Thursday, 19 May 2011

ഒരു കിലോ റബര്‍ ഉല്‍പ്പാദിപ്പിക്കാന്‍ എത്ര രൂപ ചെലവ്‌ വരും?

ഒരു കിലോഗ്രാം റബര്‍ ഉല്‍പ്പാദിപ്പിക്കാന്‍ എന്ത്‌ ചെലവ്‌ വരും? വിലയിലെ കയറ്റിറക്കങ്ങള്‍ കണ്ട്‌ അന്തംവിടുന്ന അവസരങ്ങളില്‍ റബര്‍ വ്യവസായികളും വ്യാപാരികളും മാത്രമല്ല മലയാളികളില്‍ ഭൂരിഭാഗവും ഒരുപോലെ ചോദിക്കുന്ന ചോദ്യമാണിത്‌. മറ്റ്‌ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും റബറിന്റെ ഉല്‍പ്പാദന ചെലവ്‌ അറിയാന്‍ അതിയായ താല്‍പ്പര്യമുണ്ട്‌. ശാസ്‌ത്രീയ മാനദണ്ഡങ്ങള്‍ അവലംബിച്ച്‌ നടത്തുന്ന ഉല്‍പ്പാദന ചെലവിനെക്കുറിച്ചുള്ള പഠനത്തിന്‌ ഇന്ന്‌ ഏറെ പ്രസക്തിയുണ്ട്‌. എന്നാല്‍ അതിനുവേണ്ട സാഹചര്യങ്ങളും വിദഗ്‌ധരുമുള്ള റബര്‍ ബോര്‍ഡുപോലും മൗനം ദീക്ഷിക്കുകയാണ്‌.
2009 (ജനുവരി മുതല്‍ ജൂണ്‍ വരെ) ഒരു കിലോ റബറിന്റെ വില 82 രൂപയായിരുന്നു. ഈ വില വര്‍ധന കര്‍ഷകര്‍ ആവശ്യപ്പെട്ടതുകൊണ്ടോ വ്യവസായികളുടെ ഉദാരസമീപനംകൊണ്ടോ ഉണ്ടായതല്ല. ആഗോളതലത്തിലെന്നതുപോലെ ഇന്ത്യയിലും റബറിന്റെ ആവശ്യം വര്‍ധിക്കുകയും ആവശ്യാനുസരണം ഉല്‍പ്പാദനം ഉയരാതിരിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ കമ്പോളവില ഉയര്‍ന്നെന്നുമാത്രം. എന്നാല്‍ ഇത്‌ ചരക്കു പൂഴ്‌ത്തിവച്ചതിന്റെ ഫലമാണെന്ന്‌ വ്യവസായ വൃത്തങ്ങളില്‍ പലപ്പോഴും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. റബറിന്റെ ഇപ്പോഴത്തെ ഉല്‍പ്പാദനച്ചെലവ്‌ കിലോഗ്രാമിന്‌ 40 രൂപയില്‍ കൂടില്ലെന്നാണവരുടെ പക്ഷം. അതേസമയം കര്‍ഷകന്‌ കിലോഗ്രാമിന്‌ 100 രൂപ വില കിട്ടണമെന്നാണ്‌ ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ പക്ഷം. രണ്ട്‌ കൂട്ടരും ചെലവുകളെ അടിസ്ഥാനമാക്കിയല്ല നിലപാടെടുത്തത്‌ എന്നതാണ്‌ സത്യം.
ഇത്തരമൊരു സാഹചര്യത്തിലാണ്‌ ധനത്തിന്റെ സഹോദര പ്രസിദ്ധീകരണവും ഏഷ്യയിലെ പ്രമുഖ റബര്‍ മാസികയുമായ റബര്‍ ഏഷ്യ റബറിന്റെ ഉല്‍പ്പാദനച്ചെലവുകളെപ്പറ്റി ഒരു പഠനം നടത്തിയത്‌. പഠനത്തില്‍ ഒരു കിലോ റബറിന്റെ ഉല്‍പ്പാദനചെലവ്‌ 53 രൂപയാണ്‌. അതെങ്ങനെയാണ്‌ എന്ന നോക്കാം. അതിന്‌ ഏതൊക്കെ ഇനത്തിലാണ്‌ ചെലവ്‌ വരുന്നത്‌ എന്ന്‌ പരിശോധിക്കാം.
