്ട്‌ ചിപ്‌സ്‌. ഇത്‌ ഉപ്പു ചേര്‍ത്തോ മധുരം ചേര്‍ത്തോ ഉണ്ടാക്കാം.
ഉല്‍പ്പാദന പ്രക്രിയ: വിളഞ്ഞ്‌ പാകമായ നാളികേരമാണ്‌ ചിപ്‌സുണ്ടാക്കാന്‍ ഉപയോഗിക്കുക. നാളികേരത്തിന്റെ കാമ്പ്‌ ഇതിനായി ചിപ്പറുപയോഗിച്ച്‌ ചുരണ്ടിയെടുക്കാം. ഇത്‌ ഉപ്പിലോ പഞ്ചസാരയിലോ മുക്കി 40 മിനിട്ടുനേരം വെയ്‌ക്കണം. പിന്നീട്‌ ഇത്‌ സ്വര്‍ണനിറത്തിലാകും വരെ ഹോട്ട്‌ എയര്‍ ഓവ്‌നില്‍ വെച്ച്‌ ബേക്ക്‌ ചെയ്‌തെടുക്കണം.
യന്ത്രസാമഗ്രികള്‍: 
?ഹോട്ട്‌ എയര്‍ ഓവ്‌ന്‍
? എസ്‌. എസ്‌ ടാങ്ക്‌
?സ്റ്റീല്‍ പാത്രങ്ങള്‍
? പാക്കേജിംഗ്‌ മെഷീന്‍
മെഷിനറിക്കുവേണ്ടി വരുന്ന മൊത്തം ചെലവ്‌ ഏകദേശം ആറ്‌ ലക്ഷം രൂപ.
അസംസ്‌കൃത വസ്‌തുക്കള്‍, പ്രതിദിന ഉല്‍പ്പാദനം: വിളഞ്ഞ്‌
പാകമായ ഒരു നാളികേരത്തില്‍ നിന്ന്‌ ശരാശരി 200 ഗ്രാം കാമ്പ്‌ ലഭിക്കും. അതില്‍ നിന്ന്‌ 100 ഗ്രാം ചിപ്‌സുണ്ടാക്കാനാകുമെന്നാണ്‌ കണക്ക്‌. പ്രതിദിനം 2500 നാളികേരം സംസ്‌കരിക്കാന്‍ സാധിച്ചാല്‍ 250 കിലോഗ്രാം ചിപ്‌സ്‌ പ്രതിദിന ഉല്‍പ്പാദനമുണ്ടാകും.
ഇത്തരമൊരു യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന്‌ നാളികേര സംഭരണം, ഫാക്‌റ്ററിയിലെത്തിക്കല്‍, നിര്‍മാണം, പാക്കേജിംഗ്‌, എക്കൗണ്ടിംഗ്‌, മാര്‍ക്കറ്റിംഗ്‌ രംഗങ്ങളിലായി അഞ്ചു പേര്‍ വേണ്ടി വരും. ഒരു കിലോ കോക്കനട്ട്‌ ചിപ്‌സ്‌ കുറഞ്ഞത്‌ 150 രൂപയ്‌ക്ക്‌ വില്‍പ്പന നടത്താം.
പ്രതിദിനം 1000 നാളികേരം സംസ്‌കരിക്കുന്നതിനാവശ്യമായ ഒരു യൂണിറ്റ്‌
സ്ഥാപിക്കാന്‍ വേണ്ട പദ്ധതി ചെലവിന്റെ രൂപരേഖ
ചെലവിനം തുക (രൂപയില്‍)
സ്ഥലം, വികസിപ്പിച്ചെടുക്കുന്നതിന്‌ - മൂന്ന്‌ ലക്ഷം
കെട്ടിടനിര്‍മാണം, അനുബന്ധ ജോലികള്‍ - ആറ്‌ ലക്ഷം
പ്ലാന്റ്‌, യന്ത്രസാമഗ്രികള്‍ - ആറ്‌ ലക്ഷം
ഇലക്‌ട്രിക്കല്‍ ജോലികള്‍ - 30,000
പ്രവര്‍ത്തനം തുടങ്ങുന്നതിന്‌
മുമ്പുള്ള മറ്റ്‌ ചെലവുകള്‍ - 20,000
വര്‍ക്കിംഗ്‌ കാപ്പിറ്റല്‍
മാര്‍ജിന്‍ - 50,000
ആകെ - 16 ലക്ഷം
(കടപ്പാട്‌: നാളികേര വികസന ബോര്‍ഡ്‌,  വിവരങ്ങള്‍ക്ക്‌: 0484-2377266, 2377267.
വെബ്‌സൈറ്റ്‌: www.coconutboard.gov.in)

No comments:

Post a Comment