Thursday, 19 May 2011

തൊഴില്‍ സംസ്‌കാരം ടെക്‌നോപാര്‍ക്ക്‌ Vs സെക്രട്ടേറിയറ്റ്‌


കേരളത്തിലെ ഓഫീസുകളുടെ മുഖച്ഛായ മാറുകയാണ്‌. പ്രസന്നമായ നിറങ്ങളില്‍ മുങ്ങിയ പ്രകാശ മുള്ള ഫ്രണ്ട്‌ ഓഫീസുകള്‍, മനോഹരമായ ഫര്‍ണിച്ചര്‍... ഉള്‍ത്തളങ്ങള്‍ക്കു മാത്രമല്ല ജീവനക്കാരുടെ പ്രവര്‍ത്തന ശൈലിയിലും മാറ്റം പ്രകടമാണ്‌. സൗമ്യതയും മര്യാദയും ഊര്‍ജസ്വലതയും മുഖമുദ്രയാക്കിയ തൊഴിലിടങ്ങളുണ്ട്‌. എന്നാല്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചതുകൊണ്ടോ വെള്ളപൂശിയതുകൊണ്ടോ മാറാത്തവയും ധാരാളം. അതിന്റെ ഏറ്റക്കുറച്ചില്‍ മനസിലാക്കണമെങ്കില്‍ തലസ്ഥാനനഗരിയിലെ രണ്ടു പ്രമുഖ സ്ഥാപനങ്ങളിലേക്കു പോകാം. വെറും 14 കിലോ മീറ്ററുകള്‍ മാത്രം അകലത്തില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന സ്ഥാപനങ്ങള്‍. ടെക്‌നോപാര്‍ക്കും സെക്രട്ടേറിയറ്റും.

എന്തുകൊണ്ടാണ്‌ ടെക്‌നോപാര്‍ക്കും സെക്രട്ടേറിയറ്റും തമ്മിലൊരു താരതമ്യം? ഐ.റ്റി വ്യവസായ രംഗത്ത്‌ മുന്നേറാന്‍ സംസ്ഥാനത്തിന്‌ അടിത്തറ പാകിയ ടെക്‌നോപാര്‍ക്ക്‌ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ ഒരു സുപ്രധാന കേന്ദ്രമാണ്‌. ഇവിടത്തെ 200 കമ്പനികളിലായി 30,000ത്തോളം ജീവനക്കാരുണ്ട്‌. സെക്രട്ടേറിയറ്റാകട്ടെ സര്‍ക്കാര്‍ സര്‍വീസില്‍ ഏറ്റവും തലപ്പത്തുള്ള ഓഫീസും ഭരണസിരാകേന്ദ്രമെന്ന നിലയില്‍ വികസനരംഗത്ത്‌ കേരളത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന സ്ഥാപനവും. 40ഓളം വകുപ്പുകളിലായി 4500ല്‍ അധികം ജീവനക്കാരാണ്‌ ഇവിടെയുള്ളത്‌.

അര്‍പ്പണബോധം vs അലംഭാവം
ടെക്‌നോപാര്‍ക്ക്‌ തിരുവനന്തപുരത്ത്‌ പുതിയ ഒരു തൊഴില്‍ സംസ്‌കാരം തന്നെ കൊണ്ടുവന്നു. അതിന്റെ പ്രധാന കാരണം ഐ.റ്റി ഒരു ആഗോള ബിസിനസാണ്‌ എന്നതു തന്നെ. വിദേശ കമ്പനികളുമായി സഹകരിച്ചുകൊണ്ടാണ്‌ ടെക്‌നോപാര്‍ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌. അറിവിനും മികവിനും വേണ്ടിയുള്ള ആഗ്രഹവും പരിശ്രമങ്ങളും ഇവിടുത്തെ ജീവനക്കാരുടെ പ്രത്യേകതയാണ്‌. അവനവനോടു തന്നെ മത്സരിക്കുന്നവരാണ്‌ ടെക്‌നോ പാര്‍ക്കുകാര്‍. കാരണം ഐ.റ്റി മേഖലയിലെ പുതിയ വിവരങ്ങള്‍ യഥാകാലം പഠിച്ചില്ലെങ്കില്‍ കരിയറില്‍ മുന്നേറ്റമുണ്ടാകില്ല, ശമ്പളവര്‍ധനവിനുള്ള സാധ്യതകളും മങ്ങിയേക്കാം.