നിലം ഒരുക്കല്‍ - 2000രൂപ
നിരപ്പുള്ള സ്ഥലങ്ങള്‍ തെങ്ങിനും മറ്റ്‌ കൃഷികള്‍ക്കുമായി ഉപയുക്തമാക്കിയതിനാല്‍ കുന്നിന്‍ചരിവുകളാണ്‌ മുഖ്യമായും റബര്‍ കൃഷിക്ക്‌ കിട്ടിയത്‌. ചെരിവുള്ള പ്രദേശത്ത്‌ വീഴുന്ന മഴവെള്ളം ഭൂമിയില്‍ താഴാനും വളക്കൂറുള്ള മേല്‍മണ്ണ്‌ ഒഴുകി നഷ്ടപ്പെടാതിരിക്കാനും നിരപ്പുതട്ടുകള്‍ വെട്ടിയോ കയ്യാലകള്‍ തീര്‍ത്തോ കൃഷി ചെയ്യുന്നു. താരമ്യേന ചെലവ്‌ കുറഞ്ഞ നിരപ്പുതട്ടുകള്‍ നിര്‍മിച്ചാണ്‌ മിക്ക സ്ഥലങ്ങളിലും റബര്‍ കൃഷി ചെയ്‌തിട്ടുള്ളത്‌. ഒന്നര മീറ്റര്‍ ചതുരത്തില്‍ നിരപ്പുതട്ടുകള്‍ എടുക്കുന്നു.
സ്ഥലത്തെ കുറ്റിച്ചെടികളുംകളകളും നീക്കിയശേഷം ഒരു സര്‍വേയരുടെ സഹായത്തോടെ കൊണ്ടൂര്‍ ലൈനുകള്‍ അടിച്ച്‌ കുഴികള്‍ക്കുള്ള സ്ഥാനം നിര്‍ണയിക്കുന്നു. ഒരു ഹെക്‌റ്ററില്‍ നിശ്ചിത അകലത്തില്‍ ഏകദേശം 450 കുഴികള്‍ തീരും. ക്രോസ്‌ സ്റ്റാഫ്‌ അല്ലെങ്കില്‍ റോഡ്‌ ട്രേസര്‍ ഉപയോഗിച്ച്‌ ലൈന്‍ നിര്‍ണയിക്കുമ്പോള്‍ കയര്‍ പിടിച്ച്‌ കുഴിസ്ഥാനങ്ങള്‍ അടയാളപ്പെടുത്തി ഒരു ഹെക്‌റ്ററില്‍ കുറ്റി അടിക്കാന്‍ സര്‍വേയര്‍ക്ക്‌ രണ്ട്‌ തൊഴിലാളികളുടെ സഹായം ആവശ്യമുണ്ട്‌. കുഴിയുടെ സ്ഥാന നിര്‍ണയത്തിന്‌ 2000 രൂപ ചെലവ്‌ വരും.
കുഴി എടുക്കല്‍ - 10000 രൂപശരിയായ അളവില്‍ കുഴികളെടുക്കേണ്ടത്‌ റബര്‍ തൈകളുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമാണ്‌. ടാക്‌റ്ററോ ജെസിബിയോ ഉപയോഗിച്ചാണ്‌ കുഴി കുത്തുന്നത്‌. കെുഴികളെടുക്കുന്നതോടെ തന്നെ കൊണ്ടൂര്‍ലൈനില്‍ സ്ഥലത്തിന്റെ ചെരിവിന്‌ കുറുകെ നിരപ്പു തട്ടുകള്‍ തയാറാക്കുന്നതിനും എടുക്കുന്നതിനും കുഴിയില്‍തന്നെ മണ്ണിടുന്നതിനും ജെസിബിക്ക്‌ കഴിയും. 450 കുഴികളെടുക്കാന്‍ 10,000 രൂപ ചെലവ്‌ വരും.
