Thursday, 19 May 2011

പൂച്ചയ്‌ക്കാരു മണികെട്ടും?

നിങ്ങളുടെ കംപ്യൂട്ടറില്‍ ആവശ്യമുള്ള  പ്രൊഡക്‌റ്റിന്റെ ബ്ലൂ പ്രിന്റ്‌ തയാറാക്കുക.
നിറവും രൂപവും നിങ്ങളുടെ രുചിക്കനുസരിച്ച്‌ ഭംഗിയാക്കുക. എന്നിട്ട്‌ പ്രിന്റ്‌ ബട്ടണ്‍ അമര്‍ത്തുക. പെട്ടെന്ന്‌ അടുത്തുള്ള പ്രിന്റര്‍ടൈപ്പ്‌ മെഷിന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. മൂന്നു നോസിലുകളില്‍ നിന്ന്‌ അതിസൂക്ഷ്‌മമായി 0.1 മില്ലി മീറ്റര്‍ കനമുള്ള ലോലമായ പാളികളിലൂടെ മാറി മാറി പ്ലാസ്റ്റിക്ക്‌, ലോഹപ്പൊടി, പശ ഇവ നിഷ്‌ക്രമിച്ച്‌ പ്രൊഡക്‌റ്റ്‌ രൂപപ്പെടുന്നു. പത്തു മിനിട്ട്‌. നിങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നം റെഡി. ഒരു ഫോര്‍ക്ക്‌, വയലിന്‍, ലാംപ്‌ ഷേഡ്‌. എന്തും! വലിയ സാധനമാണ്‌ വേണ്ടതെങ്കില്‍ അത്‌ നിര്‍മിക്കാന്‍ പാകത്തിനുള്ള ഷെഡ്‌ വേണം. അത്രയേയുള്ളു.
വാര്‍ത്ത പത്രത്തില്‍ കണ്ടതാണ്‌.
സാങ്കേതികരംഗത്തെ ഏറ്റവും പുതിയ കണ്ടണ്ടുപിടുത്തത്തിന്റെ സത്യകഥയാണ്‌. ഇപ്പോള്‍
പരീക്ഷണ ഘട്ടത്തിലായതേയുള്ളു. കംപ്യൂട്ടറിന്റെ നാല്‍പ്പതുകളിലെ സ്റ്റേജ്‌ ആണ്‌ ഇപ്പോള്‍ ഇതിന്‌. മുപ്പതു കൊല്ലത്തിനകം തീര്‍ച്ചയായും ഇത്‌ നമ്മുടെ ഭാഗമാകും. പ്രിന്ററിന്റെ സ്ഥാനത്ത്‌ പ്രൊഡക്‌റ്റ്‌ ഡെവലപ്പര്‍ വരും.
പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ വ്യാവസായിക വിപ്ലവം മനുഷ്യസമൂഹത്തിന്‌ ഒരുപാട്‌ നന്മ വരുത്തി. ലോകത്തെ ആകെ മാറ്റി മറിച്ചു. പ്രക്യതിവിഭവങ്ങളുടെ ഖനനവും അവയെ നമുക്കാവശ്യമുള്ളതും ഇല്ലാത്തതുമായ പ്രൊഡക്‌റ്റുകളാക്കി മാറ്റുന്ന കൂറ്റന്‍ വ്യവസായിക ശാലകളും വന്നു. പുതിയ തത്വശാസ്‌ത്രങ്ങള്‍ സ്യഷ്‌ടിച്ചു. സാമ്പത്തിക ശാസ്‌ത്രത്തിനും രാഷ്‌ട്രീയത്തിനും മതചിന്തകള്‍ക്കും പുതിയ മാനം നല്‍കി. അപകടങ്ങളും കൂടി. യുദ്ധവും വര്‍ഗസംഘര്‍ഷങ്ങളും ഏറി. ദാരിദ്ര്യത്തിന്‌ ചേരികളുടെ നിറവും മണവുമായി. ആരോഗ്യവും രോഗവും വര്‍ധിച്ചു.
ഫാക്‌റ്ററികള്‍ വീടുകളിലെത്തുന്നതോടുകൂടി ഒരു പ്രതിവിപ്ലവം ഉണ്ടാകും.
