Friday, 11 November 2011

മികച്ച ഫ്രാഞ്ചൈസര്‍ക്കു വേണ്ട അഞ്ച്‌ കാര്യങ്ങള്‍


ഫ്രാ ഞ്ചൈസി ബിസിനസ്‌ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ തന്നെ ബോസാകാനുളള അവസരമാണ്‌ ലഭിക്കുന്നത്‌, ഒപ്പം ഒരു മികച്ച ബ്രാന്‍ഡിന്റെ സംരക്ഷണവും ലഭിക്കുന്നു. വിജയകരമായ ഫ്രാഞ്ചൈസി ബിസിനസിന്‌ ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭി
ക്കുകയെന്നതാണ്‌ പ്രധാനം. മികച്ച ഫ്രാഞ്ചൈസറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച്‌ കാര്യങ്ങളിതാ

l വിദഗ്‌ധ തൊഴിലാളികളുടെ സേവനം: വിദഗ്‌ധ തൊഴിലാളികളുടെ ഒരു മികച്ച ശേഖരം നിങ്ങളുടെ ഫ്രാഞ്ചൈസര്‍ക്കുണ്ടാകണം. നിങ്ങളുടെ ചെലവിനുളളില്‍ നിന്ന്‌ കൊണ്ട്‌ തന്നെ വേണ്ട സമയങ്ങളില്‍ ഇവരുടെ സേവനം നിങ്ങള്‍ക്ക്‌ ലഭ്യമാകുമോ എന്നും ഉറപ്പാക്കണം.

l ഐ.റ്റി: മാര്‍ക്കറ്റിംഗ്‌, സെയ്‌ല്‍സ്‌ വിഭാഗങ്ങളിലെല്ലാം സാങ്കേതികവിദ്യയുടെ സേവനം ഫ്രാഞ്ചൈസര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന്‌ നോക്കുക. ഉപഭോക്താക്കളെ കുറിച്ചും അവരുടെ മാറുന്ന അഭിരുചികളെകുറിച്ചും, ചെലവഴിക്കല്‍ രീതിയെ കുറിച്ചുമെല്ലാം കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റിനും മറ്റും സാധിക്കും. ഇ.ആര്‍.പി സോഫ്‌റ്റ്‌വെയര്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഫ്രാഞ്ചൈസര്‍ക്കു ണ്ടോയെന്നും അത്‌ നിങ്ങള്‍ക്ക്‌ താങ്ങാവുന്ന വിലയ്‌ക്ക്‌ അവരില്‍ നിന്ന്‌ ലഭ്യമാണോയെന്നതും തിരക്കുക.

l ലീഗല്‍ ടീം: നിയമപരമായ നിയന്ത്രണങ്ങള്‍, ഡോക്യുമെന്റ്‌ ലൈസന്‍സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു മികച്ച പ്രൊഫഷണല്‍ നിയമകാര്യ വിഭാഗം(ലീഗല്‍ ടീം) ഏത്‌ കമ്പനിക്കും അത്യാവശ്യമാണ്‌. ഷോപ്‌ & എസ്റ്റാബ്ലിഷ്‌മെന്റ്‌ ലൈസന്‍സ്‌, ലൈസന്‍സ്‌ ഡോക്യുമെന്റേഷന്‍, മറ്റ്‌ നിയമവശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗവണ്‍മെന്റുമായും മറ്റും ഡീല്‍ ചെയ്‌തുളള പരിചയം ഇവര്‍ക്ക്‌ വേണം.

l നിരന്തര പരിശീലനം: മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കും ഉളള വിഭവശേഷിക്കും അനുസരിച്ച്‌ നിരന്തരമായ പരിശീലനം ജീവനക്കാര്‍ക്ക്‌ നല്‍കുന്നതും ഒരു ഫ്രാഞ്ചൈസറുടെ വിജയത്തില്‍ നിര്‍ണായകമാണ്‌

l പാഷന്‍: ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭിച്ചാല്‍ മികച്ച സംരംഭകനാകുമെന്നാണ്‌ ഫ്രാഞ്ചൈസി തുടങ്ങാന്‍ വരുന്നവരുടെ സാമാന്യ ധാരണ. സംരംഭത്തോട്‌ എപ്പോഴും നിങ്ങള്‍ക്ക്‌ പാഷന്‍ വേണം. ഈ പാഷന്‍ സൃഷ്‌ടിച്ച്‌ നിങ്ങളെ നയിക്കാന്‍ കെല്‍പ്പുളളവരായിരിക്കണം ഫ്രാഞ്ചൈസര്‍മാര്‍.

എങ്ങനെ പണം കണ്ടെണ്ടത്താം
1. ബാങ്കുകളില്‍ നിന്നുളള ടേം ലോണ്‍: സംരംഭത്തിന്‌ വേണ്ടി വരുന്ന മൊത്തം മൂലധനത്തിന്റെ 50-75 ശതമാനം ബാങ്കുകള്‍ വായ്‌പയായി നല്‍കും.സി.ജി.എഫ്‌.റ്റി.എം.എസ്‌.ഇ പദ്ധതി പ്രകാരം ഒരു കോടിയില്‍ താഴെ വരുന്ന സംരംഭങ്ങള്‍ക്ക്‌ സെക്യൂരിറ്റി നല്‍കേണ്ടതില്ല.

2. ബാങ്കുകളില്‍ നിന്നുളള പ്രവര്‍ത്തന മൂലധനം: ചില സന്ദര്‍ഭങ്ങളില്‍ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ അന്തിമ വില്‍പ്പനയ്‌ക്ക്‌ മുമ്പ്‌ തന്നെ അസംസ്‌കൃത വസ്‌തുക്കളുള്‍പ്പടെ പല വസ്‌തുവകകളും ശേഖരിക്കുന്നതിന്‌ പ്രവര്‍ത്തന മൂലധനം ആവശ്യമായി വരാറുണ്ട്‌. ഇതിനും ബാങ്കുകളെ സമീപിക്കാവുന്നതാണ്‌.

3.വസ്‌തുവകകള്‍ക്ക്‌ പകരമുളള വായ്‌പ: നിങ്ങളുടെ വീടോ മറ്റ്‌ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടിയോ സെക്യൂരിറ്റിയായി നല്‍കി ഫ്രാഞ്ചൈസി തുടങ്ങുന്നതിനായി 50-65 ശതമാനം വരെ തുക സംഘടിപ്പിക്കാവുന്നതാണ്‌.

4.ഈടില്ലാത്ത വായ്‌പകള്‍: ഉപഭോക്താക്കളുടെ സ്വഭാവമനുസരിച്ച്‌ അഞ്ച്‌ ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വേണ്ടത്ര ഡോക്യുമെന്റുകളോ സെക്യൂരിറ്റിയോ ഇല്ലാതെ ചില ബാങ്കുകള്‍ നല്‍കാറുണ്ട്‌. പലിശ നിരക്ക്‌ ഉയര്‍ന്ന ന്നിരിക്കും.

സംരംഭകരേ, സഹായത്തിന്‌ ഇവരുണ്ട്‌
സംരംഭകര്‍ക്ക്‌ പ്രോല്‍സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന ചില സംഘടനകളിതാ

നാഷണല്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ നെറ്റ്‌വര്‍ക്ക്‌ (നെന്‍)
നവ സംരംഭകരെ വാര്‍ത്തെടുക്കാന്‍ 2003ല്‍ വധ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഐ.ഐ.റ്റി മുംബൈ, ഐ.ഐ.എം അഹമ്മദാബാദ്‌, ബിറ്റ്‌സ്‌ പിലാനി, എസ്‌.പി ജെയ്‌ന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ മുംബൈ, ഐ.ബി.എ.ബി ബാംഗ്ലൂര്‍ എന്നീ പ്രശസ്‌ത സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ സ്ഥാപിച്ച സംഘടനയാണിത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട്‌ കാംപസുകളിലെ സംരംഭകത്വ വികസന സെല്ലുകളിലൂടെ നവ സംരംഭകരെ സൃഷ്‌ടിക്കുകയെന്ന സമീപനമാണ്‌ നെനിന്റേത്‌. സംരംഭകത്വ പരിശീലന പരിപാടികള്‍ക്കുള്ള കണ്‍സള്‍ട്ടിംഗ്‌, വ്യത്യസ്‌തമേഖലകളില്‍ നിന്നുള്ള 1000ത്തോളം വിദഗ്‌ധരുടെ സേവനം എന്നിവയ്‌ക്ക്‌ പുറമേ നെന്‍ ഓണ്‍ലൈന്‍ മുഖേന നവസംരംഭകര്‍ക്ക്‌ വേണ്ട പ്രായോഗിക നിര്‍ദേശങ്ങളും നല്‍കുന്നു.
കഴിവുളള നവസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന്‌ ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന്‌ ടാറ്റാ നെന്‍ ഹോട്ടസ്റ്റ്‌ സ്റ്റാര്‍ട്ടപ്പ്‌ അവാര്‍ഡുകളും നെന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. www.nenonline.org

ദ്‌ ഇന്‍ഡസ്‌ എന്റര്‍പ്രണേഴ്‌സ്‌ (ടൈ)
കേരളത്തില്‍ ചാപ്‌റ്ററുള്ള ഏക രാജ്യാന്തര സംരംഭകത്വ സംഘടനയാണ്‌ ടൈ. കൊച്ചിയിലെ ഐ.എം.എ ഹൗസിലാണ്‌ ടൈയുടെ പ്രതിമാസ മീറ്റിംഗുകള്‍ നടക്കുക. പങ്കെടുക്കാന്‍ സംഘടനയില്‍ അംഗമാകണമെന്നില്ല. ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കുമൊക്കെ സംഘടനയില്‍ അംഗത്വം നേടാം. www.tie.org

ഹെഡ്‌സ്റ്റാര്‍ട്ട്‌ നെറ്റ്‌വര്‍ക്ക്‌ ഫൗണ്ടേഷന്‍
ബാംഗ്ലൂര്‍ കേന്ദ്രമായുളള സംഘടനയാണിത്‌. ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങി ഇന്ത്യയിലെ ഒന്‍പത്‌ നഗരങ്ങളില്‍ വെച്ച്‌ പ്രതിമാസ മീറ്റിംഗുകള്‍ ഹെഡ്‌സ്റ്റാര്‍ട്ട്‌ നടത്തുന്നുണ്ട്‌. ഇതില്‍ പുതിയ സംരംഭകര്‍ക്ക്‌ അവരുടെ പ്രോഡക്‌റ്റ്‌ ഡെമോ നടത്താന്‍ 10 മിനിറ്റ്‌ സമയം ലഭിക്കും. അതിലൂടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള ഫീഡ്‌ ബാക്ക്‌ അറിയുന്നതിനും പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും വിദഗ്‌ധോപദേശം നേടുന്നതിനും സാധിക്കും. ഇതിലേക്ക്‌ വെബ്‌സൈറ്റ്‌ മുഖേന അപേക്ഷിക്കണം. സംരംഭങ്ങളില്‍ പങ്കാളിയെ ആവശ്യമുള്ളവര്‍ക്ക്‌ ഓണ്‍ലൈന്‍ മുഖേന അവരെ കണ്ടെത്തുന്നതിന്‌ കോ-ഫൗണ്ടര്‍ സെര്‍ച്ച്‌ പ്രോഗ്രാം ഇവര്‍ നടപ്പാക്കിയിട്ടുണ്ട്‌. www.headstart.in

എന്റര്‍പ്രണേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍ (ഇ.ഒ)
1987ല്‍ അമേരിക്കയിലെ ചെറുപ്പക്കാരായ കുറെ സംരംഭകര്‍ ചേര്‍ന്ന്‌ തുടങ്ങിയ സംഘടനയാണിത്‌. പ്രതിവര്‍ഷം ഒരു മില്യണ്‍ ഡോളറിലധികം വിറ്റുവരവുള്ള കമ്പനിയുടമകള്‍ക്ക്‌ ഇന്‍വിറ്റേഷനിലൂടെ മാത്രമേ അംഗത്വം നല്‍കുകയുള്ളൂ. അലക്‌സാണ്‍ട്രിയയിലാണ്‌ സംഘടനയുടെ ആസ്ഥാനം. ഇന്ത്യയില്‍ ജയ്‌പൂര്‍, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, ഗുജറാത്ത്‌, ഹൈദരാബാദ്‌, ഇന്‍ഡോര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ്‌ ഇ.ഒയ്‌ക്ക്‌ ചാപ്‌റ്ററുകളുള്ളത്‌. www.eonetwork.org 


King B ഇന്ത്യന്‍ ബിസിനസിലെ രാജകുമാരന്‍


രു കമ്പനിയുടെ സാരഥിയായിരിക്കുമ്പോഴും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടാതിരിക്കുന്നതെങ്ങനെ?

രാജ്യാന്തരതലത്തിലുള്ള ഏറ്റെടുക്കലുകളില്‍ എങ്ങനെ തിളക്കമാര്‍ന്ന അധ്യായം രചിക്കാം?
ഇക്കാര്യങ്ങളില്‍ ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് മാതൃകയാക്കാവുന്ന ഒരാള്‍ ഇന്ത്യയിലുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള.

1996ല്‍ പിതാവ് ആദിത്യ വിക്രം ബിര്‍ളയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കേണ്ടി വന്ന കുമാര്‍ ഇന്ന് ഗ്രൂപ്പിനെ നയിക്കുന്നത് പുതിയ ഉയരങ്ങളിലേക്കാണ്. 28ാമത്തെ വയസില്‍ ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിക്കേണ്ടി വന്ന കുമാര്‍ 15 വര്‍ഷം കൊണ്ട് നടത്തിയിരിക്കുന്നത് 22 ഏറ്റെടുക്കലുകള്‍. ഇക്കാലയളവിനിടെ ഗ്രൂപ്പ് വളര്‍ന്നത് 20 മടങ്ങ്. ചെറുപ്പത്തിന്റെ പ്രസരിപ്പുമായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിക്കാനെത്തിയ കുമാര്‍, ഗ്രൂപ്പിന്റെ ശരാശരി പ്രായം 56 വയസില്‍ നിന്ന് 36 വയസാക്കിയിരിക്കുന്നു. 
കുമാര്‍ മംഗലം ബിര്‍ള ഗ്രൂപ്പിലെ തലമുതിര്‍ന്ന ജീവനക്കാരെ ബഹുമാനപൂര്‍വം ബാബുവെന്ന് വിളിക്കാന്‍ മടിക്കാറില്ല. പിതാവിനും മുത്തച്ഛനുമെല്ലാമൊപ്പം ഗ്രൂപ്പ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് വിയര്‍പ്പൊഴുക്കിയവരെ എന്നും കൂടെ നിര്‍ത്തുന്ന കുമാര്‍ പക്ഷേ തന്റെ ഗ്രൂപ്പിന്റെ വിശാലമായ ബിസിനസ് ലക്ഷ്യങ്ങള്‍ക്കായി കാര്യമായ സംഭാവന ചെയ്യാത്ത മേഖലകളില്‍ നിന്ന് പിന്മാറാന്‍ മടിക്കുന്നില്ല. ഒപ്പം പുതിയ പോരാട്ട ഭൂമിയിലേക്കിറങ്ങി നാളെയുടെ ബിസിനസ് സാധ്യതകളും അദ്ദേഹം കണ്ടെത്തുന്നു.