അടിസ്ഥാന വളം - 10570 രൂപ
തൈകള്‍ നടുന്നതിനു മുമ്പ്‌ കുഴികളില്‍ അടിസ്ഥാന വളം ചേര്‍ക്കണം. കുഴി ഒന്നിന്‌ 220 ഗ്രാം റോക്‌ ഫോസ്‌ഫേറ്റും 10 കിലോഗ്രാം ചാണകപ്പൊടിയും വേണം. 450 കുഴികള്‍ക്ക്‌ 100 കിലോഗ്രാം റോക്‌ ഫോസ്‌ഫേറ്റും നാല്‌ ലോറി ചാണകവും വേണ്ടിവരും. ഒരു ലോറി കാലിവളത്തിന്‌ 2000 രൂപ നിരക്കില്‍ 8000 രൂപയും ഒരു ക്വിന്റല്‍ റോക്‌ ഫോസ്‌ഫേറ്റിന്‌ 450 രൂപയും വില വരും. അവ കുഴികളില്‍ ചേര്‍ക്കുന്നതിന്‌ നാല്‌ തൊഴിലാളികള്‍ വേണം. 300 രൂപ ദിവസക്കൂലിയില്‍ അവരുടെ വേതനം 1200 രൂപ. അടിസ്ഥാന വളമിടുന്നതിന്‌ ആകെ ചെലവ്‌ 10,570 രൂപ.
തൈ നടീല്‍ - 21600 രൂപ
റബര്‍ ചെടികള്‍ ഏക രൂപത്തില്‍ വളരുന്നതിന്‌ കൂടത്തൈകള്‍ ഉപയോഗിക്കുന്നു. ഉല്‍പ്പാദശേഷി കൂടിയ RR11105 കൂട തൈകള്‍ക്ക്‌ 2009ലെ വില ഒന്നിന്‌ 35 രൂപ. സാധാരണയായി ഒരു ഹെക്‌റ്ററിന്‌ 500 തൈകള്‍ വാങ്ങാറുണ്ട്‌(450 കുഴികളില്‍ നടാനും ബാക്കി കേടുപോക്കുന്നതിന്‌ കരുതിവെക്കാനും). തൈവില 17,500 രൂപ. അവ സൂക്ഷ്‌മതയോടെ ലോറിയില്‍ കയറ്റി കൃഷി സ്ഥലത്തെത്തിക്കാനും ഇറക്കിവെക്കാനും രണ്ട്‌ തൊഴിലാളികള്‍ വേണം. അവരുടെ വേതനം 600 രൂപ. ലോറി കൂലി 500 രൂപ. തൈകള്‍ നടുന്നതിനും 450 കുഴികളെത്തിക്കുന്നതിനുമായി 10 തൊഴിലാളികള്‍ വേണം. അതിനുള്ള ചെലവ്‌ 3000 രൂപ. എല്ലാം കൂടി 21,600 രൂപ.
കളയെടുപ്പ്‌ - 24000 രൂപ. 
ഒരു ഹെക്‌റ്ററില്‍ 10 തൊഴിലാളികള്‍ ഒരു പ്രാവശ്യത്തെ കളയെടുപ്പിന്‌ വേണ്ടിവരും. ആദ്യ മൂന്ന്‌ വര്‍ഷങ്ങളില്‍ കളയെടുപ്പിനായി വേണ്ടത്‌ 80 തൊഴില്‍ ദിനങ്ങള്‍. 300 രൂപ വേതന നിരക്കില്‍ ചെലവ്‌ 24,000 രൂപ.
തോട്ടപ്പയര്‍ - 4000 രൂപ
തൈ നടുന്നവര്‍ഷം തന്നെ കൃഷി സ്ഥലത്ത്‌ തോട്ടപ്പയര്‍ നട്ടാല്‍ നാലാം വര്‍ഷമാകുമ്പോള്‍ തോട്ടമാകെ പടര്‍ന്നു വ്യാപിക്കുകയും കളകളുടെ വളര്‍ച്ച നിയന്ത്രിക്കുകയും ചെയ്യും. തോട്ടപ്പയര്‍ വിത്തിന്‌ നല്ല ക്ഷാമമുണ്ടിപ്പോള്‍. കിലോഗ്രാമിന്‌ വില 400 രൂപ. ഒരു ഹെക്‌റ്ററില്‍ നാല്‌ കിലോ വിത്ത്‌ വേണ്ടിവരും. പയര്‍ നന്നായി വളരാന്‍ ഹെക്‌റ്ററൊന്നിന്‌ 150 കിലോഗ്രാം റോക്‌ ഫോസ്‌ഫേറ്റ്‌ ഇട്ടുകൊടുക്കണം. സമീപത്തുള്ള തോട്ടങ്ങളില്‍ നിന്നും പയര്‍ വള്ളി ശേഖരിച്ച്‌ നടുകയും ആവാം. പയര്‍വിത്ത്‌/വള്ളിശേഖരണം നടീന്‍ എന്നിവയ്‌ക്കും വളമിടാനുമായി 4000 രൂപ ചെലവ്‌ വരും.