ഞങ്ങള്‍ക്ക്‌ എറണാകുളത്ത്‌ ഒരു കൂട്ടായ്‌മയുണ്ട്‌. വെസ്റ്റേണ്‍ കോര്‍ട്ട്‌. അമ്പതു കൊല്ലത്തിലേറെയായി എല്ലാ മാസത്തിലും മൂന്നാം വെള്ളിയാഴ്‌ച്ച ഒത്തു കൂടും. വൈകിട്ട്‌ ഏഴു മുതല്‍ പത്തു വരെ. രസമായി പഴയ കഥകള്‍ പറയും. പാട്ടു പാടേണ്ടവര്‍ക്ക്‌ പഴയ പാട്ടുകള്‍ പാടാം. തമാശകള്‍ ആവര്‍ത്തിക്കാം. അറുപതു വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ്‌ മെമ്പര്‍ഷിപ്പ്‌. ജാതിമത രാഷ്‌ട്രീയ ഭേദമില്ല. അറുപതു വയസില്‍ താഴെയുള്ളവര്‍ക്ക്‌ അവര്‍ മാനസികമായി വ്യദ്ധന്മാരാണെന്ന്‌ ഒരു മെമ്പര്‍ സര്‍ട്ടിഫൈ ചെയ്‌താല്‍ ഇവിടെ അതിഥിയായി വരാം.
ഞാന്‍ പുതിയ കണ്ടുപിടുത്തങ്ങളുടെ രസകരമായ കഥകള്‍ ഇന്റര്‍നെറ്റില്‍ വരുന്നത്‌ ഇവിടെ പറയാറുണ്ട്‌. അങ്ങനെയാണ്‌ ഈ കഥ പറഞ്ഞത്‌.
വര്‍മ്മാജി, കുറെനാള്‍ കഴിഞ്ഞാല്‍ എന്തും നമ്മുടെ വീട്ടില്‍ത്തന്നെ വരുമോ?
വരും. വരണം.
ചോദിച്ച സുഹ്യത്ത്‌ കുറെ നേരമായി അസ്വസ്ഥനായിരുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു. യാതൊരു കുഴപ്പവുമില്ലാതെ ചിരിച്ചു കൊണ്ടിരുന്ന ആളാണ്‌. ഇടയ്‌ക്ക്‌ ഒരു ഫോണ്‍ വന്നു. വകുപ്പ്‌ മന്ത്രിയുടെ ഫോണ്‍ വരുമ്പോള്‍ താനേ എഴുന്നേറ്റു പോ
കുന്ന പബ്ലിക്‌ സെക്‌റ്റര്‍ സ്ഥാപനത്തിന്റെ ചെയര്‍മാന്റെ മട്ട്‌ അദ്ദേഹം എഴുന്നേറ്റു മാറി നിന്ന്‌ നിര്‍ദ്ദേശങ്ങള്‍ ശ്രവിച്ചു. ഒ കെ, ഒ കെ എന്നു പല പ്രാവശ്യം തലയാട്ടി. തിരികെ വന്ന്‌ ഇരുന്നപ്പോള്‍ തുടങ്ങിയതാണ്‌. മൗനം. സാധാരണയായി ഞങ്ങള്‍ക്ക്‌ ടെന്‍ഷന്‍ ഉണ്ടാകാന്‍ പല കാരണങ്ങളുമുണ്ട്‌. ക്ലബ്ബില്‍ ചീട്ടുകളി നിരോധനം വരുന്നു. വഴിയില്‍ അതിബഹുമാനത്തോടെ ട്രാഫിക്ക്‌ പൊലീസ്‌ ശ്വാസം മണക്കുന്ന യന്ത്രവുമായി കാത്തു നി ല്‍ക്കുന്നു. സെന്‍സക്‌സ്‌ ഒന്നു മേലോട്ടു പൊങ്ങി ഉടനെ താഴോട്ടു വീണു. ഭാര്യ നാട്ടില്‍ പോയിട്ട്‌ വാക്കു തന്നതിലും നേരത്തെ തിരികെ വന്നു.
സ്‌നാക്‌സില്‍ കൊഞ്ചിന്‌ ഒരു പഴയ പരേതസ്വാദ്‌. ഇവ്വിധം പലതുമാകാം. പക്ഷെ ഇപ്പോള്‍ ഇതൊന്നുമല്ല.
എന്തും? ഉണ്ടാകാം. ആഹാരവും?
വൈ നോട്ട്‌? സംഭവം സൊഫിസ്റ്റിക്കേറ്റഡ്‌ ആകാന്‍ കുറെ കാലം കഴിയും. പക്ഷെ ഇറ്റീസ്‌ പോസിബിള്‍.
അദ്ദേഹത്തിന്‌ ഒരു സംശയം.
ക്യാറ്റ്‌ ഫുഡും?
ക്യാറ്റ്‌ ഫുഡോ?
യെസ്‌.
അദ്ദേഹം ചിരിച്ചു.
നിങ്ങള്‍ക്കു മനസിലാകില്ല. എന്റെ പ്രോബ്‌ളം. എന്റെ വൈഫ്‌ ഇപ്പോള്‍ വിളിച്ചു പറയുകയാണ്‌.