ഐ.റ്റി കമ്പനികളെല്ലാം ജീവനക്കാരുടെ പ്രകടനം കൃത്യമായി വിലയിരുത്താറുണ്ട്‌. ``360 ഡിഗ്രി അപ്രൈസലാണ്‌ ഇപ്പോഴത്തെ രീതി. ആ വര്‍ഷം കൈവരിച്ച നേട്ടങ്ങള്‍, ടീം വര്‍ക്ക്‌, ലഭ്യമായ പരിശീലനം, മാനേജ്‌മെന്റ്‌ പങ്കാളിത്തം തുടങ്ങിയവയൊക്കെ വിലയിരുത്തപ്പെടും,'' ടെക്‌നോപാര്‍ക്ക്‌ കമ്പനികളുടെ കൂട്ടായ്‌മയായ ജിടെക്കിന്റെ സെക്രട്ടറി അനൂപ്‌ പി. അംബിക പറഞ്ഞു. ജോലിയില്‍ വീഴ്‌ച സംഭവിച്ചാല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മാറ്റുകയോ പരിശീലനത്തിന്‌ അയക്കുകയോ ചെയ്യും. മനഃപൂര്‍വം വീഴ്‌ചയുണ്ടാക്കുകയോ കമ്പനിക്കെതിരായി പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ ജോലി നഷ്‌ടപ്പെട്ടേക്കാം.

എന്നാല്‍ നമ്മുടെ സെക്രട്ടേറിയറ്റിലോ. നിയമന ഉത്തരവ്‌ കൈപ്പറ്റിയ നാള്‍ മുതല്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അതിനുള്ളില്‍ ഒരു കസേര എന്നെന്നേക്കുമായി സ്വന്തമായിക്കഴിഞ്ഞു. സീനിയോറിറ്റിക്ക്‌ അനുസരിച്ച്‌ പ്രൊമോഷന്‍ കിട്ടുമെന്നതിനാല്‍ അതേക്കുറിച്ചുള്ള ആശങ്കകളുമില്ല. പ്രൊമോഷനോ ശമ്പളക്കൂടുതലിനോ വേണ്ടിയുള്ള കടമ്പകള്‍ കടക്കുമെന്നല്ലാതെ, ജോലി കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നിര്‍ബന്ധമല്ല. എന്തിനേറെ, കംപ്യൂട്ടര്‍വല്‍ക്കരണത്തിനെതിരേ പോലും കൊടിപിടിക്കാനും മുഖം തിരിക്കാനും ഇവിടെ ആളുണ്ട്‌.