തൈ സംരക്ഷണം - 9000 രൂപ
തൈകളുടെ ചുവട്ടില്‍ വേനല്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഒന്നര മീറ്റര്‍ വ്യാസത്തില്‍ ചവറു നിരത്തണം. മണ്ണിനെ ചൂടില്‍ നിന്ന്‌ രക്ഷിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും കളകളെ നിയന്ത്രിക്കാനും സൂക്ഷ്‌മജീവികളുടെ വളര്‍ച്ചയ്‌ക്കും മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കുന്നതിനും ചവര്‍ സഹായിക്കും. കേടുവന്നതോ ശക്തി ഇല്ലാത്തതോ ആയ തൈകള്‍ ആദ്യവര്‍ഷാവസാനം തന്നെ മാറ്റി പകരം നടണം.
വേനല്‍ ചൂടില്‍ തൈകള്‍ ഉണങ്ങാതിരിക്കാന്‍ ഈറക്കൂടയോ മെടഞ്ഞ തെങ്ങോലയോ ഉപയോഗിച്ച്‌ ചൂടല്‍ നല്‍കണം. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ തൈത്തണ്ടില്‍ നീറ്റുകക്ക ചുണ്ണാമ്പാക്കി ഉപയോഗിച്ച്‌ വെള്ള പൂശണം. കാറ്റത്ത്‌ തൈകള്‍ വിടര്‍ന്ന്‌ പോകാതിരിക്കാന്‍ മുളയോ ബലമുള്ള കമ്പുകളോ ഉപയോഗിച്ച്‌ തൈകള്‍ക്ക്‌ താങ്ങ്‌ നല്‍കണം. ഇത്തരം വേലകള്‍ക്ക്‌ സാധനവില ഉള്‍പ്പടെ 9000 രൂപ ചെലവാകും.
വളം ചേര്‍ക്കല്‍ - 15500 രൂപ
അടിസ്ഥാന വളത്തിനു പുറമേ റബറിനു രാസവളങ്ങളും നല്‍കേണ്ടതുണ്ട്‌. നൈട്രജന്‍, ഫോസ്‌ഫറസ്‌, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ വളക്കൂട്ടാണ്‌ സാധാരണ ഉപയോഗിക്കുക. . ആണ്ടില്‍ രണ്ടു തവണ വളം ചെയ്യണം. ഓരോ തവണയും തൈ ഒന്നിന്‌ 450 ഗ്രാം തോതില്‍ ഒരു ഹെക്‌റ്ററില്‍ 200 ഗ്രാം വളം വേണം. ആദ്യ നാല്‌ വര്‍ഷം ഈ തോതില്‍ വളം ചെയ്യണം.
തോട്ടപ്പയര്‍ നന്നായി പടര്‍ന്ന തോട്ടങ്ങളില്‍ അഞ്ചാം വര്‍ഷം 300 കിലോഗ്രാം NPK 10:10:10 മതിയാകും. ആദ്യ അഞ്ച്‌ വര്‍ഷങ്ങളിലേക്കായി 1900 കിലോഗ്രാം രാസവളം വേണം. 50 കിലോ ചാക്കിന്‌ 225 രൂപ നിരക്കില്‍ അതിന്റെ വില 8,550 രൂപ. പത്ത്‌ പ്രാവശ്യത്തെ വളം ചേര്‍ക്കലിന്‌ 20 പണിക്കാര്‍ വേണം. ഇതിന്‌ 300 രൂപ ക്രമത്തില്‍ ചെലവ്‌ 6000 രൂപ. വളം തോട്ടത്തിലെത്തിക്കുന്നതിനു മൊത്തമായി 1000 രൂപ കണക്കാക്കാം. അപ്രകാരം അഞ്ച്‌ വര്‍ഷത്തെ വളം ചേര്‍ക്കലിന്‌ ചെലവ്‌ 15,500 രൂപ.