കുമാര്‍ രത്തന്‍ ടാറ്റയെ പോലെയോ മറ്റ് ബിര്‍ള ഗ്രൂപ്പ് കമ്പനികളുടെ സാരഥികളെ പോലെയോ കമ്പനികളുടെ മാനേജ്‌മെന്റില്‍ നേരിട്ട് ഇടപെടാറില്ല. നേരിട്ട് ഒരു ബിസിനസ് പോലും അദ്ദേഹം നിയന്ത്രിക്കുന്നില്ല. മികവുറ്റ ടീമിനെ വാര്‍ത്തെടുത്ത് അവരിലൂടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്ന അദ്ദേഹം പക്ഷേ ഒരു കാര്യം മാത്രം എല്ലാ ദിവസവും പരിശോധിക്കും. ഗ്രൂപ്പിലെ ഓരോ കമ്പനിയില്‍ നിന്നും എത്രമാത്രം പണം വിവിധ ആവശ്യങ്ങള്‍ക്കായി ചെലവിട്ടു. എത്രമാത്രം പണം കമ്പനികളിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വന്നെത്തി. വിറ്റുവരവോ ലാഭമോ അല്ല പരിശോധിക്കുക. പണമൊഴുക്ക് മാത്രം.
മാര്‍വാഡി ബിസിനസുകാരുടെ ഈ പഴയശൈലി, പണമൊഴുക്ക് നിരീക്ഷണം കുമാര്‍ കൈവിട്ടിട്ടില്ല. ഓരോ പൈസയുടെ വരവും പോക്കും കൃത്യമായി അറിയുന്ന കുമാറിന് ലക്ഷ്യമൊന്നേയുള്ളൂ.

ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനികള്‍ അവയുടെ മേഖലകളില്‍ രാജ്യന്തരതലത്തിലെ ടോപ് 3 കമ്പനികളിലൊന്നാകുക.
 അതിസാഹസികമായ ഏറ്റെടുക്കല്‍ രീതികളും ഇതിനായി കുമാര്‍ നടത്തിയിട്ടുണ്ട്. അറ്റ്‌ലാന്റ ആസ്ഥാനമായുള്ള, ആദിത്യ ബിര്‍ള ഗ്രൂപ്പിനേക്കാള്‍ നാല് മടങ്ങ് വലുപ്പമുള്ള നൊവെലിസിനെ ഏറ്റെടുത്തതുതന്നെ ഇതിനുദാഹരണം.


''മത്സര മികവിലൂന്നി മുന്നേറണം''

അമിതാഭ് ബച്ചന്‍ തകര്‍ത്തഭിനയിച്ച ബോളിവുഡ് ഹിറ്റ് 'ബ്ലാക്ക്' നിര്‍മിച്ചത് കുമാര്‍ മംഗലം ബിര്‍ളയാണെന്ന് അധികമാര്‍ക്കും അറിയില്ല. വൈവിധ്യമാര്‍ന്ന തന്റെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും കുമാര്‍ മംഗലം ബിര്‍ള തുറന്നു സംസാരിക്കുന്നു
? ആഫ്രിക്കയില്‍ താങ്കള്‍ വന്‍ വിപുലീകരണത്തിന് തയാറായിട്ടില്ല. പക്ഷേ ലാറ്റിന്‍ അമേരിക്കയില്‍ നൊവെലിസിലൂടെ ശക്തമായ സാന്നിധ്യമായി. ആഫ്രിക്കയില്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ?
ഏറെ സാധ്യതകളുള്ള, ഭാവിയുടെ ഭൂഖണ്ഡമാണ് ആഫ്രിക്ക. അവിടെ നിക്ഷേപം നടത്തുന്നതിന് പറ്റിയ മേഖല തെരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ പറ്റിയ രംഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. മതിയായ ഹോം വര്‍ക്ക് ചെയ്യാതെ ചാടിക്കയറി കാര്യങ്ങള്‍ ചെയ്യുന്നത് ഒരിക്കലും ഞങ്ങളുടെ ശൈലിയല്ല. അവിടുത്തെ സാഹചര്യങ്ങള്‍ പഠിച്ചുവരികയാണ്. കല്‍ക്കരി ഖനനത്തില്‍ സാധ്യതയുണ്ട്. പക്ഷേ ചില പ്രശ്‌നങ്ങളുമുണ്ട്.

അടിസ്ഥാനസൗകര്യം, ഫാര്‍മ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ താങ്കളുടെ ഗ്രൂപ്പ് സജീവമല്ലല്ലോ?
എന്തൊക്കെയായാലും എല്ലാ കോര്‍പ്പറേറ്റുകളുടെയും മൂലധനത്തിന്റെ കാര്യത്തില്‍ പരിമിതികളുണ്ടാകും. ഗ്രൂപ്പ് വ്യാപരിക്കുന്ന മേഖലയിലെ എല്ലാ കമ്പനികള്‍ക്കും കൃത്യമായ തോതില്‍ മൂലധനം വിഭജിച്ചു നല്‍കണം. ഓരോ രംഗത്തെയും മത്സരക്ഷമത എന്തെന്നറിഞ്ഞ്, ആ രംഗത്ത് നിക്ഷേപം നടത്തിയാല്‍ തിരിച്ചു കിട്ടുന്നതെന്തെന്ന് വ്യക്തമായറിഞ്ഞ് വേണം മുന്നോട്ടു പോകാന്‍. ബിര്‍ള കുടുംബം വിദ്യാഭ്യാസ മേഖലയിലുണ്ട്. പക്ഷേ അതൊരിക്കലും ബിസിനസ് എന്ന നിലയ്ക്കല്ല.

പുതുതായി ഏതെല്ലാം മേഖലകളിലേക്ക് പ്രവേശിക്കാനാണ് താങ്കള്‍ ആലോചിക്കുന്നത്?
വന്‍ വളര്‍ച്ചാസാധ്യതയുള്ള മേഖലകളില്‍ ഞങ്ങളുടെ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ഇപ്പോഴുള്ളതു തന്നെ ധാരാളം. ഒന്നോ രണ്ടോ മേഖലകള്‍ പരിഗണിക്കാവുന്നതാണ്. അതിലൊന്ന് അടിസ്ഥാനസൗകര്യ മേഖലയാണ്. കാരണം അടിസ്ഥാന സൗകര്യ രംഗത്ത് വന്‍ സാധ്യതകളുണ്ട്.

മത്സരം രൂക്ഷമായ, എന്നാല്‍ മാര്‍ജിന്‍ വളരെ വളരെ കുറവുള്ള ടെലികോം, റീറ്റെയ്ല്‍ മേഖലയിലേക്ക് താങ്കള്‍ കടക്കാന്‍ കാരണമെന്താണ്?
മത്സരത്തെ ഭയക്കേണ്ടതില്ല. ഞങ്ങള്‍ രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. രാജ്യാന്തരതലത്തിലെ മത്സരം നേരിടുന്നുമുണ്ട്. 20 വര്‍ഷം മുമ്പാണ് ടെലികോം മേഖലയില്‍ ഞങ്ങള്‍ നിക്ഷേപം നടത്തിയത്. അന്ന് സാമാന്യം നല്ല മാര്‍ജിനുണ്ടായിരുന്നു. റീറ്റെയ്ല്‍ രംഗവും സാമാന്യം നന്നായി പോകുന്നുണ്ട്. മത്സരം ശക്തമായ മേഖലയാണിത്. പടിപടിയായാണ് ഈ രംഗത്ത് ഞങ്ങള്‍ മുന്നേറുന്നത്. റീറ്റെയ്ല്‍ മേഖല വളരെ വിശാലമായ രംഗമാണ്. എല്ലാ വിഭാഗക്കാര്‍ക്കും അവരുടേതായ ഇടവും അതിലുണ്ട്. സ്ഥായിയായ വളര്‍ച്ചയാണ് ഞങ്ങളുടെ ലക്ഷ്യം.

റീറ്റെയ്ല്‍ രംഗത്ത് താങ്കളുടെ വ്യക്തിപരമായ നിക്ഷേപമാണുള്ളത്. ഇത് അങ്ങനെതന്നെ തുടരാനാണോ താല്‍പ്പര്യപ്പെടുന്നത്?
ശരിയായ സമയത്ത് ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ ഗ്രൂപ്പ് അതില്‍ നിക്ഷേപം നടത്തും. ഇതൊരു കുറഞ്ഞ മാര്‍ജിന്‍ ബിസിനസാണ്. പക്ഷേ ഭാവിയില്‍ സാധ്യതയേറെയാണ്. ഇന്ത്യയില്‍ ഉപഭോക്തൃസംസ്‌കാരം വളരുന്നതോടെ മോഡേണ്‍ ട്രേഡിലുള്ള സാധ്യതകളും ഏറും. അത് ഇന്ത്യയുടെ ഗ്രോത്ത് സ്റ്റോറിയുടെ ഭാഗമാണ്. ശക്തമായ മത്സരമുള്ള മേഖലയാണിത്. പക്ഷേ എപ്പോഴും പുതിയ മത്സര ഭൂമികകള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കണം. നിങ്ങള്‍ അത് ചെയ്യുന്നില്ലെങ്കില്‍ അവസരങ്ങളിലേക്കുള്ള വാതിലാണ് നിങ്ങള്‍ അടച്ചുകളയുന്നത്.

ഐഡിയ വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടോ?
ഐഡിയ ഓഹരി വില്‍പ്പന നടത്താന്‍ ഒരാലോചനയുമില്ല. ഹിന്‍ഡാല്‍കോ ഗ്രൂപ്പിന്റെ കേന്ദ്രബിന്ദുവാണത്. ഞങ്ങളത് വിറ്റൊഴിയുമെന്ന അപവാദം പ്രചരിക്കുന്നുണ്ട്. പക്ഷേ അതുണ്ടാവില്ല.

ബാങ്ക് തുടങ്ങാന്‍ താല്‍പ്പര്യമുണ്ടോ?
തീര്‍ച്ചയായും. എന്റെ പ്രപിതാമഹനായ ജി.ഡി ബിര്‍ള സ്ഥാപിച്ച ബാങ്കിനെ ദേശസാല്‍ക്കരിച്ചതാണ് ഇപ്പോഴത്ത യുകോ ബാങ്ക്. ബാങ്ക് സ്ഥാപിക്കുന്ന കാര്യത്തില്‍ ഞാന്‍ ഏറെ തല്‍പ്പരനാണ്.

പുതു ബാങ്കുകള്‍ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനം വിശാലമാക്കണമെന്ന റിസര്‍വ് ബാങ്ക് നയത്തെ കുറിച്ചുള്ള പ്രതികരണം?
ന്യായമായ കാര്യമാണിത്. ഈ മാനദണ്ഡം അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമേയുള്ളൂ. ബാങ്കിംഗ് രംഗത്ത് ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ അല്ല എന്റെ ലക്ഷ്യം. 25വര്‍ഷം മുമ്പ് ബാങ്കിംഗ് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അന്നത് ലഭിച്ചില്ല.

ഏറ്റവും മോശം ബിസിനസ് കാലാവസ്ഥയിലായിരുന്നല്ലോ നൊവെലിസുമായുള്ള ഡീല്‍. എങ്ങനെ അത് സാധ്യമാക്കി?
ഏറ്റവും അഗ്രസീവായ നീക്കമായിരുന്നു അതെന്നാണ് എന്റെ പക്ഷം. ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങളെല്ലാം ശുഭമായി കലാശിച്ചു. പ്രകടനം മെച്ചപ്പെട്ടു. പുതിയ ഉയരങ്ങള്‍ കണ്ടെത്താനായി. അതു തന്നെയാണ് ബിസിനസില്‍ പ്രധാനപ്പെട്ട സംഗതികള്‍.

എപ്പോഴും പുതിയ സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് താങ്കള്‍. ഒരു വന്‍ കുതിച്ചുചാട്ടത്തിനു വേണ്ടി പുതിയതെന്തെങ്കിലും തേടുന്നുണ്ടോ?
വന്‍ കുതിച്ചുചാട്ടത്തിനു വേണ്ടതെല്ലാം നിലവില്‍ ഞങ്ങള്‍ വ്യാപരിക്കുന്ന ബിസിനസ് മേഖലയിലുണ്ട്.

താങ്കള്‍ എങ്ങനെയാണ് എപ്പോഴും ഉന്മേഷവും ഉല്ലാസവും സ്വയം ഉള്ളില്‍ നിറയ്ക്കുന്നത്?
ഞാനെന്റെ ജോലി ഏറെ ഇഷ്ടപ്പെടുന്നു. അതെന്നില്‍ ഊര്‍ജം നിറയ്ക്കുന്നു. ആത്മാര്‍പ്പണവും ഉല്ലാസവും ഉന്മേഷവുമെല്ലാമുള്ള ഒരു ടീമിനുള്ളിലാണ് നിങ്ങളെങ്കില്‍ അതുതന്നെ ഒരു വലിയ പ്രചോദനമാണ്.

ദീര്‍ഘനേരം ജോലി ചെയ്യാറുണ്ടോ?
മുംബൈയിലെ സാധാരണ ജോലി സമയത്തിനനുസരിച്ചേ ഞാനും ജോലി ചെയ്യുന്നുള്ളൂ. എന്നാല്‍ ശനിയാഴ്ചകളിലും ഞായറാഴ്ചകളില്‍ കുറെ നേരവും ജോലി ചെയ്യാറുണ്ട്. എന്റെ വര്‍ക്ക് - ലൈഫ് ബാലന്‍സ് ആകെ അവതാളത്തിലാണ്.