എങ്ങനെ ജോലി ചെയ്‌തു, എന്തൊക്കെ ചെയ്‌തു എന്നതിനേക്കാള്‍ എന്തു റിസള്‍ട്ടുണ്ടായി എന്നതിനാണ്‌ ടെക്‌നോപാര്‍ക്കില്‍ പ്രാധാന്യം. പ്രവര്‍ത്തന സ്വാതന്ത്ര്യമാണ്‌ ഇവിടുത്തെ ഒരു പ്രത്യേകത. കൃത്യസമയത്ത്‌ തന്നെ പഞ്ചിംഗ്‌ ചെയ്‌ത്‌ ഓഫീസില്‍ കയറണമെന്ന്‌ എല്ലാ കമ്പനികളും നിഷ്‌കര്‍ഷിക്കുന്നില്ല. രാവിലെ അല്‍പം താമസിച്ചാല്‍ വൈകിട്ട്‌ അത്ര നേരം കൂടുതല്‍ ജോലി ചെയ്‌ത്‌ സമയം അഡ്‌ജസ്റ്റ്‌ ചെയ്യാം, നേരത്തെ പോകേണ്ടി വന്നാല്‍ പിറ്റേന്ന്‌ കൂടുതല്‍ സമയം ജോലി ചെയ്‌താല്‍ മതി. അതിനര്‍ഥം ഐ.റ്റി രംഗത്തുള്ളവര്‍ ആരോടും ഉത്തരം പറയേണ്ടതില്ലെന്നോ സ്വന്തം ഇഷ്‌ടം പോലെ ജോലി ചെയ്‌താല്‍ മതിയെന്നോ അല്ല. നിശ്ചിത സമയത്തിനുള്ളില്‍ പ്രോജക്‌റ്റ്‌ തീര്‍ക്കുക, ഏറ്റവും നന്നായി ജോലി ചെയ്യുക- അതാണ്‌ ടെക്‌നോപാര്‍ക്കിന്റെ നയം. ഓഫീസില്‍ പോകാന്‍ അസൗകര്യമുള്ളപ്പോള്‍ വീട്ടില്‍ ഇരുന്ന്‌ ജോലി ചെയ്യാന്‍ അനുവദിക്കുന്ന കമ്പനികളുമുണ്ട്‌. ഇതിനായി ലാപ്‌ടോപ്‌ നല്‍കും.
കംപ്യൂട്ടറില്‍ എത്ര സമയം ജോലി ചെയ്‌തു, മറ്റാവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്‌ ദുരുപയോഗം ചെയ്‌തോ എന്നൊക്കെ അറിയാനുള്ള സങ്കേതങ്ങള്‍ കമ്പനികള്‍ നടപ്പാക്കിയിട്ടുണ്ട്‌. ഏറ്റവും നല്ല ഔട്ട്‌പുട്ട്‌ ലഭിക്കുന്നതിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും കമ്പനി ചെയ്‌തുകൊടുക്കും. ജോലിയില്‍ പിഴവു വന്നാല്‍ `പണി കിട്ടി' എന്നുവരാം. എന്നാല്‍ സെക്രട്ടേറിയറ്റില്‍ പണിയെടുക്കാത്തവരെ ചോദ്യം ചെയ്യാന്‍ നിന്നാല്‍ മേലുദ്യോഗസ്ഥനു
`പണി കിട്ടിയേക്കാം'- യൂണിയന്റെ വക.

ഭരണകക്ഷിയുടെ യൂണിയനാണ്‌ സെക്രട്ടേറിയറ്റ്‌ ഭരിക്കുന്നത്‌ എന്നു പറയാം. ട്രാന്‍സ്‌ഫറും പോസ്റ്റിംഗും നിശ്ചയിക്കുന്നത്‌ യൂണിയനുകളാണ്‌. സെക്രട്ടറിമാരോ, ചീഫ്‌ സെക്രട്ടറിയോ മുഖ്യമന്ത്രിയോ വിചാരിച്ചാല്‍ പ്പോലും കുറ്റക്കാരനായ ജീവനക്കാരനെതിരെ യാതൊരു നടപടിയും സ്വീകരിക്കാനാവില്ല. യൂണിയനുകള്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ ശിക്ഷാനടപടികളെ മറികടക്കുമെന്നുറപ്പാണ്‌. ഒരു ജീവനക്കാരന്‌ മെമ്മോ കൊടുക്കുകയോ സെക്‌ഷന്‍ മാറ്റുകയോ ചെയ്‌താല്‍ യൂണിയനുകള്‍ അത്‌ ക്യാന്‍സല്‍ ചെയ്യിക്കും. സ്വന്തം സെക്രട്ടറിമാരെപ്പോലും മാറ്റാനാകാത്ത വെറും നോക്കുകുത്തികളായി ഇരിക്കേണ്ട ഗതികേടില്‍ ഐ.എ.എസുകാരെ കൊണ്ടെത്തിച്ചിരിക്കുകയാണ്‌ രാഷ്‌ട്രീയക്കാര്‍.