സസ്യരോഗം - 5000 രൂപ
പല തരത്തിലുള്ള സസ്യരോഗങ്ങളും റബറിനെ ബാധിക്കുന്നുണ്ട്‌. വൃക്ഷരോഗങ്ങളെ ചെറുക്കുന്നതിന്‌ ആണ്ടില്‍ 1000 രൂപ ചെലവാകും. അഞ്ച്‌ വര്‍ഷത്തേക്ക്‌ 5,000 രൂപ.
പണിസാധനങ്ങള്‍ - 13000 രൂപ
നിലമൊരുക്കല്‍ ചവറുവെപ്പ്‌, കളനീക്കം എന്നിവയ്‌ക്കും മറ്റുമായി മണ്‍വെട്ടി, വെട്ടുകത്തി, ചൂരല്‍കൊട്ട എന്നിവയ്‌ക്ക്‌ ഏകദേശം 2000 രൂപ ചെലവാകും. ടാപ്പിംഗ്‌ പ്രായമായ മരങ്ങള്‍ മാര്‍ക്ക്‌ ചെയ്യുന്ന ടെംപ്ലേറ്റ്‌, ടാപ്പിംഗ്‌ കത്തി, ബക്കറ്റുകള്‍, പ്ലാസ്റ്റിക്‌ കപ്പുകള്‍, കപ്പുതാങ്ങികള്‍, ചില്ല്‌, ഉറയൊഴിക്കുന്ന അലുമിനിയം പാനുകള്‍, ആസിഡ്‌ എന്നിവയ്‌ക്കും കൂലിച്ചെലവുകള്‍ക്കുമായി 11,000 രൂപ വേണ്ടിവരും.
മേല്‍നോട്ടം - 10000 രൂപ
കൃഷിപ്പണികള്‍ കൃത്യമായി നടക്കുന്നത്‌ ഉറപ്പുവരുത്താന്‍ ഒരു സൂപ്പര്‍വൈസറുടെ സേവനം കാലാകാലങ്ങളില്‍ ആവശ്യമാണ്‌. വിളവെടുപ്പെത്തുന്നതുവരെയുള്ള ചെലവിന്റെ (പണിസാധനങ്ങളുടെതൊഴിച്ച്‌) 10 ശതമാനം അതിനായി ചെലവാകും. ഏകദേശം 10,000 രൂപ. ഇതുകൂടി ചേര്‍ത്താല്‍ ടാപ്പിംഗ്‌ ആരംഭിക്കുന്നതുവരെയുള്ള ചെലവ്‌ 124350.
ടാപ്പ്‌ ചെയ്യുന്ന റബറിനു വളം - 7650 രൂപ
ആറാം വര്‍ഷം തന്നെ ടാപ്പിംഗ്‌ തുടങ്ങാം. 6, 7, 8 വര്‍ഷങ്ങളില്‍ വളത്തിന്റെ അളവ്‌ ആണ്ടില്‍ 300 കിലോഗ്രാം ആയി ചുരുക്കാം. അതായത്‌ 900 കി. അതിനു വില 4,050 രൂപ. ആണ്ടില്‍ രണ്ടു പ്രാവശ്യം വളം ഇടുന്നതിന്‌ ഓരോ വര്‍ഷവും രണ്ട്‌ പണിക്കാര്‍ വേണം. മൂന്ന്‌ വര്‍ഷങ്ങളില്‍ പണിച്ചെലവ്‌ 3,600 രൂപ. അതും ചേര്‍ത്താല്‍ ടാപ്പ്‌ ചെയ്യുന്ന തോട്ടത്തിനു ചെലവ്‌ 7650 രൂപ.