നമ്മള്‍ ക്ലബ്ബില്‍ സുഖമായി ഭക്ഷണം കഴിച്ചിരിക്കുകാ. നമ്മുടെ പൂച്ച വല്ലതും കഴിച്ചോ എന്ന്‌
ആലോചിച്ചോന്ന്‌. വാസ്‌തവത്തില്‍ പൂച്ചയെ നോക്കേണ്ടത്‌ വീട്ടുകാരിയുടെ ചുമതലയാണ്‌. അല്ലേ?
ഡിപ്പന്‍ഡ്‌സ്‌.
വീട്ടില്‍ ക്യാറ്റ്‌ ഫു
ഡ്‌ തീര്‍ന്നാല്‍ അത്‌ നേരത്തെ പറയേണ്ടേ? മോള്‌ കാലിഫോര്‍ണിയായില്‍ നിന്ന്‌ വിളിച്ച്‌ ചോദിച്ചപ്പോഴാ അവള്‍ ടിന്‍ നോക്കുന്നത്‌. നോ
ക്യാറ്റ്‌ ഫുഡ്‌. കുറ്റം എന്റേതെന്ന മട്ടിലാണ്‌ അവളുടെ സംസാരം. സീ. ഈ സമയത്ത്‌ ക്യാറ്റ്‌ ഫുഡ്‌ എവിടെ കിട്ടും?
ഫാക്‌റ്ററിവീട്ടിലേക്ക്‌
പ്രക്യതി, ജീവികള്‍, കണ്ടല്‍ക്കാട്‌ ഇവയോടൊക്കെ സ്‌നേഹമുള്ള മൈന്‍ഡ്‌ സെറ്റാണ്‌ ഞങ്ങളുടേത്‌ ഒരു പൂച്ച അത്താഴം കഴിച്ചോ എന്ന്‌ അമേരിക്കയില്‍ നിന്ന്‌ അന്വേഷിക്കുന്ന മകള്‍. പൂച്ചയുടെ വിശപ്പിന്റെ വിളി കേട്ട്‌ ഭര്‍ത്താവിനെ രാത്രിയില്‍ നഗരം ചുറ്റിക്കുന്ന അമ്മ. പൊലീസിനെ ഭയമുള്ളതിനാല്‍ ക്യാറ്റ്‌ ഫുഡ്‌ കിട്ടുന്ന കടകളിലേക്കുള്ള ഇടവഴികള്‍ താണ്ടുന്ന അച്ഛന്‍.
ഞങ്ങള്‍ക്ക്‌ സുഹ്യത്തിനോട്‌ ബഹുമാനം തോന്നി. ആരോ ചോദിച്ചു.
സാറിന്റെ പൂച്ചയാ?
എന്റെയോ? എനിക്ക്‌ പൂച്ച പോയിട്ട്‌ നായയെപ്പോലും കാണുമ്പോഴേ കലി വരും. ഇതാണെങ്കില്‍ ഒരു സ്വാര്‍ത്ഥിപ്പൂച്ച. തിന്നാന്‍ നേരം മാത്രം മ്യാവൂന്ന്‌ കരഞ്ഞ്‌ മെല്ലെ വരും. ഞാന്‍ ഭാര്യ കാണാതെ രണ്ടു മൂന്നു തവണ നല്ല ഏറ്‌ കൊടുത്തതാണ്‌. പക്ഷെ ഫലമില്ല. അവന്റെയൊരു ക്യാറ്റ്‌ ഫുഡ്‌!
പിന്നെ?
മോള്‌ കഴിഞ്ഞ തവണ വന്നപ്പോള്‍ അടുത്ത വീട്ടില്‍ നിന്ന്‌ വന്നു കയറിയ പൂച്ചയാണ്‌. ചാവാലി.
അദ്ദേഹം ചിരിച്ചു.
പക്ഷെ മോള്‍ക്ക്‌ എന്തോ ഈ പൂച്ചയെ ഞങ്ങളെക്കാള്‍ ഇഷ്‌ടമാണ്‌.
സാറിന്റെ ശ്രീമതിയുടെ നിലപാട്‌ ഇതിലെന്താണ്‌?
അവള്‍ക്കും പൂച്ചയെ ഇഷ്‌ടമല്ല. പക്ഷെ നമുക്കറിയരുതോ, പ്രായമായിക്കഴിഞ്ഞാല്‍ ഭാര്യമാര്‍ മക്കളുമായി ചേര്‍ന്ന്‌ നമുക്കെതിരെ മുന്നണി ഉണ്ടാക്കുമെന്ന്‌.
അദ്ദേഹം സമാധാനിച്ചു.
സാരമില്ല. അടുത്ത തലമുറയ്‌ക്കെങ്കിലും ക്യാറ്റ്‌ ഫുഡ്‌ വീട്ടിലെ കംപ്യൂട്ടര്‍ വഴി ഉണ്ടാക്കാന്‍ സാധിക്കുമായിരിക്കും. 

No comments:

Post a Comment