ഇപ്പോഴത്തെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ സെക്രട്ടേറിയറ്റില്‍ പുതിയ ബയോമെട്രിക്‌ റീഡിംഗ്‌സ്‌ സംവിധാനം നടപ്പാക്കി. അതിനു മുമ്പ്‌ പതിനൊന്നരയോടെ മാത്രം ഓഫീസില്‍ എത്തിയിരുന്ന ഒരു വിഭാഗം ജീവനക്കാര്‍ ഇപ്പോള്‍ പത്തരയോടെയെങ്കിലും സീറ്റിലെത്തുന്നു എന്നൊരു നേട്ടം അതുകൊണ്ടുണ്ടായി. അറ്റന്‍ഡന്‍സ്‌ രജിസ്റ്ററായാലും പഞ്ചിംഗ്‌ ആയാലും അത്‌ മോണിറ്റര്‍ ചെയ്‌ത്‌ വേണ്ട നടപടികള്‍ സ്വീകരിച്ചാലേ പ്രയോജനമുള്ളൂ. പഞ്ചിംഗ്‌ നടത്താത്തവരുടെ ലിസ്റ്റ്‌ എടുത്ത്‌ നടപടികള്‍ക്കായി സെക്രട്ടറിമാര്‍ക്ക്‌ നല്‍കിയെങ്കിലും കഴിഞ്ഞ ഒമ്പത്‌ മാസത്തിനിടെ ആര്‍ക്കുമെതിരെ യാതൊരു ശിക്ഷാനടപടിയും ഉണ്ടായിട്ടില്ല. പൊതുഗതാഗത സംവിധാനത്തിന്റെ അപര്യാപ്‌തതയാല്‍ വൈകിയെത്തുന്ന ഉദ്യോഗസ്ഥരെ മേലധികാരികള്‍ പരസ്യമായി ചോദ്യം ചെയ്യരുതെന്നും പകരം മെമ്മോ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശിച്ചുകൊണ്ടുള്ള പഴയ ഉത്തരവ്‌ ഇതേവരെ റദ്ദാക്കിയിട്ടുമില്ല. ഫയലുകളിലെ തിരിമറിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ അഴിമതി കണ്ടെത്തുന്നതിനും യാതൊരു സംവിധാനവും നിലവിലില്ല. അതുകൊണ്ട്‌ `അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിക്കുക' എന്ന സമീപനം പുലര്‍ത്തുകയാണ്‌ മേലുദ്യോഗസ്ഥര്‍.

തൊഴിലാളി യൂണിയനുകളോ രാഷ്‌ട്രീയ ലേബലുള്ള നേതാക്കന്‍മാരോ ടെക്‌നോപാര്‍ക്കില്‍ ഇല്ല. പണിമുടക്കും കൊടിപിടുത്തവും ഇല്ല. ഹര്‍ത്താല്‍ ദിനങ്ങളില്‍ പോലും പാര്‍ക്കും പരിസരവും പ്രവര്‍ത്തിക്കും. പൊതുസമൂഹം അത്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. 
സീനിയോരിറ്റിയല്ല, പ്രവര്‍ത്തന മികവ്‌ മാത്രമാണ്‌ ടെക്‌നോപാര്‍ക്കില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറിപ്പോകുന്നതിനുള്ള മാനദണ്‌ഡം. മാത്രമല്ല പിഴവുകള്‍ക്ക്‌ ഉത്തരം പറയേണ്ടതായും വരും. അതിനാല്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ തൊഴില്‍ സമ്മര്‍ദം കൂടുതലാണ്‌. കമ്പനികള്‍ക്കും അതു ബോധ്യമുണ്ട്‌. അതുകൊണ്ടുതന്നെ സമ്മര്‍ദങ്ങള്‍ പറത്തിക്കളയുന്ന, സ്വച്ഛത പകരുന്ന അന്തരീക്ഷം ഓഫീസിനുള്ളില്‍ ഉണ്ടായിരിക്കും.