ടാപ്പിംഗ്‌ - 34240 രൂപ
വിളവെടുപ്പിനു സജ്ജമായ ഒരു ഹെക്‌റ്റര്‍ തോട്ടത്തില്‍ കേടുവന്ന മരങ്ങളൊഴികെ 400 എണ്ണം വെട്ടാന്‍ കിട്ടും. അവയ്‌ക്കു ദിവസക്കൂലി(മരമൊന്നിന്‌ 80 പൈസ വീതം) 320 രൂപ. ആര്‍.ആര്‍.ഐ.ഐ 105 പോലുള്ള ഉല്‍പ്പാദനശേഷി കൂടിയ മരങ്ങള്‍ മൂന്ന്‌ ദിവസത്തിലൊരിക്കലാണു വെട്ടുക. ഒരിക്കല്‍ പാലെടുത്തു കഴിഞ്ഞാല്‍ വീണ്ടും റബര്‍ പട്ടയിലുള്ള പാല്‍ കുഴലുകള്‍ നിറയുന്നതിന്‌ 72 മണിക്കൂര്‍ വേണമെന്നാണു കണ്ടെത്തല്‍. ഞായറാഴ്‌ച ഒഴിച്ച്‌ ഒരു വര്‍ഷം നൂറ്‌ ടാപ്പിംഗ്‌ ദിനങ്ങള്‍ കിട്ടും. അവയ്‌ക്കു വേതനം 32000 രൂപ. ടാപ്പര്‍ക്ക്‌ വാര്‍ഷിക ബോണസായി ഏഴ്‌ ദിവസത്തെ കൂലി നല്‍കുന്നു. അതും ചേര്‍ത്താല്‍ ഒരു വര്‍ഷത്തെ ടാപ്പിംഗ്‌ ചെലവ്‌ 34240 രൂപ.
വിള സംസ്‌കരണം - 7250 രൂപ
സാധാരണ ഫോര്‍മിക്കാസിഡാണു റബര്‍ പാല്‍ ഉറ കൂട്ടാനുപയോഗിക്കുന്നത്‌. ഒരു വര്‍ഷം 35 കിലോ ആസിഡ്‌ വേണ്ടിവരും. അതിനു വില 1750 രൂപ. പാല്‍ തരിച്ചു പോകാതിരിക്കാനും റബര്‍ ഷീറ്റുകളില്‍ പൂപ്പല്‍ വരാതിരിക്കാനും പി.എന്‍.പി പോലുള്ള രാസവസ്‌തു ആവശ്യമുണ്ട്‌. അതിനു വാര്‍ഷിക ചെലവ്‌ 500 രൂപ. രണ്ടും ചേര്‍ത്ത്‌ 2,250 രൂപ.
ചെറു കര്‍ഷകര്‍ ഷീറ്റടിക്കാനും ഉണ്ടാക്കാനും വേണ്ടി റോളറും പുകപ്പുരയും നിര്‍മിക്കാറില്ല. അതിനു പകരം ഒരു കിലോഗ്രാം ഷീറ്റിന്‌ ഒരു രൂപ നിരക്കില്‍ ഷീറ്റടിപ്പിച്ചെടുക്കുകയും അവ ഉണക്കുന്നതിന്‌ ഒരു രൂപ നിരക്കില്‍ പുകപ്പുരക്കൂലി നല്‍കുകയും ചെയ്യുന്നു. ആര്‍.ആര്‍.ഐ.ഐ 105 റബര്‍ മേല്‍പ്പറഞ്ഞ കൃഷിപ്പണികള്‍ കൃത്യമായി ചെയ്‌താല്‍ ഒരാണ്ടില്‍ ശരാശരി 2000 കിലോ ഉണക്ക റബര്‍ നല്‍കും. അതിനു സംസ്‌കരണ ചെലവ്‌ 4,000 രൂപ. ഷീറ്റു വിപണിയിലെത്തിച്ചു വില്‍ക്കുന്നതിന്‌ കിലോഗ്രാമിന്‌ 50 പൈസ നിരക്കില്‍ ചെലവ്‌ 1000 രൂപ. അപ്രകാരം ആകെ വിള സംസ്‌കരണ ചെലവ്‌ 7250 രൂപ.