താങ്കളുടെ കുട്ടികള്‍ ബിസിനസില്‍ വന്നുകാണാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ഞാന്‍ അതേറെ ആഗ്രഹിക്കുന്നു.

ഒരു ബിര്‍ള തന്നെ താങ്കളുടെ ഗ്രൂപ്പിനെ നയിക്കണമെന്നാഗ്രഹമുണ്ടോ?
ആഗ്രഹമുണ്ട്.
(By arrangement with Business Today)


ആദിത്യ ബിര്‍ള സാമ്രാജ്യം

ആദിത്യ ബിര്‍ള നുവോ
ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടെക്‌സ്റ്റൈല്‍സ്,
ഇന്‍സുലേറ്റേഴ്‌സ്, ഫെര്‍ട്ടിലൈസേഴ്‌സ്, സീഡ്‌സ്
വിപണി മൂല്യം: ‘10,448 കോടി
മൊത്ത വരുമാനം: ‘5,076 കോടി

ആദിത്യ ബിര്‍ള മിനറല്‍സ്
നോണ്‍ ഫെറസ് മെറ്റല്‍, കോപ്പര്‍ മൈനുകള്‍
ലിസ്റ്റ് ചെയ്തിട്ടില്ല. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.


ആദിത്യ ബിര്‍ള മൈനാക്‌സ് വേള്‍ഡ്‌വൈഡ്
ഐ.റ്റി സര്‍വീസസ്
മൊത്തവരുമാനം: ‘226 കോടി
മൊത്തം മൂല്യം: ‘227 കോടി

ഐഡിയ സെല്ലുലാര്‍
മൊബീല്‍ ടെലിഫോണി
വിപണി മൂല്യം: ‘32,141 കോടി
മൊത്ത വരുമാനം: ‘15,506 കോടി

കൊളംബിയന്‍ കെമിക്കല്‍സ്
കാര്‍ബണ്‍ ബ്ലാക്ക്, യുഎസ്
മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

അള്‍ട്രാ ടെക് സിമന്റ്
ക്ലിങ്കര്‍ ആന്‍ഡ് സിമന്റ്
വിപണി മൂല്യം: ‘31,402 കോടി
മൊത്ത വരുമാനം: ‘15,270 കോടി

ഗ്രാസിം ഇന്‍ഡസ്ട്രീസ്
ടെക്‌സ്റ്റൈല്‍, പള്‍പ്പ്, ഫൈബര്‍, ഫാബ്രിക്, അപ്പാരല്‍
വിപണി മൂല്യം: ‘20,766 കോടി
മൊത്ത വരുമാനം: ‘5,365 കോടി

ഹിന്‍ഡാല്‍കോ-നൊവെലിസ്
ബോക്‌സൈറ്റില്‍ നിന്ന് അലൂമിനിയം
ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു.
കണ്‍സോളിഡേറ്റഡ് ഇന്‍കം: ‘73,578 കോടി
വിപണി മൂല്യം: ‘27,683 കോടി

മധുര ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍
ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ലിസ്റ്റ്
ചെയ്തിട്ടില്ല.
മൊത്ത വരുമാനം:
‘5,365 കോടി

ഡോംസ്‌ജോ ഫാബ്രികര്‍
വിസ്‌കോസ് സ്റ്റാപിള്‍ ഫൈബര്‍, സ്വീഡന്‍

എസ്സെല്‍ മൈനിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്
ഇരുമ്പയിര് ഖനനം, വിന്‍ഡ് പവര്‍
മൊത്ത വരുമാനം: ‘2,586 കോടി
മൊത്തം മൂല്യം: ‘4,335 കോടി

കൂണ്‍ കൃഷിയിലൂടെ ഒരു വിജയമാതൃക

കൂണ്‍ കൃഷിയില്‍ എത്രമാത്രം സാങ്കേതികവല്‍ക്കരണം ആകാം? എത്രത്തോളം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാം? ഈ അന്വേഷണങ്ങളാണ് ഒരു സാധാരണ വീട്ടമ്മയെ പ്രതിമാസം 50,000 രൂപ ലാഭമുണ്ടാക്കുന്ന സംരംഭകയാക്കിയത്

ഒരു പതിറ്റാണ്ടിലേറെയായുള്ള നിരന്തര പരിശ്രമമാണ് തിരുവനന്തപുരത്തെ ഒരു വീട്ടമ്മയായ ജാനകി ശ്രീകുമാറിനെ കൂണ്‍ കൃഷി രംഗത്തെ വിജയിയായ സംരംഭകയാക്കി മാറ്റിയത്. ഓയ്‌സ്റ്റര്‍, മില്‍ക്കി എന്നീ വിഭാഗം കൂണുകളും ഊട്ടിയില്‍ നിന്നും ബട്ടണ്‍ മഷ്‌റൂം വരുത്തി അതിന്റെയും വിപണനവും നടത്തുന്ന ജാനകി കൂണ്‍ ഉല്‍പ്പാദനത്തില്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലൊക്കെ കടന്നുചെന്ന് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നതാണ് പ്രത്യേകത. ഇതിനെല്ലാം ജാനകിയെ സഹായിച്ചത് ഹൈടെക് കൃഷിരീതികളും.

കൂണ്‍ വിത്ത് ആവശ്യമുള്ള കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് വരെ ജാനകി വിതരണം നടത്തുന്നുണ്ട്. സ്വാദിഷ്ട മഷ്‌റൂം എന്ന ബ്രാന്‍ഡില്‍ കൂണില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്നു. ശാസ്തമംഗലത്തെ സ്വന്തം വില്‍പ്പനകേന്ദ്രത്തിലൂടെ എല്ലാത്തരം കൂണ്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കിയിട്ടുള്ള ജാനകി തലസ്ഥാനത്തെ പ്രമുഖ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും കൂണ്‍ നല്‍കുന്നുണ്ട്.

മുറിക്കുള്ളിലേ കൂണ്‍ കൃഷി നടാനാകൂ എന്നതിനാല്‍ വീടുകള്‍ വാടകക്കെടുത്ത് അവക്കുള്ളിലും തുറസായ സ്ഥലങ്ങളില്‍ ഷെഡ്ഡുകള്‍ നിര്‍മിച്ചു കാണ്ടുമാണ് ജാനകി കൂണ്‍ കൃഷി നടത്തുന്നത്. കൂണ്‍ വിത്ത് ഉല്‍പ്പാദിപ്പിക്കുന്നതിന് അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള എയര്‍ കണ്ടീഷന്റ് ലാബ്, കൂണ്‍ ഉല്‍പ്പാദനത്തിനായി മുറിക്കുള്ളിലെ ചൂടും ഈര്‍പ്പവും നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍, വെര്‍മി കംപോസ്റ്റ് നിര്‍മിക്കുന്നതിനായുള്ള യന്ത്രവല്‍കൃത ഫാം തുടങ്ങിയ ഹൈടെക് കൃഷി രീതികളാണ് ജാനകി സ്വീകരിച്ചിട്ടുള്ളത്.

കൃഷി ഹൈടെക് ആകുന്നതോടെ തൊഴിലാളികളുടെ എണ്ണം കുറച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകും. ബിസിനസില്‍ പ്രൊഫഷണലിസം കൊണ്ടുവരാനും ഇത് സഹായിക്കും. മാത്രമല്ല മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും അവയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഹൈടെക് സമ്പ്രദായം വഴിയൊരുക്കും ജാനകി അഭിപ്രായപ്പെട്ടു. വെര്‍മി കംപോസ്റ്റ് നിര്‍മാണത്തിനായി കൂടുതല്‍ മെഷിനറി ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ വെര്‍മിഫാമില്‍ രണ്ട് ജീവനക്കാര്‍ മാത്രമേ ആവശ്യമുള്ളൂ.

ദിവസേന ഏകദേശം 50കിലോ കൂണ്‍ ഉല്‍പ്പാദിപ്പിക്കുന്ന ജാനകി ഉല്‍പ്പാദചെലവുകളും വാടകയും ഒഴികെ പ്രതിമാസം 50,000 രൂപ വരെ ലാഭമുണ്ടാക്കുന്നുണ്ട്. വളരെ ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നമാണ് കൂണ്‍. ഒരു കിലോ കൂണിന്റെ ഉല്‍പ്പാദനചെലവ് 60 രൂപയാണെങ്കില്‍ അതിന്റെ വിപണി വില 150 മുതല്‍ 200 രൂപ വരെയാണ്. അതിനാല്‍ മുതല്‍മുടക്കിന്റെ ഇരട്ടിയോളം ലാഭം ഇതില്‍ നിന്നും നേടാനാകുമെന്നതാണ് കൂണ്‍ കൃഷിയുടെ പ്രത്യേകത. സാധാരണ ഒരു വീട്ടമ്മ അവരുടെ വീട്ടിലെ ഒന്നോ രണ്ടോ മുറികൂണ്‍ കൃഷിക്കായി മാറ്റിവെക്കുകയും മറ്റ് ജോലികള്‍ക്കൊപ്പം ദിവസേന രണ്ട് മണിക്കൂര്‍ അതിനായി ചെലവഴിക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റാരുടെയും സഹായമില്ലാതെ തന്നെ പ്രതിമാസം 5000 രൂപ വരുമാനം നേടാനാകും. തൊഴില്‍രഹിതരായ യുവതികള്‍ക്ക് വീട്ടിലിരുന്ന് മികച്ച വരുമാനം നേടാനുള്ള ഒരു മാര്‍ഗമാണിത്. ജാനകി ചൂണ്ടിക്കാട്ടി.

മലയിന്‍കീഴ് കേന്ദ്രമാക്കി ഒന്നര ഏക്കര്‍ സ്ഥലത്ത് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഒരു ഫാം നിര്‍മിച്ചുകൊണ്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. 1.25 കോടി രൂപ ചെലവുള്ള ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിദിന ഉല്‍പ്പാദനം 200 കിലോയാകും. ഇതിനുപുറമെ കൂണ്‍ കൃഷിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ക്കും ജാനകി നേതൃത്വം നല്‍കുന്നു.

Sunday, 17 July 2011

കൈനിറയെ ബിരുദങ്ങള്‍, എന്നിട്ടും മലയാളി തൊഴില്‍ തേടി അലയുന്നു?


യോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദമെടുത്ത്‌ അലോപ്പതി മരുന്ന്‌ വിതരണ കമ്പനിയില്‍ കണക്കെഴുതാന്‍ പോകുന്നവര്‍. എന്‍ജിനീയറിംഗ്‌ ബിരുദമെടുത്ത്‌ ലാസ്റ്റ്‌ ഗ്രേഡ്‌ ടെസ്റ്റ്‌ എഴുതാന്‍ പി.എസ്‌.സി കോച്ചിംഗിന്‌ പോകുന്നവര്‍. എം.ബി.എ ബിരുദമെടുത്ത്‌ ജോലിയില്‍ പ്രവേശിച്ചാല്‍ ഫയല്‍ ചെയ്യാന്‍ പേപ്പര്‍ പഞ്ച്‌ ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ അറിയാന്‍ വിഷമിക്കുന്നവര്‍... ഇത്‌ ഒരു പക്ഷേ കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസമായിരിക്കും. ഒരു കല്ലെടുത്തെറിഞ്ഞാല്‍ അത്‌ വീഴുന്നത്‌ ഏതെങ്കിലും എന്‍ജിനീയറിംഗ്‌ ബിരുദധാരിയുടെ ദേഹത്തായിരിക്കുമെന്ന്‌ രസികനായൊരു ബിസിനസുകാരന്‍ പറഞ്ഞതിനെ വെറും തമാശയായി തള്ളിക്കളയാനാകില്ല. അതാണ്‌ കേരളത്തിലെ അവസ്ഥ. യുവാക്കളുടെ കൈനിറയെ ബിരുദങ്ങള്‍. പക്ഷേ, മനസിനിണങ്ങിയ, വരുമാനം കിട്ടുന്ന തൊഴില്‍ അന്വേഷണമാണ്‌ ഇവരുടെ പ്രധാന ജോലി. കേരളീയ യുവത്വം എന്തേ ഇങ്ങനെ ആകുന്നു?
ഇതിനുള്ള കാരണം തേടി പോകുമ്പോള്‍ ആദ്യം പ്രതിക്കൂട്ടിലാകുന്നത്‌ കേരളത്തിന്റെ സ്വന്തം വിദ്യാഭ്യാസ സംവിധാനം തന്നെ. രണ്ടാമതായി മാതാപിതാക്കളുടെ മനോഭാവം. ദിശാബോധമില്ലായ്‌മ, സാമൂഹിക സാഹചര്യങ്ങള്‍, മലയാളിയുടെ തനതായ സ്വഭാവ സവിശേഷതകള്‍, ഓരോ ജോലിക്കും അതിന്റേതായ മാന്യത കല്‍പ്പിക്കാത്തത്‌... അങ്ങനെയങ്ങനെ ആ നിര നീളുന്നു. 
പക്ഷേ ഇതിനിടയില്‍ അധികമാരും കാണാതെ പോകുന്ന ചില ഘടകങ്ങളുണ്ടണ്ടണ്ട്‌. അതിലൊന്നാണ്‌ കേരളീയര്‍ക്കിടയില്‍ അധികം വേരോട്ടമില്ലാത്ത സംരംഭകത്വ മനോഭാവം. മറ്റൊന്ന്‌ എവിടെയും എന്നും വേറിട്ട്‌ നില്‍ക്കുന്ന, ചുറ്റിലുമുള്ള സമൂഹത്തില്‍ അലിഞ്ഞു ചേരാന്‍ വിസമ്മതിക്കുന്ന മനോഭാവവും. കേരളീയ സമൂഹത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന വാക്കുകളിലൊന്നാണ്‌ സംരംഭകന്‍ എന്നത്‌. സ്വന്തമായി ബിസിനസ്‌ നടത്തുന്നവന്‍ മാത്രമല്ല സംരംഭകന്‍. സ്വന്തം കഴിവും ദൗര്‍ബല്യവും കണ്ടറിഞ്ഞ്‌ മികവാര്‍ജിക്കാന്‍ വേണ്ടി അനുദിനം ശ്രമിക്കുന്നവനാണ്‌ സംരംഭകന്‍. ഉദ്യോഗസ്ഥനാകാന്‍ വേണ്ടി മാത്രം മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കളും വിദ്യാലയങ്ങളും കുട്ടികളില്‍ നിന്ന്‌ ബോധപൂര്‍വ്വം സംരംഭകത്വം എന്ന ആശയത്തെ അകറ്റി നിര്‍ത്തുമ്പോള്‍ അറിയുന്നില്ല, 
അവര്‍ ആറ്റുനോറ്റ്‌ വാര്‍ത്തെടുക്കുന്ന കുട്ടി ഈ ലോകത്ത്‌ ഒന്നിനും കൊള്ളാത്തവരായി മാറുമെന്ന്‌.കൈയിലുള്ള ബിരുദങ്ങളും ആര്‍ജിച്ച അറിവും വെച്ച്‌ നേടുന്ന മികവിലേക്ക്‌ കുതിക്കാനും സംരംഭകത്വ മനോഭാവം വേണം. ഇതും നമ്മുടെ സിലബസില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 
കുട്ടികളില്‍ സംരംഭകത്വം വളര്‍ത്താന്‍ വിവിധ പദ്ധതികളില്‍ പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോടിക്കണക്കിന്‌ ഫണ്ട്‌ ചെലവിടുമ്പോള്‍ അതിന്റെ പത്തുശതമാനം പോലും വിനിയോഗിക്കാത്ത ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു കേരളം. 
ബിസിനസുകാരനെ ബൂര്‍ഷ്വ കുത്തക മുതലാളിയായും പണമുണ്ടാക്കുന്നതിനെ പാപമായും കാണുന്ന സാമൂഹിക സാഹചര്യത്തിന്റെ ബാക്കി പത്രം കൂടിയാണ്‌ സംരംഭകത്വത്തോടുള്ള മലയാളിയുടെ ഈ അകല്‍ച്ച. അത്‌ പക്ഷേ തകര്‍ക്കുന്നത്‌ ആധുനിക ലോകത്തിലെ കുട്ടികളുടെ ഭാവിയെ കൂടിയാണ്‌. 
സ്വയമൊരു സംരംഭകനായി മാറുന്നവനേ ഇന്നത്തെ കാലത്ത്‌ ജീവിത വിജയം നേടാനാകൂ.
എവിടെയും വേറിട്ട്‌ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മനോഭാവം കൂടി കേരളീയ യുവത്വത്തിന്റെ സാധ്യതകള്‍ക്ക്‌ കൂച്ചുവിലങ്ങിടുന്നുണ്ടണ്ട്‌. ഒരു കഥയുണ്ട്‌. ഇന്ത്യയില്‍ കച്ചവടം നടത്താനെത്തിയ പാഴ്‌സികളുടെ നേതാവിനോട്‌ ഒരു നാട്ടുരാജാവ്‌ ചോദിച്ചു. പുറം നാട്ടില്‍ നിന്നെത്തിയ നിങ്ങളെ എങ്ങനെ വിശ്വസിച്ച്‌ ഇവിടെ കച്ചവടം നടത്താന്‍ അവസരം നല്‍കും? ഇവിടുത്തെ സംസ്‌കാരവുമായി നിങ്ങള്‍ എങ്ങനെ യോജിച്ചുപോകും? ഇതിന്‌ നേതാവ്‌ മറുപടിയൊന്നും പറഞ്ഞില്ല. ഒരു ഗ്ലാസ്‌ വെള്ളവും കുറച്ച്‌ ഉപ്പും മാത്രം ചോദിച്ചു. ഗ്ലാസിലെ വെള്ളത്തിലേക്ക്‌ ഉപ്പിട്ട്‌ ഇളക്കിയ ശേഷം നേതാവ്‌ പറഞ്ഞു. ഇങ്ങനെ ഞങ്ങള്‍ ഈ സംസ്‌കാരവുമായും
നാടുമായും ഇണങ്ങി ചേരുമെന്ന്‌. രാജാവ്‌ സംപ്രീതനായി കച്ചവടം നടത്താന്‍ അവസരം നല്‍കി. 
മലയാളിക്ക്‌ ഇല്ലാതെ പോകുന്നതും ഈ ലയന മനോഭാവം തന്നെ. അപരിചിതമായ സാഹചര്യങ്ങളുമായി ലയിച്ചുചേരുകയും അതിലെ അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യാതെ മലയാളി യുവത്വം രക്ഷപ്പെടാന്‍ പോകുന്നേയില്ല.
കേരളീയ യുവത്വത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്താണ്‌? മികവുറ്റ മനുഷ്യശേഷിയെ വാര്‍ത്തെടുക്കാന്‍ എന്ത്‌ മാറ്റങ്ങള്‍ക്കാണ്‌ നാം വിധേയരാകേണ്ടത്‌? സമൂഹത്തിന്റെ വ്യത്യസ്‌ത തലങ്ങളിലുള്ള മൂന്ന്‌ പേരുടെ അഭിപ്രായങ്ങള്‍ ഇതൊടൊപ്പം.

`സംരംഭകത്വ സംസ്‌കാരം വന്നാല്‍ രക്ഷപ്പെടും'
മലയാളി യുവാക്കള്‍ തൊഴില്‍ തേടി അലയാനുള്ള കാരണത്തെ വിശകലനം ചെയ്യുകയാണ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌മോള്‍ എന്റര്‍പ്രൈസസ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഡയറക്‌റ്റര്‍  ഡോ. പി.എം മാത്യു
കേരളത്തിലെ യുവാക്കള്‍ക്കിടയിലുള്ളത്‌ സ്വയം അടിച്ചേല്‍പ്പിക്കപ്പെട്ട തൊഴിലില്ലായ്‌മയാണ്‌. വിദ്യാഭ്യാസം എന്നത്‌ കാശ്‌ കിട്ടുന്നതിനുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു. പണം എപ്പോഴെങ്കിലും കിട്ടിയാല്‍ പോര. പഠിച്ചിറങ്ങി കാത്തു നില്‍ക്കാതെ അപ്പോള്‍ തന്നെ കിട്ടണം. ഇത്‌ സംരംഭകത്വ മനോഭാവത്തിന്‌ എതിരായിട്ടുള്ള ഒന്നാണ്‌. 
ഈയിടെ ഞാന്‍ ചെന്നൈയില്‍ പോയപ്പോള്‍ അവിടെ മലയാളികള്‍ നടത്തുന്ന ഹോട്ടലില്‍ കയറി. ചോറ്‌ ഓര്‍ഡര്‍ ചെയ്‌തു. നമ്മളോടുള്ള എല്ലാ ഇഷ്‌ടക്കേടും മുഖത്ത്‌ പടര്‍ത്തിക്കൊണ്ട്‌ സപ്ലൈയറുടെ മറുപടി വന്നു; ചോറിന്‌ കാല്‍ മണിക്കൂര്‍ കാത്തിരിക്കണം. വേണമെങ്കില്‍ ചപ്പാത്തി തരാം. വിശപ്പിന്റെ കാഠിന്യം കൊണ്ട്‌ ചപ്പാത്തിക്ക്‌ ഓര്‍ഡര്‍ കൊടുത്തു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ചപ്പാത്തിയെത്തിയില്ല. ക്ഷമ നശിച്ച്‌ പലവട്ടം ഹോട്ടല്‍ മുതലാളിയെ വിളിച്ചു. ഒരുവട്ടം മാത്രം അയാള്‍ അടുത്തേക്ക്‌ വന്നു. പിന്നാലെ ചപ്പാത്തിയെത്തി. തണുത്ത്‌ മരവിച്ചത്‌. പഴകിയ കറിയും. ബില്ല്‌ കൊടുത്തപ്പോള്‍, മുതലാളി പറഞ്ഞു തിരക്ക്‌ കാരണമാണ്‌ വൈകിയത്‌. ക്ഷമിക്കണം. ഞാന്‍ പറഞ്ഞു. 
സഹോദരാ താങ്കളോട്‌ ഞാന്‍ ക്ഷമിച്ചിരിക്കുന്നു. പക്ഷേ ബിസിനസ്‌ ചെയ്യുന്നത്‌ എങ്ങനെയെന്ന്‌ അത്‌ വൃത്തിയായി ചെയ്യുന്നവന്റെ കടയില്‍ പോയി നിന്ന്‌ കണ്ട്‌ പഠിക്കണം.
ഇതാണ്‌ മലയാളിയുടെ സ്വഭാവം. സംരംഭകത്വം തൊട്ടു തീണ്ടിയിട്ടില്ല നമുക്ക്‌. നമ്മുടെ തൊഴിലന്വേഷകരിലും അതില്ല. പെട്ടിക്കട നടത്തുന്നവനും വ്യവസായം നടത്തുന്നവനും മാത്രമല്ല സംരംഭകന്‍. സ്വന്തം കഴിവും ദൗര്‍ബല്യവും തിരിച്ചറിയുകയും സാധ്യതകള്‍ കണ്ടെത്തി മുന്നേറുകയും ചെയ്യുന്നവരെല്ലാം സംരംഭകനാണ്‌. പക്ഷേ ഈ സംരംഭകത്വം എന്നത്‌ നൂലില്‍ കെട്ടിയിറക്കാന്‍ പറ്റില്ല. സംരംഭകത്വ സംസ്‌കാരം നമ്മുടെ മൂല്യബോധത്തില്‍ നിന്നും സമൂഹത്തിന്റെ താഴേ തട്ടില്‍ നിന്നും വരണം. ഇത്തരമൊരു സംസ്‌കാരമുണ്ടെങ്കില്‍ മാത്രമേ ഒരു ജോലി കണ്ടെത്താനും
അതില്‍ മികവാര്‍ജിക്കാനും സ്വയമൊരു `കോര്‍പ്പറേറ്റ്‌' ആയി മാറാനും നമുക്ക്‌ സാധിക്കൂ. ലോകത്തോട്‌ തന്നെ പ്രതിബദ്ധതയുള്ള, സമൂഹത്തിന്‌ തിരിച്ചെന്തെങ്കിലും നല്‍കണമെന്ന ബോധ്യമുള്ള യുവതലമുറയ്‌ക്കു മാത്രമേ മികവാര്‍ജിക്കാനാകൂ. യുവാക്കളെ മുന്നോട്ട്‌ നയിക്കുന്ന ഘടകങ്ങളും ഇതായിരിക്കണം. 
കേരളത്തില്‍ പുതിയ വിഭാഗം ഉയര്‍ന്നുവരുന്നുണ്ട്‌. ഞാനതിനെ കൂലി എന്റര്‍പ്രണര്‍ എന്ന്‌ വിളിക്കാനാണ്‌ താല്‍പ്പര്യപ്പെടുന്നത്‌. ഇവര്‍ക്ക്‌ ഒരു ബിസിനസുണ്ടാകും. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യും. ഉള്ളിന്റെയുള്ളിലുള്ള സംരംഭകത്വ മനോഭാവം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഇത്തരം ബിസിനസുകള്‍ ഉരുണ്ട്‌ മുന്നോട്ടു പോകും. പക്ഷേ വളരില്ല. ഇത്തരം സ്ഥാപനങ്ങളില്‍ ഓഫീസ്‌ അസിസ്റ്റന്റുമാരായി കുറച്ചു പേരെ വേണ്ടിവരും. ബി ടെക്ക്‌ ബിരുദം നേടിയവന്‍ പോലും ആ പണിക്ക്‌ തയാറാകും. അവര്‍ക്ക്‌ പ്രത്യേകിച്ച്‌ ലക്ഷ്യമൊന്നും ഉണ്ടാവില്ല. കുറച്ചുനാള്‍ ഒരിടത്ത്‌ ജോലി ചെയ്യും. പിന്നെ മറ്റൊരിടത്ത്‌. അങ്ങനെയങ്ങനെ പോകും. കേരളത്തില്‍ നടക്കുന്നത്‌ ഇതാണ്‌. മലയാളി യുവത്വം തൊഴില്‍ തേടി അലയുന്നവരായി മാറുന്നതിന്റെ കാരണവും ഇതു തന്നെ.