സീലിംഗിലെ ഓഡിയോ സിസ്റ്റത്തിലൂടെ ഒഴുകുന്ന നേര്‍ത്ത സംഗീതം, കണ്ണിനും മനസിനും കുളിര്‍മ നല്‍ കാന്‍ കാറ്റിലാടുന്ന ചെടിക്കൂട്ടങ്ങള്‍. ക്ഷീണം മാറ്റാന്‍ ഒരു ചായയോ ജ്യൂസോ കഴിക്കണമെന്നു തോന്നിയാല്‍ സ്വന്തം ഫ്‌ളോറില്‍ത്തന്നെ റിഫ്രഷ്‌മെന്റ്‌ ഏരിയ. അതിനു പുറമേ കൊച്ചു മത്സരങ്ങള്‍, ഫാമിലി ഡേയും ഓണാഘോഷവും പോലുള്ള ഒത്തുചേരലുകള്‍, മ്യൂസി ക്‌-യോഗ ക്ലാസുകള്‍ തുടങ്ങിയവയൊക്കെ കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്‌. ഇതിനും പുറമെയാണ്‌ ജിംനേഷ്യവും വോളിബോള്‍, ടെന്നീസ്‌ കോര്‍ട്ടുകളും സ്വിമ്മിംഗ്‌ പൂളു കളും മറ്റും. ഇത്തരം സംവിധാനങ്ങള്‍ ജോലിയിലെ പിരിമുറുക്കം കുറയ്‌ക്കാന്‍ സഹായകമാണെന്ന്‌ ജീവനക്കാര്‍ പറയുന്നു. `ജോലി മുന്നോട്ടു നീങ്ങാത്ത സന്ദര്‍ഭങ്ങളില്‍ ഒരഞ്ചു മിനിറ്റ്‌ കണ്ണടച്ചിരുന്ന്‌ പാട്ടു കേട്ടാല്‍ മതി, ബുദ്ധിയും മനസും തനിയെ ഉണരും,' ജീവനക്കാര്‍ പറയുന്നു. ഫണ്‍ ഗെയ്‌മുകള്‍ വെറും നേരം കൊല്ലികളല്ല. മറിച്ച്‌ ജീവനക്കാര്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കാനും അത്‌ സഹായകമാകും. ടെക്‌നോപാര്‍ക്കിലേത്‌ പ്രധാനമായും ടീം വര്‍ക്കാണ്‌. അതുകൊണ്ട്‌ ടീം അംഗങ്ങള്‍ തമ്മിലുള്ള മാനസിക പൊരുത്തം അത്യാവശ്യമാണ്‌.
സെക്രട്ടേറിയറ്റില്‍ കാന്റീന്‍, അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഹെല്‍ത്ത്‌ സെന്ററുകള്‍, ക്രഷ്‌, ആംബുലന്‍സ്‌, ആര്‍ട്‌സ്‌ ക്ലബുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയൊക്കെയുണ്ട്‌.

ഡ്രസ്‌ കോഡ്‌
ടെക്‌നോപാര്‍ക്കില്‍ ചില കമ്പനികളില്‍ ഡ്രസ്‌ കോഡ്‌ ബാധകമാണ്‌. ഫോര്‍മല്‍, കാഷ്വല്‍, വെസ്റ്റേണ്‍, ഇന്ത്യന്‍, കേരള എന്നിങ്ങനെ ഓരോ ദിവസവും ഓരോ ഡ്രസ്‌ കോഡ്‌ ഉള്ള കമ്പനികളുണ്ട്‌. ഫോര്‍മല്‍ ഡ്രസ്‌ മാത്രം അനുവദിക്കുന്ന, നിറത്തിനു പോലും നിബന്ധനകളുള്ള കമ്പനികളുണ്ട്‌. ചിലയിടങ്ങളില്‍ ബര്‍മുഡ ഇട്ടു വന്നാല്‍ പോലും പ്രശ്‌നമില്ല. ഡ്രസ്‌ കോഡ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലായി ആരും കരുതുന്നില്ല. എന്നാല്‍ ശനിയാഴ്‌ചകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈത്തറി വസ്‌ത്രം ധരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും കൈത്തറി മേഖലയുടെ ഉന്നമനം എന്നൊരു സാമൂഹികതലം അതിനു പിന്നിലുണ്ടായിട്ടും ഞങ്ങളീ നാട്ടുകാരല്ലെന്ന മട്ടാണ്‌ ജീവനക്കാര്‍ക്ക്‌.