ടാപ്പിംഗ്‌ ആരംഭിക്കുന്നതു വരെയുള്ള ചെലവുകള്‍ 124340 രൂപ എന്നു നാം കണ്ടു. ഇതില്‍ മുഖ്യ ഭാഗവും കടമെടുത്താലേ സമയത്തു പണികള്‍ നടത്താനാകൂ. കാര്‍ഷിക വായ്‌പ ഏഴ്‌ ശതമാനം പലിശയില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു ലഭിക്കും. പതിനഞ്ചു വര്‍ഷത്തെ തിരിച്ചടവു കാലാവധി കണക്കാക്കി മുതലും പലിശയും കൂടി ബാങ്കില്‍ അടയ്‌ക്കേണ്ടത്‌ 280000 രൂപ വരും. ഇതും കൂടി ടാപ്പിംഗ്‌ കാലത്തെ വളമിടീല്‍ ചെലവിനോടും മൊത്തം 15 വര്‍ഷത്തെ ടാപ്പിംഗ്‌ കാലം വരെയുള്ള ചെലവിനോടും ചേര്‍ക്കാം. അത്‌ 411990 രൂപ വരും.
റബര്‍ തോട്ടം 20 വര്‍ഷക്കാലമെങ്കിലും ആദായകരമായ വിളവു നല്‍കാം. മൊത്തം ചെലവിനെ 20 വര്‍ഷത്തേക്കായി വിഭജിച്ചാല്‍ വാര്‍ഷിക വിഹിതം 20,600 രൂപ. ഇതോടുകൂടി 15 വര്‍ഷത്തെ ടാപ്പിംഗിനും വിള സംസ്‌കരണത്തിനും കൂടി വരുന്ന ചെലവ്‌ 41,490 രൂപ ചേര്‍ത്താല്‍ 62,090 രൂപ. ഇനി ലാഭ വിഹിതവും പാട്ടത്തുകയും കൂട്ടണം. കൃഷിച്ചെലവിന്റെ 15 ശതമാനം ലാഭവിഹിതമായി കണക്കാക്കാം. 124340 രൂപയുടെ 15 ശതമാനം. 18651 രൂപ വരും. ഭൂമി വില കൃഷി ചെലവുകളില്‍ കണക്കാക്കാറില്ല. കൃഷി ചെയ്‌ത ഭൂമി മെച്ചപ്പെടുകയും കാലാകാലങ്ങളില്‍ അതിനു വില വര്‍ധന ഉണ്ടാകുകയും ചെയ്യും. അതിനാല്‍ ഭൂമി പാട്ടത്തിനെടുത്താല്‍ നല്‍കേണ്ട തുക ചെലവില്‍ ചേര്‍ക്കാം. ഒരു ഹെക്‌റ്ററിന്‌ ഒരു വര്‍ഷം 25,000 രൂപ പാട്ടത്തുക വരും. നേരത്തെ കണ്ട വാര്‍ഷിക ചെലവായ 62,090 രൂപയോടു കൂടി ലാഭ വിഹിതവും പാട്ടത്തുകയും ചേര്‍ത്താല്‍ 105,741 രൂപ വരും. ഇതാണ്‌ ഒരു ഹെക്‌റ്റര്‍ റബര്‍ കൃഷിയുടെ വിളവെടുപ്പു കാലത്തെ വാര്‍ഷിക വിഹിതം.
ഇനി വിളവു കണക്കാക്കാം. നന്നായി കൃഷി ചെയ്‌ത ആര്‍.ആര്‍.ഐ.ഐ 105 റബര്‍ 20 വര്‍ഷത്തെ വിളവെടുപ്പു കാലത്ത്‌ ശരാശരി 2000 കിലോ എന്ന കണക്കില്‍ ഒരു ഹെക്‌റ്ററില്‍ നിന്നും ആദായം തരും. ഇതുകൊണ്ട്‌ വാര്‍ഷിക ചെലവിനെ വിഭജിച്ചാല്‍ 52.87 രൂപ കിട്ടും. അതായത്‌ ഒരു കിലോഗ്രാം ഉണക്ക്‌ റബര്‍ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട ചെലവ്‌ 53 രൂപയാണ്‌.

No comments:

Post a Comment