`ഞാന്‍ മുഖ്യമന്ത്രി ആയാല്‍...'
ബിസിനസിന്റെ ഭാഗമായും അല്ലാതെയും നടത്തിയ ലോക സഞ്ചാരങ്ങള്‍ നല്‍കിയ ഉള്‍ക്കാഴ്‌ചയും തികച്ചും പ്രായോഗിക വീക്ഷണത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ആശയങ്ങളും സമന്വയിപ്പിച്ച്‌ ഒരു ബിസിനസുകാരന്‍ കേരളത്തിലെ യുവ തലമുറ രക്ഷപ്പെടാന്‍ വേണ്ട ഒരു സമീപന രേഖ മുന്നോട്ടുവെക്കുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കുക ഈ സമീപന രേഖയായിരിക്കുമെന്ന്‌ വ്യക്തമാക്കുന്ന കൊച്ചിയിലെ ആസ്റ്റര്‍ എന്റര്‍പ്രൈസസിന്റെ പ്രസിഡന്റായ ജോണി ജോസഫ്‌ വിദ്യാഭ്യാസ വിചക്ഷണനല്ല. പക്ഷേ സ്വന്തം വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കി അവരെ വിജയികളാക്കിയിട്ടുണ്ട്‌ ഈ പിതാവ്‌. ഈ ആശയങ്ങള്‍ തുറന്ന ചര്‍ച്ചകള്‍ക്കായി വിടുന്നു 
l സ്‌കൂള്‍ സിലബസിന്റെ 30 ശതമാനം വെട്ടിച്ചുരുക്കും.
2. വീടുകളിലേക്ക്‌ പുസ്‌തകം കൊടുത്തുവിടുന്നത്‌ അവസാനിപ്പിക്കും. ട്യൂഷനില്ല. ഹോം വര്‍ക്കും.
3. സ്‌കൂള്‍ സമയം രാവിലെ ഏഴ്‌ മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെയാക്കും. ഒരു മണി മുതല്‍ മൂന്ന്‌ മണി വരെ ഗെയിംസ്‌, സ്‌പോര്‍ട്‌സ്‌, സാഹിത്യചര്‍ച്ചകള്‍ എന്നിവക്കായി മാറ്റിവെക്കും. ഒരു മണിക്കൂര്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ബന്ധിത ഫിസിക്കല്‍ ട്രെയ്‌നിംഗ്‌ ഏര്‍പ്പെടുത്തും.
 4. ഏഴാം ക്ലാസിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളും ടൈപ്പ്‌ റൈറ്റിംഗ്‌ ലോവര്‍ പാസായിരിക്കണം. പത്താംതരത്തിലെത്തുമ്പോഴേക്കും ഹയറും ഷോര്‍ട്ട്‌ ഹാന്‍ഡും പാസായിരിക്കണം. (ടൈപ്പ്‌ റെറ്റിംഗ്‌ ടൈപ്പ്‌ റൈറ്ററില്‍ പഠിക്കണമെന്നില്ല. അതിനുള്ള സോഫ്‌റ്റ്‌വെയര്‍ ഇപ്പോള്‍ ലഭ്യമാണ്‌. തന്റെ മൂന്ന്‌ മക്കളെയും സ്‌കൂള്‍ തലം മുതല്‍ ടൈപ്പ്‌ റൈറ്റിംഗ്‌ പഠിപ്പിച്ച ജോണി അവരുടെ കരിയറില്‍ മികവാര്‍ജിക്കാന്‍ ഇതേറെ സഹായകരമായിട്ടുണ്ടെന്നും സാക്ഷ്യങ്ങള്‍ നിരത്തി പറയുന്നു.)
 5. ഒന്നാം ക്ലാസ്‌ മുതല്‍ ഹെല്‍ത്ത്‌ സയന്‍സ്‌ പഠിപ്പിക്കും. 90 ശതമാനം ജീവിതശൈലി അസുഖങ്ങളും മതിയായ ഹെല്‍ത്ത്‌ എഡ്യൂക്കേഷനിലൂടെ ഒഴിവാക്കാനാകും.
 6. സന്മാര്‍ഗ പാഠങ്ങളും ഒരു പൗരന്റെ കടമകളും ടോയ്‌ലറ്റ്‌ എങ്ങനെ ഉപയോഗിക്കണമെന്നതും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
 7. സ്‌കൂളുകളില്‍ മികച്ച ടോയ്‌ലറ്റ്‌ സൗകര്യം ഏര്‍പ്പെടുത്തും. ശരിയായ പോഷണം നല്‍കുന്ന ഉച്ചക്ഷണം സ്‌കൂളുകളിലെ അടുക്കളകളില്‍ തന്നെ പാകം ചെയ്‌ത്‌ കുട്ടികള്‍ക്ക്‌ നല്‍കും.
 8. കൃഷിയെ കുറിച്ചുള്ള അവബോധം കുട്ടികള്‍ക്ക്‌ നല്‍കാന്‍ ഞാറ്‌ നടുന്ന വേളയില്‍ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും അതില്‍ പങ്കാളികളാക്കും. കര്‍ഷകരുടെ സഹായികളായി കുട്ടികളെയും കൂട്ടും. അത്തരം അവസരത്തില്‍ സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കിയാലും കുഴപ്പമില്ല.
 9. പഠനത്തിന്റെ 50 ശതമാനം മാത്രം മതി ക്ലാസ്‌ റൂമില്‍. ബാക്കി 50 ശതമാനം റയ്‌ല്‍വേ സ്റ്റേഷന്‍, പോസ്റ്റ്‌ ഓഫീസ്‌, കപ്പല്‍ശാല, വിമാനത്താവളം തുടങ്ങിയ പൊതു ഇടങ്ങളിലെ സന്ദര്‍ശനങ്ങളിലൂടെയെന്നത്‌ ഉറപ്പാക്കും.
 10. പൊളിറ്റിക്‌സ്‌ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച്‌ ആഴത്തില്‍ പഠിപ്പിക്കും.
 11. എല്ലാ സ്‌കൂളിലും അഞ്ചാം തരം മുതല്‍ വൊക്കേഷണല്‍ ട്രെയ്‌നിംഗ്‌ നല്‍കും.
 12. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്റ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ 5000 ഇംഗ്ലീഷ്‌ അധ്യാപകരെ `ഇറക്കുമതി' ചെയ്യും. ഇവരെ എല്ലാ സ്‌കൂളുകളിലും നിയമിക്കും. അധ്യാപക രക്ഷാകര്‍തൃ സമിതികളുടെ സഹകരണത്തോടെ ഇവരുടെ വേതന തുക രക്ഷാകര്‍ത്താക്കളില്‍ നിന്ന്‌ പിരിച്ചെടുത്ത്‌ നല്‍കും.
 13. 250 എന്‍ജിനീയറിംഗ്‌ കോളെജുകള്‍, 100 മെഡിക്കല്‍ കോളെജുകള്‍, 750 നേഴ്‌സിംഗ്‌ കോളെജുകള്‍, 750 ഐ.ടി.സികള്‍ തുടങ്ങിയവ സ്ഥാപിക്കും. 25 കോളെജുകള്‍ക്കായി ഒരു സര്‍വകലാശാല സ്ഥാപിക്കും. ഈ സര്‍വകലാശാലകളാകും അതിനു കീഴിലെ കോളെജുകളിലെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ശ്രദ്ധിക്കുക. ഇതിനായി കര്‍ശന നിബന്ധനകളും കൊണ്ടുവരും. ഓരോ കോളെജിനും അതത്‌ മാനേജ്‌മെന്റുകളുടെ താല്‍പ്പര്യത്തിന്‌ അനുസരിച്ച്‌ ഫീസ്‌ ഈടാക്കാം. അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താം. പക്ഷേ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അഞ്ച്‌ ശതമാനം സീറ്റ്‌ സമൂഹത്തിലെ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്‌തിരിക്കണം. ഇതിലൂടെ സര്‍ക്കാരിന്‌ ആയിരക്കണക്കിന്‌ സീറ്റുകള്‍ ലഭിക്കും. സാമൂഹ്യനീതി നടപ്പാക്കുകയും ചെയ്യാം.
 14. സ്‌കൂള്‍ തലം മുതല്‍ സംരംഭകത്വ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. നിലവില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇതിന്‌ വേണ്ടത്ര ഊന്നല്‍ നല്‍കുന്നില്ല. സംരംകത്വ മനോഭാവം വളര്‍ന്നാല്‍ യുവാക്കള്‍ക്ക്‌ ഏത്‌ പുതിയ മേഖലയും സ്വയം കണ്ടെത്താനും അതിലൂടെ സമ്പത്ത്‌ ആര്‍ജ്ജിക്കാനും ഒട്ടനവധി പേര്‍ക്ക്‌ തൊഴിലുകള്‍ ലഭ്യമാക്കാനും സാധിക്കും. പബ്ലിക്‌ സ്‌പീക്കിംഗ്‌ സ്‌കില്‍ വളര്‍ത്താന്‍ പ്രത്യേക പരിശീലനവും നല്‍കും.

മലയാളി യാചകര്‍ പെരുകുന്നു!
വിദ്യാഭ്യാസ സംവിധാനത്തില്‍ തിരുത്തല്‍ അനിവാര്യമെന്ന്‌ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന അബ്‌ദുള്‍ ലത്തീഫ്‌
 ഒരിക്കല്‍ കാട്ടില്‍ വന്യജീവികള്‍ ചേര്‍ന്ന്‌ ഒരു സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കി ജീവിത വിജയം നേടുക എന്നതായിരുന്നു ലക്ഷ്യം. വിദ്യാര്‍ത്ഥികളായെത്തിയത്‌ പക്ഷി, മത്സ്യം, അണ്ണാന്‍, നായ, മുയല്‍, മന്ദബുദ്ധിയായ ആരല്‍ മത്സ്യം എന്നിവരായിരുന്നു.
 സമ്പൂര്‍ണ്ണ ശിക്ഷണം നടപ്പാക്കുന്നതിനുവേണ്ടി രൂപീകൃതമായ വിദഗ്‌ദ്ധ സമിതി പറക്കല്‍, നീന്തല്‍, മരം കയറല്‍, മാളമുണ്ടാക്കല്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. എല്ലാ വിഷയങ്ങളിലും എല്ലാവരും പരിശീലനം നേടണമെന്നത്‌ നിര്‍ബന്ധമായിരുന്നു.
പറക്കുന്നതില്‍ മിടുക്ക്‌ കാണിച്ചിരുന്ന പക്ഷിക്ക്‌ ആ വിഷയത്തില്‍ എപ്പോഴും ഉയര്‍ന്ന മാര്‍ക്ക്‌ നേടാന്‍ കഴിഞ്ഞു. എന്നാല്‍ മാള നിര്‍മ്മാണം പരിശീലിക്കുമ്പോള്‍ പക്ഷിയുടെ കൊക്ക്‌ പൊട്ടുകയും തൂവ്വല്‍ കൊഴിയുകയും ചെയ്‌തു. മരം കയറ്റത്തിലും നീന്തലിലും പരാജയം തന്നെയായിരുന്നു ഫലം. ഇതു മൂലമുണ്ടായ നിരാശ ക്രമേണ പക്ഷിയുടെ പറ
ക്കാനുള്ള കഴിവിനെയും ബാധിച്ചു. അണ്ണാനാണെങ്കില്‍ മരം കയറ്റത്തില്‍ മുന്നേറിയപ്പോള്‍ നീന്തലില്‍ തോറ്റുകൊണ്ടേയിരുന്നു. മത്സ്യത്തിന്‌ സ്വാഭാവികമായും നീന്തലിന്‌ ഉന്നത നിലവാരം പുലര്‍ത്താന്‍ സാധിച്ചു. പക്ഷെ വെള്ളത്തില്‍ നിന്ന്‌ പുറത്ത്‌ വരാന്‍ കഴിയാത്തത്‌ കൊണ്ട്‌ മറ്റെല്ലാ വിഷയത്തിനും തോറ്റു. കുരക്കുക എന്ന വിഷയം കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ നായ ഫീസടക്കാതെ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച്‌ കൊണ്ടിരുന്നു. മുയല്‍ മാളങ്ങള്‍ ഉണ്ടാക്കുന്നതില്‍ മികവ്‌ പുലര്‍ത്തിയെങ്കിലും മരം കയറ്റത്തില്‍ പരാജയപ്പെട്ടു. മരം കയറ്റത്തിനിടക്ക്‌ തലക്ക്‌ പരിക്കേറ്റതിനാല്‍ മാളമുണ്ടാക്കലിന്‌ അവന്റെ പ്രകടനം മോശമായി. എല്ലാ വിഷയങ്ങളിലും ശരാശരി പ്രകടനം കാഴ്‌ച്ചവെച്ച മണ്ടനായ ആരല്‍ മത്സ്യമായിരുന്നു ക്ലാസില്‍ ഒന്നാം റാങ്ക്‌ കാരന്‍. എല്ലാവര്‍ക്കും സമ്പൂര്‍ണ്ണ ശിക്ഷണം നല്‍കാന്‍ കഴിഞ്ഞുവെന്ന്‌ പാഠ്യപദ്ധതി തയ്യാറാക്കിയ സമിതി ഉദ്‌ഘോഷിക്കുകയും ചെയ്‌തു.
 പ്രമുഖ മോട്ടിവേഷണല്‍ സ്‌പീക്കറും ഗ്രന്ഥകാരനും ബിസിനസ്‌ കണ്‍സള്‍ട്ടന്റുമായ ശിവ്‌ ഖേരയുടെ യു കാന്‍ വിന്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന ഇക്കാര്യം നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും മലയാളികളെ സംബന്ധിച്ചും ശരിയല്ലേ? തൊഴിലന്വേഷകരായ യുവതി യുവാക്കളെ സൃഷ്‌ടിക്കുക മാത്രമാണ്‌ ഇന്നത്തെ വിദ്യാഭ്യാസം ചെയ്യുന്നത്‌. ബിരുദവും ബിരുദാനന്തരബിരുദവും കഴിഞ്ഞ്‌ പുറത്തിറങ്ങുന്നവന്‌ അവസരം കൊടുക്കാന്‍ ആളില്ലെങ്കില്‍ അവന്റെ ജീവിതം ഒരു യാചകന്‌ സമാനമല്ലേ. ഇന്ത്യ ഇന്ന്‌ സമ്പത്ത്‌ കൊണ്ട്‌ പൂത്തുലുഞ്ഞ്‌ നില്‍ക്കുമ്പോഴും, ലോകമെമ്പാടുമുള്ള പ്രൊഫഷണലുകള്‍ ഇന്ത്യയില്‍ അവസരത്തിന്‌ വേണ്ടി പരിശ്രമിക്കുമ്പോഴും മലയാളി മറുനാട്ടില്‍ രണ്ടാംകിട അടിമ വേലകള്‍ ചെയ്‌ത്‌ ഉപജീവിതത്തിന്‌ മാര്‍ഗം കണ്ടെത്തുന്നു. വിദ്യാഭ്യാസമെന്ന പേരില്‍ അവന്‌ നല്‍കിയതിന്റെ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയാണ്‌ അവന്‍ അനുഭവിക്കുന്നത്‌.  

Wednesday, 22 June 2011

സ്ഥലം വാങ്ങും മുമ്പ്‌ ശ്രദ്ധിക്കാന്‍


ള്‍ഫില്‍ ഉദ്യോഗസ്ഥനായിരുന്ന അലക്‌സ്‌ തോമസ്‌ ലക്ഷക്കണക്കിന്‌ രൂപ ചെലവിട്ടാണ്‌ അഞ്ച്‌ ഏക്കര്‍ റബര്‍ തോട്ടവും അതിനുള്ളിലെ വീടും വാങ്ങിയത്‌. എന്നാല്‍ അവകാശ തര്‍ക്കത്തെ തുടര്‍ന്ന്‌ കോടതി നടപടികളില്‍ കുരുങ്ങിയതു കാരണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അലക്‌സിന്‌ അവിടെ താമസിക്കാനോ വസ്‌തുവില്‍ നിന്നുള്ള ആദായമെടുക്കുന്നതിനോ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശശിധരന്‍ വീടു വെക്കുന്നതിനായി 15 സെന്റ്‌ സ്ഥലം ഒരു ഇടനിലക്കാരന്‍ മുഖേന കുറഞ്ഞ വിലയ്‌ക്ക്‌ സ്വന്തമാക്കി. എന്നാല്‍ വീട്‌ വെക്കാന്‍ തുടങ്ങിയപ്പോഴാണ്‌ അത്‌ നെല്‍പ്പാടം നികത്തിയ വസ്‌തുവായതിനാല്‍ അനുമതി ലഭിക്കില്ലെന്ന്‌ അറിയുന്നത്‌.
വസ്‌തു ഇടപാടുകളിലൂടെ നിരവധിപേര്‍ ഇത്തരം അബദ്ധങ്ങളില്‍ ചെന്ന്‌ ചാടാറുണ്ട്‌. ഭൂമിയുടെ കുതിച്ചുയരുന്ന വില, ഇടനിലക്കാരുടെ ആധിക്യം, ഉപഭോക്താക്കളുടെ അജ്ഞത, വ്യാജരേഖകള്‍ തുടങ്ങിയ ഒട്ടേറെ കാരണങ്ങളാല്‍ വസ്‌തു ഇടപാടുകളിലെ തട്ടിപ്പും തിരിമറിയും വര്‍ധിച്ചിട്ടുണ്ട്‌.

ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച്‌ വസ്‌തു വാങ്ങുമ്പോള്‍ കെണിയില്‍ അകപ്പെടാതിരിക്കണമെങ്കില്‍ ഒട്ടേറെ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. വസ്‌തു വാങ്ങുമ്പോള്‍ അത്‌ വില്‍ക്കുന്നയാളിന്‌ ആ ഭൂമിയില്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന്‌ ഉറപ്പാക്കണം. ഇതിനായി വസ്‌തുവിന്റെ ആധാരവും മുന്‍ ആധാരവും പരിശോധിച്ചാല്‍ മതി. ചിലപ്പോള്‍ വില്‍ക്കുന്നയാളിന്‌ മാത്രമല്ല അയാളുടെ സഹോദരീ സഹോദരന്മാര്‍ക്കും ആ ഭൂമിയില്‍ അവകാശം ഉണ്ടായേക്കും. വസ്‌തു അയാളുടെ പേരിലാണെങ്കിലും ചിലപ്പോള്‍ മാതാപിതാക്കന്മാരുടെ കാലശേഷമേ ഭൂമി കൈമാറ്റം ചെയ്യാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ഇത്തരം സാഹചര്യത്തില്‍ വസ്‌തു വില്‍ക്കുന്നതിന്‌ അതിലെ എല്ലാ അവകാശികളുടെയും പൂര്‍ണ സമ്മതം അനിവാര്യമാണെന്നും ഏതെങ്കിലും വ്യക്തിക്ക്‌ മാത്രമായി അത്‌ വില്‍ക്കാന്‍ അധികാരമില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ചിലപ്പോള്‍ വസ്‌തു ബാങ്കിലോ മറ്റ്‌ സ്ഥാപനങ്ങളിലോ പണയപ്പെടുത്തിയിട്ടുണ്ടാകും. എങ്കില്‍ വില്‍ക്കുന്ന വ്യക്തിയുടെ കൈവശം ഒറിജിനല്‍ ആധാരത്തിന്‌ പകരം ഫോട്ടോകോപ്പി മാത്രമേ ഉണ്ടാകുകയുള്ളൂ.

രേഖകള്‍ പരിശോധിക്കണം
വില്‍ക്കുന്നയാളിന്‌ ഭൂമിയുടെ കൈവശാവകാശം ഉണ്ടെന്ന്‌ ഉറപ്പിക്കലാണ്‌ അടുത്ത നടപടി. ഇതിനായി വില്ലേജ്‌ ഓഫീസില്‍ നിന്നുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടോയെന്ന്‌ നോക്കുക. കൂടാതെ വസ്‌തുവിന്റെ കരം തീര്‍ത്ത രസീത്‌ വാങ്ങി അതില്‍ പട്ടയക്കാരന്റെ (ഉടമയുടെ) പേര്‌, ഭൂമിയുടെ വിസ്‌തീര്‍ണം, സര്‍വേ നമ്പര്‍, സബ്‌ ഡിവിഷന്‍ നമ്പര്‍ എന്നിവ ആധാരത്തില്‍ കാണിച്ചിട്ടുളളവയാണെന്ന്‌ പരിശോധിച്ച്‌ ഉറപ്പാക്കണം. വാങ്ങാനുദ്ദേശിക്കുന്ന വസ്‌തുവിന്‌ എന്തെങ്കിലും ബാധ്യതകളുണ്ടോയെന്നും അത്‌ പണയപ്പെടുത്തിയിട്ടുണ്ടോയെന്നും അറിയാനായി സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന ബാധ്യതാ (കുടിക്കിട) സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി പരിശോധിക്കാവുന്നതാണ്‌. കുറഞ്ഞത്‌ 13 വര്‍ഷത്തെയെങ്കിലും ബാധ്യതാ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുന്നതാണ്‌ അഭികാമ്യം. വാങ്ങാനുദ്ദേശിക്കുന്ന വസ്‌തു മുമ്പ്‌ ഇതേ വ്യക്തി തന്നെ വില്‍പന നടത്തിയിട്ടില്ലെന്ന്‌ ഉറപ്പാക്കാനും ഇത്‌ ഉപകരിക്കും. നിയമപ്രകാരം പണയപ്പെടുത്തിയതോ ബാധ്യതകള്‍ ഉള്ളതോ ആയ വസ്‌തു വില്‍ക്കാനാകില്ല. എന്നാല്‍ വില്‍ക്കുന്നയാള്‍ അത്തരം ബാധ്യതകള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ ആ വസ്‌തു വാങ്ങുന്നത്‌ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കിടയാക്കും. അതിനാല്‍ ഇത്തരം രേഖകള്‍ പരിശോധിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
വാങ്ങാനുദ്ദേശിക്കുന്ന വസ്‌തുവില്‍ സര്‍ക്കാര്‍ ഭൂമി, പുറമ്പോക്ക്‌ ഭൂമി, മിച്ച ഭൂമി എന്നിവയൊന്നും ഉള്‍പ്പെട്ടിട്ടില്ലായെന്ന്‌ ഉറപ്പാക്കണം. കൂടാതെ ഭൂമി ഏത്‌ വിഭാഗത്തില്‍പ്പെടുന്നുവെന്ന്‌ അറിയുന്നതും നല്ലതാണ്‌. കാരണം അത്‌ നിലമാണോ പുരയിടമാണോ എന്നൊക്കെയുള്ള വസ്‌തുത അടിസ്ഥാന ഭൂമി നികുതി രജിസ്റ്ററില്‍ നിന്നും മനസിലാക്കാനാകും. വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണോയെന്നതും അന്വേഷിച്ചറിയണം. വസ്‌തു വാങ്ങിയതിനുശേഷമുള്ള ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇതിലൂടെ ഒഴിവാക്കാനാകും. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്‍ഗക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ്‌ നിര്‍ബന്ധമായും ജില്ലാ കളക്‌റ്ററുടെ അനുമതി വാങ്ങണം.

കെട്ടിടം/വീട്‌ വാങ്ങുന്ന സ്ഥലത്തുണ്ടെങ്കില്‍ അവയുടെയും വിശദാംശങ്ങള്‍ പരിശോധിക്കണം. ഉദാഹരണമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിച്ചിട്ടുണ്ടോ, കെട്ടിട നികുതിയില്‍ കുടിശിക വരുത്തിയിട്ടുണ്ടോ തുടങ്ങിയ രേഖകള്‍ പരിശോധിക്കണം. ഇത്തരം രേഖകള്‍ യാതൊന്നുമില്ലെങ്കില്‍ അത്‌ അനധികൃത നിര്‍മാണമാണോയെന്ന്‌ സംശയിക്കേണ്ടതാണ്‌. എന്നാല്‍ പണി പൂര്‍ത്തിയാകാത്ത കെട്ടിടമാണെങ്കില്‍ അതിന്റെ പ്ലാനിന്‌ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കാവുന്നതാണ്‌. ഇതിനുപുറമെ വാങ്ങുന്ന വസ്‌തുവിലേക്കുള്ള വഴി ആധാരത്തില്‍ പറഞ്ഞിട്ടുണ്ടോയെന്ന്‌ നോക്കുകയും അല്ലെങ്കില്‍ പൊതുവഴി ഉണ്ടോയെന്നത്‌ നേരിട്ട്‌ പരിശോധിക്കുകയും വേണം. അനേകം പേര്‍ക്ക്‌ സംഭവിക്കുന്ന ഒരു പ്രധാന അബദ്ധമാണിത്‌. വസ്‌തു വാങ്ങും, പക്ഷേ അതിലേക്ക്‌ പോകാന്‍ വഴി കാണില്ല. വാങ്ങുന്ന വസ്‌തുവിന്റെ യഥാര്‍ത്ഥ വിസ്‌തീര്‍ണം അളന്ന്‌ നോക്കുകയാണ്‌ അടുത്ത നടപടി. ഇത്രയും കാര്യങ്ങള്‍ പരിശോധിച്ച്‌ കഴിഞ്ഞാല്‍ വസ്‌തു വാങ്ങുന്നതിനായി ആവശ്യമെങ്കില്‍ കരാര്‍ എഴുതുകയോ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാം.
പുതിയ നിബന്ധന പ്രകാരം കരാറുകളും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌. 50 രൂപ മുദ്രപത്രത്തില്‍ ആധാരം എഴുത്തുകാരെക്കൊണ്ടാണ്‌ കരാര്‍ എഴുതിക്കേണ്ടത്‌. കരാറില്‍ പറയുന്ന തീയതിക്കകം വസ്‌തുവിന്റെ രജിസ്‌ട്രേഷന്‍ നടത്താന്‍ ഇരുകക്ഷികളും ബാധ്യസ്ഥരാണ്‌. ആധാരം രജിസ്റ്റര്‍ നടത്താന്‍ ഇരുകക്ഷികളും ബാധ്യസ്ഥരാണ്‌. ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വില്‍ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും ഫോട്ടോ അതില്‍ ഒട്ടിക്കേണ്ടതുണ്ട്‌. സാക്ഷിയായി ഒപ്പിടുന്നതും ഇവരെ അടുത്തറിയാവുന്നവര്‍ ആയിരിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌. ഓരോ പ്രദേശത്തെയും ന്യായവില നിശ്ചയിച്ചുകൊണ്ട്‌ ഗവണ്‍മെന്റ്‌ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ അതത്‌ സ്ഥലത്ത്‌ നിശ്ചയിച്ചിട്ടുള്ള തുകയ്‌ക്ക്‌ അനുസരണമായി സ്റ്റാംപ്‌ ഡ്യൂട്ടി നല്‍കേണ്ടതുണ്ട്‌. കൂടാതെ ആധാരത്തില്‍ വെക്കുന്ന വിലയുടെ രണ്ട്‌ ശതമാനം തുക രജിസ്‌ട്രേഷന്‍ ചാര്‍ജായി നല്‍കുകയും വേണം.

പോക്കുവരവ്‌ നടത്തണം
വസ്‌തുവിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വാങ്ങിയ ആളിന്റെ പേരില്‍ വില്ലേജ്‌ ഓഫീസില്‍ നിന്നും പോക്കുവരവ്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണം. ഇക്കാര്യത്തില്‍ കാലതാമസം പാടില്ല. കാരണം ഇതുകൂടി പൂര്‍ത്തിയാക്കിയാലേ വസ്‌തുവിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശം വാങ്ങിയ ആള്‍ക്ക്‌ ലഭിക്കുകയുള്ളൂ. അതോടൊപ്പം എല്ലാ വര്‍ഷവും കരം അടയ്‌ക്കുന്നതിനും വസ്‌തു വാങ്ങിയ വ്യക്തി ശ്രദ്ധിക്കണം. സ്വന്തം കുടുബാംഗങ്ങളുടെയും അയല്‍വാസികളുടെയുമൊക്കെ വസ്‌തു വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ അതിനെക്കുറിച്ച്‌ അറിയാമെങ്കില്‍ ഇത്രയും വിശദമായൊരു പരിശോധന ഒരുപക്ഷേ ആവശ്യമായിരിക്കില്ല. എന്നാല്‍ അന്യരില്‍ നിന്നും വിദൂര സ്ഥലങ്ങളില്‍ നിന്നുമൊക്കെ വസ്‌തു വാങ്ങുമ്പോള്‍ സൂക്ഷ്‌മമായ പരിശോധനയും നടപടിക്രമങ്ങളും പാലിക്കുന്നതിലൂടെ തട്ടിപ്പുകള്‍ ഒഴിവാക്കാനാകും.

വാണിജ്യാവശ്യത്തിനുള്ള കെട്ടിടം ഡിമാന്റേറുന്നു, നിരക്കും


കോഴിക്കോട്ടോ, കൊച്ചിയിലോ, തിരുവനന്തപുരത്തോ പുതിയ റീറ്റെയ്‌ല്‍ ബിസിനസ്‌ തുടങ്ങാന്‍ തയാറെടുക്കുന്ന പുതുസംരംഭകരാണോ നിങ്ങള്‍? തല്‍ക്കാലം നിരാശപ്പെടുകയേ വഴിയുള്ളൂ. കാരണം ഇവിടങ്ങളില്‍ ഉചിതമായ സ്ഥലസൗകര്യം ലഭിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖല നല്‍കുന്ന സൂചന.
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിലവാരമുള്ള ഓഫീസ്‌ മുറിയോ റീറ്റെയ്‌ല്‍ ഷോപ്പിനുള്ള സൗകര്യമോ ലഭ്യമല്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ചെറുകിട നഗരങ്ങളില്‍ പോലും ഉയര്‍ന്ന വാടകയാണ്‌ ഈടാക്കുന്നത്‌. സ്വന്തമായി വാങ്ങാനാണെങ്കില്‍ കൈയിലൊതുങ്ങാത്ത വിലയും.
സംഘടിതമായ മേഖലയല്ല കൊമേഴ്‌സ്യല്‍ സ്‌പേസ്‌ വില്‍പ്പനക്കാരുടേത്‌ എന്നതാണ്‌ ഈ രംഗത്തെ വലിയ വെല്ലുവിളി.

റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളും മറ്റും സംഘടിത ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുമ്പോള്‍ വാണിജ്യ-വ്യവസായ ഇടങ്ങള്‍ കണ്ടെത്താന്‍ വ്യക്തികളെയും ഇടനിലക്കാരെയും ആശ്രയിക്കേണ്ടി വരുന്നു. തെക്കന്‍ കേരളത്തില്‍ സംഘടിത ഗ്രൂപ്പുകള്‍ നിലവിലുണ്ടെങ്കിലും മലബാറില്‍ ഈയിടെ മാത്രമാണ്‌ ഏതാനും ബില്‍ഡര്‍മാര്‍ എത്തിയത്‌.

കൊച്ചിയില്‍ വിലയേറുന്നു
കൊച്ചി നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കടകള്‍ക്കോ ഓഫീസുകള്‍ക്കോ ഇടം ലഭിക്കാന്‍ ഏറെ പണിപ്പെടേണ്ടി വരുമെന്നതാണ്‌ സ്ഥിതി. കാരണം വിലക്കൂടുതല്‍ മാത്രമല്ല; ലഭ്യതക്കുറവും ഈ മേഖല നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌. മറൈന്‍ ഡ്രൈവ്‌, കലൂര്‍ ?ഭാഗങ്ങളിലാണ്‌ ക്ഷാമം അനുഭവപ്പെടുന്നത്‌. എം.ജി റോഡിലും ദൗര്‍ലഭ്യമുണ്ട്‌.
ബൈപ്പാസ്‌, പനമ്പിള്ളി നഗര്‍, വൈറ്റില ഭാഗങ്ങളില്‍ കൊമേഴ്‌സ്യല്‍ സ്‌പേയ്‌സിന്‌ വലിയ ക്ഷാമം നേരിടുന്നില്ലെന്ന്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലകളിലുള്ളവര്‍ പറയുന്നു.
എം.ജി റോഡ്‌ തന്നെയാണ്‌ വിലയുടെ കാര്യത്തില്‍ മുന്നില്‍. സ്‌ക്വയര്‍ഫീറ്റിന്‌ 10,000 മുതല്‍ 12,000 രൂപ വരെയാണ്‌ ഇവിടെ വില്‍പ്പന വില. ബൈപ്പാസില്‍ 8500 മുതല്‍ 9000 വരെയും പനമ്പിള്ളി നഗര്‍, കടവന്ത്ര പ്രദേശങ്ങളില്‍ 6000 രൂപ വരെയും വൈറ്റിലയില്‍ 8000 രൂപ വരെയുമാണ്‌ വില.

വാടകയ്‌ക്ക്‌ സ്‌ക്വയര്‍ഫീറ്റിന്‌ 120 രൂപ മുതല്‍ 150 രൂപ വരെ ഈടാക്കുന്ന സ്ഥലങ്ങളുണ്ട്‌. ഏറെ വികസന സാധ്യതകളുള്ള ബൈപ്പാസ്‌ പരിസരങ്ങളില്‍ 80-90 രൂപയ്‌ക്ക്‌ ഒരു സ്‌ക്വയര്‍ഫീറ്റ്‌ സ്ഥലം വാടകയ്‌ക്ക്‌ ലഭിക്കും. എന്നാല്‍ പനമ്പിള്ളി നഗറില്‍ എത്തുമ്പോഴേക്കും 140-150 രൂപയാകും. എം.ജി റോഡില്‍ 150 രൂപ നല്‍കിയാല്‍ മാത്രമേ ഒരു ചതുരശ്രയടി സ്ഥലം ലഭ്യമാകൂ. ഒരു വര്‍ഷം മുമ്പു വരെ 40 മുതല്‍ 50 രൂപ വരെയുണ്ടായിരുന്ന സ്ഥാനത്താണ്‌ ഇപ്പോള്‍ വില കുതിച്ചുയര്‍ന്നിരിക്കുന്നത്‌. അതേസമയം കെട്ടിടങ്ങളുടെ മുകള്‍ നിലകളിലേക്കെത്തുമ്പോള്‍ വാടകയില്‍ 30 ശതമാനത്തോളം കുറവുണ്ടാകുന്നു.

കൊച്ചിയില്‍ വില സമീപകാലത്തൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ്‌ ജിയോജിത്ത്‌ പ്രോപ്പര്‍ട്ടി സര്‍വീസസ്‌ വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ നിവിന്‍ അഭിപ്രായപ്പെടുന്നത്‌. ലഭ്യതക്കുറവു തന്നെയാണ്‌ ഇതിന്‌ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വൈറ്റില-കുണ്ടന്നൂര്‍ ഭാഗങ്ങളില്‍ യൂണിടെക്കിന്റെയും പ്രെസ്റ്റീജിന്റെയും രണ്ടു ഷോപ്പിംഗ്‌ മാളുകള്‍ ഉടനെ തുറക്കാനുള്ള തയാറെടുപ്പിലാണ്‌. ഇത്‌ യാഥാര്‍ത്ഥ്യമായാല്‍ ഈ ഭാഗത്ത്‌ ഒരു പരിധി വരെ ദൗര്‍ലഭ്യം കുറയുമെന്നാണ്‌ കരുതുന്നത്‌.

തിരുവനന്തപുരത്ത്‌ സ്ഥലമില്ല
വാണിജ്യാവശ്യത്തിനുള്ള സ്ഥലമില്ലാത്തത്‌ തിരുവനന്തപുരം നഗരത്തെ ഏറെ വലക്കുന്നു. പാര്‍ക്കിംഗ്‌ അടക്കമുള്ള സൗകര്യങ്ങള്‍ ഉള്ള സ്ഥലം എവിടെയും ലഭ്യമല്ലെന്നതാണ്‌ നഗരത്തിന്റെ സ്ഥിതി. എം.ജി റോഡ്‌, കേശവദാസപുരം മുതല്‍ പട്ടം വരെയുള്ള ഭാഗങ്ങങ്ങളിലാണ്‌ ഏറെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്‌. ഇവിടെ ചതുരശ്രയടിക്ക്‌ 60 രൂപ മുതല്‍ 65 രൂപ വരെയാണ്‌ വില. മറ്റിടങ്ങളില്‍ 40-50 രൂപ നിരക്കില്‍ ലഭിക്കുമ്പോഴാണിത്‌. നഗരത്തില്‍ നിന്ന്‌ അല്‍പ്പം വിട്ടാല്‍ പേരൂര്‍ക്കട, ശ്രീകാര്യം, കരമന എന്നിവയ്‌ക്കടുത്ത്‌ സ്‌ക്വയര്‍ഫീറ്റിന്‌ 30-35 രൂപ നിരക്കില്‍ കൊമേഴ്‌സ്യല്‍ സ്‌പേസ്‌ ലഭിക്കും. പാര്‍ക്കിംഗ്‌ സൗകര്യമില്ലാത്തതാണ്‌ പലയിടങ്ങളിലും പ്രശ്‌നമാവുന്നത്‌. കേശവദാസപുരം മുതല്‍ ഉള്ളൂര്‍ വരെയുള്ള ഭാഗങ്ങള്‍ റസിഡന്‍ഷ്യല്‍ മേഖലയായി തിരിച്ചതാണ്‌ മറ്റൊരു പ്രതിസന്ധിയെന്ന്‌ തിരുവനന്തപുരത്തെ കോര്‍ഡിയല്‍ ബില്‍ഡേഴ്‌സ്‌ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ ജോര്‍ജ്‌ മാത്യു പറയുന്നു. ഇവിടെ കൊമേഴ്‌സ്യല്‍ സോണ്‍ ആയി മാറ്റുകയാണെങ്കില്‍ വലിയ വികസന സാധ്യതകളുണ്ടെന്നും അദ്ദേഹം പറയുന്നു. നഗരത്തിലെ സ്ഥല പരിമിതി കാരണം ഉള്ളൂര്‍, ശ്രീകാര്യം, ബൈപ്പാസ്‌, നന്ദന്‍കോട്‌, കവടിയാര്‍, കരമന എന്നിവിടങ്ങളിലേക്ക്‌ വാണിജ്യകേന്ദ്രങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്‌.

കോഴിക്കോട്‌ ഞെരുങ്ങുന്നു
മലബാറിന്റെ തലസ്ഥാനമെന്നു തന്നെ പറയാവുന്ന കോഴിക്കോട്ട്‌ വാണിജ്യ-വ്യവസായ-ഓഫീസ്‌ ആവശ്യങ്ങള്‍ക്കായുള്ള സ്ഥലം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന്‌ ഈ രംഗത്തുള്ളവര്‍ പറയുന്നു. കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും റീറ്റെയ്‌ല്‍ രംഗത്തെ വമ്പന്മാര്‍ കോഴിക്കോട്‌ നഗരത്തിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥല ദൗര്‍ലഭ്യം വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്‌. നിലവില്‍ ടൗണില്‍ ഒരിടത്തും വിശാലമായ സ്ഥല സൗകര്യം കിട്ടാനില്ലെന്നതാണ്‌ സ്ഥിതി.

നഗരത്തില്‍ സ്‌ക്വയര്‍ഫീറ്റിന്‌ 40-50 രൂപ നിരക്കിലാണ്‌ കടമുറികള്‍ക്കും മറ്റും വാടക ഈടാക്കുന്നത്‌. പാര്‍ക്കിംഗ്‌ സൗകര്യം കുറഞ്ഞ മാവൂര്‍ റോഡ്‌ പോലുള്ള സ്ഥലങ്ങളില്‍ വാടക കുറവുണ്ട്‌. 30-35 രൂപവരെയാണ്‌ ഇവിടെ വില.

കോഴിക്കോടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ബൈപ്പാസ്‌ കേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്‌. വരുന്ന ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്‌ കോഴിക്കോടിന്റെ സിരാകേന്ദ്രമായി ഈ ഭാഗം മാറിയേക്കാമെന്ന അഭിപ്രായമാണ്‌ ഹൈലൈറ്റ്‌ ബില്‍ഡേഴ്‌സ്‌ ഡയറക്‌ടര്‍ എം. എ മെഹബൂബിന്‌ ഉള്ളത്‌. ഇതു കണ്ടുകൊണ്ട്‌ ഹൈലൈറ്റ്‌ ബില്‍ഡേഴ്‌സ്‌ 18 ലക്ഷത്തിലേറെ സ്‌ക്വയര്‍ഫീറ്റ്‌ സ്ഥല സൗകര്യം വാണിജ്യ-ഓഫീസ്‌ ആവശ്യങ്ങള്‍ക്കായി ഇവിടെ ഒരുക്കാനുള്ള തയാറെടുപ്പിലാണ്‌. ഹൈലൈറ്റ്‌ പ്ലാസ എന്ന പേരില്‍ ഒരുക്കുന്ന പദ്ധതിയുടെ മുഖ്യ ആകര്‍ഷണം എട്ടു ലക്ഷം സ്‌ക്വയര്‍ഫീറ്റ്‌ വിസ്‌തൃതിയുള്ള ഷോപ്പിംഗ്‌ മാളായിരിക്കുമെന്ന്‌ എം.എ മെഹബൂബ്‌ പറഞ്ഞു. കൂടാതെ തൊണ്ടയാട്‌, മലാപ്പറമ്പ്‌ എന്നിവിടങ്ങളിലും കൊമേഴ്‌സ്യല്‍ സ്‌പേസുകള്‍ ഒരുങ്ങുന്നുണ്ട്‌. ആറു കോടി രൂപ ചെലവില്‍ ബൈപ്പാസിനോട്‌ ചേര്‍ന്ന്‌ നിര്‍മിക്കുന്ന യുഎല്‍ സൈബര്‍സിറ്റിയാണ്‌ മറ്റൊരു പദ്ധതി. സഹകരണ മേഖലയിലുള്ള ഈ പദ്ധതിയില്‍ ആദ്യ നാലു വര്‍ഷം കൊണ്ട്‌ 10 ലക്ഷം സ്‌ക്വയര്‍ഫീറ്റ്‌ വിസ്‌തൃതിയില്‍ കൊമേഷ്യല്‍ സ്‌പേസ്‌ ഒരുക്കാനാണ്‌ വിഭാവനം ചെയ്യുന്നത്‌. എട്ടു വര്‍ഷം കൊണ്ട്‌ പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഓഫീസ്‌ ആവശ്യങ്ങള്‍ക്കായി 31 ലക്ഷം ചതുരശ്രഅടി സൗകര്യമായി വര്‍ധിക്കും. സമീപ?ഭാവിയില്‍ ഒരു കോടിയോളം ചതുരശ്ര അടി കൊമേഴ്‌സ്യല്‍ സ്‌പേസ്‌ ബൈപ്പാസ്‌ മേഖലയില്‍ വികസിക്കപ്പെടുമെന്നാണ്‌ കരുതുന്നത്‌.

തൃശൂരിലും ക്ഷാമം
തൃശൂര്‍ നഗരത്തിന്റെ കണ്ണായ ഭാഗങ്ങളില്‍ കൊമേഴ്‌സ്യല്‍ സ്‌പേസ്‌ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്‌ വ്യാപാരികള്‍. റൗണ്ടില്‍ 10,000 രൂപ വരെ സ്‌ക്വയര്‍ഫീറ്റിന്‌ വില്‍പ്പന വില ഈടാക്കുന്നുണ്ട്‌. നഗരത്തിന്റെ മറ്റു പ്രദേശങ്ങളില്‍ 5000 രൂപ മുതല്‍ മുറികള്‍ കിട്ടാനുണ്ട്‌. റൗണ്ടില്‍ സൗകര്യമുള്ള കടമുറികളൊന്നും കിട്ടാനില്ലാത്ത അവസ്ഥയാണ്‌. സമീപ പ്രദേശങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും പൂര്‍ത്തിയാവാന്‍ സമയം പിടിക്കും. റൗണ്ട്‌ പരിസരത്ത്‌ ചതുരശ്ര?അടിക്ക്‌ 90 രൂപ വരെ വാടക ഈടാക്കുന്നുണ്ട്‌. എവിടെയായാലും പാര്‍ക്കിംഗ്‌ സൗകര്യവും മറ്റും നോക്കിയാണ്‌ വാടക നിശ്ചയിക്കുന്നത്‌. കിഴക്കേ കോട്ടയിലും വടക്കേ സ്റ്റാന്‍ഡിലുമൊക്കെ 80 രൂപ വരെയാണ്‌ വാടക. സൗകര്യം കുറഞ്ഞ മുറികള്‍ 50 രൂപ മുതല്‍ ലഭ്യമാണ്‌. ശക്തന്‍ സ്റ്റാന്‍ഡ്‌, വടക്കേ സ്റ്റാന്‍ഡ്‌, കിഴക്കേകോട്ട എന്നിവിടങ്ങളിലാണ്‌ ഇപ്പോള്‍ വികസന പ്രവര്‍ത്തനം നടക്കുന്നത്‌. മണ്ണുത്തി ബൈപ്പാസ്‌ റോഡിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരുന്നത്‌ പ്രതീക്ഷ നല്‍കുന്നുണ്ട്‌.