സുരക്ഷാസംവിധാനങ്ങള്‍ ടെക്‌നോപാര്‍ക്കില്‍ സജീവമാണ്‌. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ക്കുള്ളിലേക്കുള്ള പ്രവേശനത്തിന്‌ ഐ.ഡി കാര്‍ഡും ബയോമെട്രിക്‌ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നു. സെക്രട്ടേറിയറ്റില്‍ യാതൊരുവിധ പരി ശോധനകള്‍ക്കും വിധേയരാകാതെ ആര്‍ക്കും ഉള്ളില്‍ പ്രവേശിക്കാനാകും.

ഏതോ ഇന്റീരിയര്‍ മാസികയുടെ ഉള്‍ത്താളുകളുകള്‍ക്കു ജീവന്‍ കൈവന്നതു പോലെ മനോഹരമാണ്‌ ടെക്‌നോപാര്‍ക്കും പരിസരവും. സെക്രട്ടേറിയറ്റിനും രാജകീയ പ്രൗഢിയുണ്ട്‌. തലയെടുപ്പോടെ നില്‍ക്കുന്ന വലിയ കെട്ടിടം. പരവതാനി വിരിച്ച വിശാലമായ മുറികള്‍... പുറം കാഴ്‌ചയില്‍ മോടിയുണ്ടെങ്കിലും പൊടി പിടിച്ച ഫയല്‍ക്കൂമ്പാരങ്ങളും അടുക്കും ചിട്ടയുമില്ലാതെകിടക്കുന്ന ഫര്‍ണിച്ചറും അണയാത്ത ലൈറ്റുകളും ഫാനുകളും യഥാര്‍ഥ ചിത്രം വെളിപ്പെടുത്തുന്നു. ഇതൊക്കെ കാണുമ്പോള്‍, പൗരബോധമോ `എന്റെ ഓഫീസ്‌' എന്ന വൈകാരിക അടുപ്പമോ സെക്രട്ടേറിയറ്റ്‌ ജീവനക്കാര്‍ക്കുണ്ടോ എന്ന്‌ ആരും സംശയിച്ചു പോകും.

അടിച്ചുപൊളിക്കാനുള്ള അവസരങ്ങളും സ്വാതന്ത്ര്യവും ടെക്‌നോപാര്‍ക്കില്‍ ഉണ്ടെങ്കിലും ജീവനക്കാര്‍ അത്‌ ദുരുപയോഗം ചെയ്യാറില്ല. സ്വാതന്ത്ര്യത്തിന്‌ അവര്‍ തന്നെ അതിരുകള്‍ കല്‍പ്പിക്കുന്നുണ്ട്‌.

സെക്രട്ടേറിയറ്റില്‍ അവകാശമെന്നോണം ജീവനക്കാര്‍ അനുഭവിക്കുന്ന ചില സ്വാതന്ത്ര്യക്കാഴ്‌ചകളിലേക്കു പോകാം. പത്തേകാലിന്‌ ഓഫീസിലെത്തുന്നവര്‍ 11 മണിയോടെ ചായ കുടിക്കാനായി കാന്റീനിലേക്കോ പുറത്തുള്ള തട്ടുകടയിലേക്കോ പോകും. ചിലര്‍ 10 മിനിട്ടുകൊണ്ട്‌ തിരികെയെത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ വിശാലമായ ചായകുടി കഴിഞ്ഞ്‌ തിരികെയെത്തുമ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞിട്ടുണ്ടാകും. രാവിലെയും വൈകിട്ടും മാത്രം പഞ്ച്‌ ചെയ്‌താല്‍ മതിയെന്നത്‌ `മുങ്ങല്‍ വിദഗ്‌ധര്‍ക്ക്‌' വളം വച്ചുകൊടുക്കുന്നു. ഉച്ചക്ക്‌ ഒരു മണിക്ക്‌ ലഞ്ച്‌ ബ്രേക്ക്‌. ഉച്ചക്കുശേഷം 2.30 മുതല്‍ 3.30 വരെ സെ ക്രട്ടേറിയറ്റ്‌ വീണ്ടും സജീവമാകും. എല്ലാ ദിവസവും 3 മണി മുതല്‍ 5 വരെ പൊതുജനങ്ങള്‍ക്ക്‌ മന്ത്രിമാരെ കാണുന്നതിനും ഫയലുകളുടെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതിനുമായി സെക്രട്ടേറിയറ്റിനുള്ളിലേക്ക്‌ പ്രവേശനം അനുവദിച്ചിട്ടുണ്ട്‌. സുപ്രധാന വകുപ്പുകളിലൊക്കെ ഈ സമയത്ത്‌ നല്ല തിരക്കാണ്‌. 3.30 നുള്ള ജീവനക്കാരുടെ ചായ കുടി കഴിഞ്ഞാല്‍ പിന്നെ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ആകെ അവതാളത്തിലാകും.

ചില സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍
ചായക്കുശേഷം അഞ്ച്‌ മണി വരെ വെറുതെ സംസാരിച്ചിരുന്ന്‌ സമയം തള്ളിനീക്കുകയാണ്‌ സെക്രട്ടേറിയറ്റില്‍ പലരും. രാഷ്‌ട്രീയവും സിനിമയും പരദൂഷണവുമൊക്കെ ചര്‍ച്ചാവിഷയമാകും. മറ്റു ചിലര്‍ സ്ഥലകാലബോധം പോലുമില്ലാതെ കൂര്‍ക്കം വലിച്ചുറങ്ങും. മൂന്നരയോടെ സെക്രട്ടേറിയറ്റിനകത്ത്‌ സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന സായാഹ്ന പത്രങ്ങളിലെ ഗോസിപ്പുകള്‍ വായിച്ച്‌ രസിക്കുന്നവരാണ്‌ മറ്റൊരു വിഭാഗം. സ്‌ത്രീ ജീവനക്കാര്‍ ഈ സമയത്ത്‌ `മ' വാരികകളും വനിതാ പ്രസിദ്ധീകരണങ്ങളും വായിക്കും. സ്‌കൂള്‍ ടൈം കഴിയുന്നതിനാല്‍ ചില ഉദ്യോഗസ്ഥരുടെ മക്കളും ഈ സമയത്ത്‌ സെക്രട്ടേറിയറ്റിലെത്തും. അവരില്‍ ചില വിരുതന്മാരാണ്‌ പൊടി പിടിച്ചിരിക്കുന്ന ചില കംപ്യൂട്ടറുകള്‍ ഓണ്‍-ഓഫ്‌ ചെയ്യുന്നത്‌. ഇതൊക്കെയാണെങ്കിലും ആത്മാര്‍ത്ഥയോടെ ജോലി ചെയ്യുന്നവരെയും ഇതിനിടയില്‍ കാണാം.

`ഇന്ത്യയിലെ ഏത്‌ സെക്രട്ടേറിയറ്റിനെക്കാളും ഇവിടം മികച്ചതാണ്‌. വ്യവസായ വകുപ്പിലെ ജീവനക്കാര്‍ കൃത്യസമയത്ത്‌ എത്തുക മാത്രമല്ല അവധി ദിനങ്ങളില്‍പ്പോലും ആവശ്യപ്പെട്ടാല്‍ വരാറുമുണ്ട്‌,' അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായ റ്റി.ബാലകൃഷ്‌ണന്‍ ഐ.എ.എസ്‌ പറയുന്നു. ബജറ്റ്‌ സമയത്തൊക്കെ ഫിനാന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റുകാര്‍ കൂടുതല്‍ നേരം ജോലി ചെയ്യാറുണ്ട്‌. പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാര്‍ മുതല്‍ ഐ.എ.എസ്‌ ഉദ്യോഗസ്ഥര്‍ വരെയുള്ള ഇവിടെ സെക്രട്ടേറിയറ്റ്‌ അസിസ്റ്റന്റ്‌ തസ്‌തികയിലാണ്‌ ഏറ്റവും കൂടുതല്‍ പേരുള്ളത്‌. ജീവനക്കാരില്‍ വെറും 20 ശതമാനത്തില്‍ താഴെ മാത്രമാണ്‌ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നത്‌.

സെക്രട്ടേറിയറ്റ്‌ മാനുവല്‍ പ്രകാരം ഓരോ വിഭാഗം ജീവനക്കാരന്റെയും ജോലികള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്‌. എന്നാല്‍ ജോലി ചെയ്യുന്നവരെയും അല്ലാത്തവരെയും കണ്ടുപിടിക്കാന്‍ സംവിധാനമില്ല. ഏകദേശം 1.55 ലക്ഷം ഫയലുകളാണ്‌ ഇവിടെ കെട്ടിക്കിടക്കുന്നത്‌. ഗുജറാത്ത്‌, കര്‍ണാടക സംസ്ഥാനങ്ങളിലെ സെക്രട്ടേറിയറ്റുകള്‍ പേപ്പര്‍ ലസ്‌ ഓഫീസുകളായി മാറുമ്പോള്‍ കേരള സെക്രട്ടേറിയറ്റ്‌ ഒരു ഫയല്‍ കൂമ്പാരമായി അവശേഷിക്കുകയാണ്‌. മൊത്തം ഫയലുകളില്‍ 10% പോലും ഡിജിറ്റലാക്കിയിട്ടുമില്ല. `ട്രഷറി, സെയ്‌ല്‍സ്‌ ടാക്‌സ്‌ എന്നിവയുടെ കംപ്യൂട്ടര്‍വല്‍ക്കരണത്തില്‍ നമ്മള്‍ മുന്നിലാണ്‌. സെക്രട്ടേറിയറ്റിന്റെ സമ്പൂര്‍ണ കംപ്യൂട്ടറൈസേഷന്‌ ഹൈ പ്രയോറിറ്റി നല്‍കി ചെയ്യാവുന്നതേയുള്ളൂ,'' ബാലകൃഷ്‌ണന്‍ പറയുന്നു.

`എല്ലാവരുടെയും മേശയില്‍ ഒരു കാഴ്‌ചവസ്‌തു'പോലെ കംപ്യൂട്ടറുകള്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ടെങ്കിലും കംപ്യൂട്ടര്‍ സാക്ഷരതയില്ലാത്തവരും ഇവിടെയുണ്ട്‌. അച്ചടക്കമില്ലായ്‌മയാണ്‌ സെക്രട്ടേറിയറ്റിന്റെ അടിസ്ഥാന പ്രശ്‌നം. അത്‌ ഊട്ടി വളര്‍ത്തിയതാകട്ടെ യൂണിയനുകളും. 
 
ഐ.റ്റി ജീവനക്കാരില്‍ തൊഴില്‍ സമ്മര്‍ദവും സ്വകാര്യസമയത്തിന്റെ അപര്യാപ്‌തതയും മറ്റും മാനസിക സമ്മര്‍ദത്തിനും അതുവഴി രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. എന്നാലും ഉയര്‍ന്ന വേതനം, മികച്ച ജീവിത നിലവാരം, സാമൂഹിക അംഗീകാരം എന്നിവയൊക്കെ ഐ.റ്റി മേഖലയെ ആകര്‍ഷകമാക്കുന്നു. സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ടെക്‌നോപാര്‍ക്ക്‌ ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്‌. ഇവര്‍ നമുക്ക്‌ കാണിച്ചു തരുന്ന സജീവവും ഊര്‍ജസ്വലവും, ആത്മാര്‍ത്ഥതയുമുള്ളൊരു തൊഴില്‍ സംസ്‌കാരം ആലസ്യത്തേക്കാള്‍, കെടുകാര്യസ്ഥതയേക്കാള്‍ അനുകരണീയമാണ്‌, അതാണ്‌ വികസനത്തിലേക്കും വളര്‍ച്ചയിലേക്കും നയിക്കുന്നതും.

No comments:

Post a Comment