പാലക്കാട്ടും വില ഉയരങ്ങളിലേക്ക്‌
റിയല്‍ എസ്റ്റേറ്റ്‌ മേഖല പുതിയ ഉയരങ്ങളിലേക്ക്‌ കുതിച്ചു കൊണ്ടിരിക്കുന്ന പാലക്കാട്ടും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സ്ഥലലഭ്യത കുറവാണ്‌. കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്‍ഡ്‌ പരിസരം, ജി.ബി റോഡ്‌ എന്നിവിടങ്ങളിലാണ്‌ ഏറെ ആവശ്യക്കാരുള്ളത്‌. വിലയും. പാലക്കാട്‌ നഗരത്തില്‍ സ്‌ക്വയര്‍ഫീറ്റിന്‌ 30 മുതല്‍ 50 രൂപ വരെയാണ്‌ വാടക ഈടാക്കുന്നത്‌. ജി.ബി റോഡില്‍ 50 രൂപയാണ്‌ വാടക. ദേശീയപാത 47 ല്‍ ചന്ദ്രനഗറിലാണ്‌ പാലക്കാടിന്റെ ?ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന്‌ പഴേരി പ്രോപ്പര്‍ട്ടീസ്‌ സാരഥി അബ്‌ദുല്‍ കരീം അഭിപ്രായപ്പെടുന്നു.

കണ്ണൂരില്‍ പൊന്നുവില
കടമുറികള്‍ക്കും ഓഫീസ്‌ സൗകര്യത്തിനും മലബാറില്‍ ഏറ്റവും കൂടുതല്‍ വാടക ഈടാക്കുന്നത്‌ കണ്ണൂരിലാണെന്നാണ്‌ ഈ രംഗത്തുള്ളവര്‍ പറയുന്നത്‌. നഗരത്തിന്റെ പ്രധാന ?ാഗങ്ങളില്‍ 90 മുതല്‍ 100 രൂപ വരെയാണ്‌ സ്‌ക്വയര്‍ഫീറ്റിന്‌ വാടക. വിലയ്‌ക്ക്‌ വാങ്ങാനാണെങ്കില്‍ ചതുരശ്രഅടിക്ക്‌ 13,000 രൂപയോ 14,000 രൂപയോ നല്‍കണം. പള്ളിക്കുന്ന്‌ മുതല്‍ താണ വരെയുള്ള ഹൈവേ പരിസരം, പുതിയ ബസ്‌ സ്റ്റാന്‍ഡ്‌, സ്റ്റേഡിയം കോര്‍ണര്‍ തുടങ്ങിയ ഇടങ്ങളിലാണ്‌ നഗരത്തില്‍ ഏറെ ആവശ്യക്കാരുള്ളത്‌. എന്നാല്‍ എവിടെയും സ്ഥലം കിട്ടാനില്ലെന്നാണ്‌ ആല്‍ഫാ വണ്‍ ബില്‍ഡേഴ്‌സ്‌ ഡയറക്‌റ്റര്‍ ബിജു ഉമ്മര്‍ പറയുന്നത്‌. താണ, പുതിയ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരം എന്നിവിടങ്ങളില്‍ റോഡിന്‌ നല്ല വീതിയും പാര്‍ക്കിംഗ്‌ സൗകര്യവും ഉള്ളതിനാല്‍ വികസന സാധ്യത ഏറെയാണ്‌. പുതിയ ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്ത്‌ സ്ഥലത്തിന്റെ വില തന്നെ സെന്റിന്‌ 35 ലക്ഷത്തിലേറെ ആയിട്ടുണ്ട്‌. താണയില്‍ പത്തു ലക്ഷവും. പള്ളിക്കുന്ന്‌-താണ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇപ്പോള്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നത്‌. താണയില്‍ തന്നെ മൂന്നു ഷോപ്പിംഗ്‌ മാളുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. അതിലൊന്ന്‌ ആല്‍ഫാ വണ്‍ നിര്‍മിക്കുന്ന രണ്ടു ലക്ഷം ചതുരശ്രഅടി വിസ്‌തൃതിയുള്ള ഷോപ്പിംഗ്‌ മാളാണ്‌. കണ്ണൂരിലെ ഏറ്റവും വലിയ മാളാകും ഇത്‌. രണ്ടു വര്‍ഷം കൊണ്ട്‌ പണി പൂര്‍ത്തിയാവുമെന്നാണ്‌ കരുതുന്നത്‌. 

വീട്‌ സ്വന്തമാക്കും മുമ്പ്‌...


സ്വന്തമായൊരു വീട്‌ സ്വപ്‌നം കാണാത്തവര്‍ ചുരുക്കം. വീടിനെ സ്ഥിരതാമസത്തിനും സ്ഥിര നിക്ഷേപത്തിനുമുള്ള ഉപാധിയായി കാണുന്നവരുണ്ട്‌. ചിന്തിച്ച്‌ ചിന്തിച്ച്‌ വീട്‌ തങ്ങളുടെ സാമ്പത്തിക ശേഷിക്ക്‌ അപ്പുറമുള്ള കാര്യമാണെന്നോര്‍ത്ത്‌ അസ്വസ്ഥരാകുന്നവര്‍ ഏറെ. ഇനി സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ വീടോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങിയാല്‍ തന്നെ കുറച്ചുകൂടി വലിയ വീടോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങിക്കാമായിരുന്നുവെന്ന്‌ പിന്നീട്‌ ദുഃഖിക്കുന്നവരും ഏറെ. ഒരു വീട്‌ വാങ്ങിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
l നിങ്ങളുടെ സാമ്പത്തിക പരിമിതിയെ കുറിച്ച്‌ ഏറെ ചിന്തിച്ച്‌ ചെറിയ വീടുകൊണ്ട്‌ തൃപ്‌തിപ്പെടാമെന്ന്‌ വെച്ചാല്‍ സമീപഭാവിയില്‍ തന്നെ ആ വീട്‌ പോരെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നിയേക്കാം.
l വീട്‌ വാങ്ങല്‍ ശേഷി കൂട്ടുന്നതിന്‌ ഭവന വായ്‌പ, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന്‌ പണം കടം വാങ്ങുക തുടങ്ങി സാധ്യമായ മാര്‍ഗങ്ങളെല്ലാം അവലംബിക്കാം.
l വീട്‌ വാങ്ങുമ്പോള്‍ ആവശ്യത്തിന്‌ വലുതും നല്ല സൗകര്യത്തോടുകൂടിയതും തന്നെ വാങ്ങുകയാണ്‌ അഭികാമ്യം. തല്‍ക്കാലത്തേക്ക്‌ ഒരു വീട്‌ വാങ്ങി പിന്നീട്‌ നല്ലതിലേക്ക്‌ മാറാമെന്ന്‌ വിചാരിക്കുന്നത്‌ അബദ്ധമായേക്കും.
l വീടിന്റെ ലൊക്കേഷനിലും വലുപ്പത്തിലും
ബജറ്റിന്റെ പരിമിതിയുടെ പേരില്‍ വിട്ടുവീഴ്‌ച ചെയ്‌താന്‍ പിന്നീട്‌ ദുഃഖിക്കേണ്ടി വരും. കാരണം വീട്‌ വാങ്ങുകയെന്നത്‌ വലിയൊരു ചെലവാണെങ്കിലും പലപ്പോഴും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമായതുകൊണ്ട്‌ നിങ്ങളാലാകുന്നത്‌ (നിങ്ങള്‍ക്ക്‌ താങ്ങാവുന്നത്‌) സ്വരൂപിക്കുക. ഭാവിയിലെ വരുമാന വര്‍ധന വായ്‌പാ തിരിച്ചടവ്‌ സാധ്യമാക്കും.

ഫ്‌ളാറ്റ്‌ വാങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്‌
l വീടിരിക്കുന്ന സ്ഥലം ഏറെ പ്രധാനമാണ്‌. സ്‌കൂള്‍, ആശുപത്രി, ഷോപ്പിംഗ്‌ സൗകര്യങ്ങള്‍ എന്നീ സൗകര്യങ്ങളെല്ലാം സമീപത്തുണ്ടോയെന്ന്‌ ശ്രദ്ധിക്കുക. വീട്ടിലേക്കുള്ള റോഡിന്‌ അഞ്ച്‌ മീറ്ററെങ്കിലും വീതിയുണ്ടാകണം. ഇല്ലെങ്കില്‍ രണ്ടു വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ ബുദ്ധിമുട്ടായിരിക്കും. ഇടതടവില്ലാത്ത വൈദ്യുതി, വെള്ളം എന്നിവ ഉണ്ടെന്ന്‌ ഉറപ്പുവരുത്തണം.
l ഫ്‌ളാറ്റ്‌ അല്ലെങ്കില്‍ വില്ലാ പദ്ധതി കൃത്യ സമയത്തുതന്നെ പണി തീര്‍ത്ത്‌ നിങ്ങള്‍ക്ക്‌ കൈമാറുമെന്ന്‌ ഉറപ്പുവരുത്തണം. പണി തീരുന്നതിന്‌ പദ്ധതിയുടെ വലുപ്പമനുസരിച്ച്‌ 18 മുതല്‍ 30 മാസങ്ങള്‍ വരെ എടുക്കാറുണ്ട്‌. കൃത്യസമയത്ത്‌ ഡെലിവറി നല്‍കാറുണ്ടോയെന്ന ബില്‍ഡറുടെ ട്രാക്ക്‌ റെക്കോര്‍ഡ്‌ പരിശോധിക്കുക. പണി തീര്‍ത്ത്‌ തരുന്നതിനുള്ള താമസം നിങ്ങളുടെ ഭവന വായ്‌പയുടെ പ്രീ-ഇ.എം.ഐ പലിശനിരക്ക്‌ കൂട്ടും.
l നിങ്ങള്‍ക്ക്‌ നിങ്ങളുടെ ബന്ധുക്കളെ തെരഞ്ഞെടുക്കാനാകില്ല. പക്ഷെ അയല്‍ക്കാരെ തെരഞ്ഞെടുക്കാനാകും. നിങ്ങളുടെ കുടുംബത്തിന്‌ സമാധാനപരമായുള്ള ഒരു സാമൂഹ്യ ജീവിതം വിശ്വസനീയരായ ബില്‍ഡര്‍മാരില്‍ നിന്ന്‌ വാങ്ങുന്ന മികച്ച അപ്പാര്‍ട്ട്‌മെന്റ്‌, വില്ലാ സമുച്ചയത്തില്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ കുട്ടികള്‍ക്ക്‌ നല്ല രീതിയില്‍ വളരാനുള്ള ഒരു സാഹചര്യം ഉണ്ടാകണം.
l മിക്ക കുടുംബങ്ങളും ഇന്ന്‌ ന്യൂക്ലിയര്‍ ഫാമിലികളാണ്‌. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ സുരക്ഷിതത്വം ഇന്നേറെ പ്രധാനമാണ്‌. തെരഞ്ഞെടുക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ 24 മണിക്കൂര്‍ സെക്യൂരിറ്റി ഉണ്ടോയെന്ന്‌ ശ്രദ്ധിക്കുക.
l അപ്പാര്‍ട്ട്‌മെന്റിനായി പണം കൊടുക്കുമ്പോള്‍ തന്നെ അതിന്റെ വ്യക്തമായ രേഖകള്‍ ആവശ്യപ്പെടുക. നിങ്ങളുടെ പേരില്‍ തന്നെയാണ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്ന്‌ ഉറപ്പുവരുത്തുക.
l ബില്‍ഡറുടേത്‌ ഗുണമേന്മയുള്ള നിര്‍മാണ രീതിയാണോയെന്ന്‌ അന്വേഷിച്ചറിയുക. നിര്‍മാണത്തിനുപയോഗിക്കുന്ന വസ്‌തുക്കളുടെ ഗുണമേന്മയും പ്രധാനമാണ്‌.
l വീട്‌ വാങ്ങിക്കഴിഞ്ഞ്‌ നിങ്ങള്‍ക്കുള്ള സേവനം ഉറപ്പുവരുത്തുക.
l എല്ലാ ഹൗസിംഗ്‌ പദ്ധതികളും പേപ്പറില്‍ മനോഹരമായിരിക്കും. ഫ്‌ളാറ്റ്‌ വാങ്ങും മുമ്പ്‌ അതേ ബില്‍ഡറുടെ മറ്റ്‌ പദ്ധതികള്‍ സന്ദര്‍ശിക്കുന്നത്‌ നന്നായിരിക്കും. 

ഫ്‌ളാറ്റുകളില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

`രണ്ടാം വീട്‌' എന്ന സങ്കല്‍പ്പം കേരളത്തിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. നിലവിലുള്ള വീടിന്‌ പുറമെ താമസിക്കാനോ നിക്ഷേപമായോ മറ്റൊരു വീട്‌/ഫ്‌ളാറ്റ്‌ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം ഇവിടെയും കൂടിക്കൊണ്ടിരിക്കുന്നു. ജോലി സ്ഥലം, സ്‌കൂള്‍ തുടങ്ങിയവയുടെ സാമീപ്യമാണ്‌ ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ ആദ്യമായി പരിഗണിക്കപ്പെടുക. എന്നാല്‍ അതിനു പുറമേ മറ്റു ചില കാര്യങ്ങള്‍ കൂടി പരിഗണിച്ചാലേ നിക്ഷേപമെന്ന നിലയില്‍ ഫ്‌ളാറ്റുകള്‍ ലാഭകരമാകുകയുള്ളൂ. ശ്രദ്ധിക്കേണ്ട പ്രധാന സംഗതികള്‍ ഇവയാണ്‌;

ലൊക്കേഷന്‍ തെരഞ്ഞെടുക്കല്‍
ഉചിതമായ സ്ഥലം തെരഞ്ഞെടുക്കുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ പ്രധാനമാണ്‌. നിക്ഷേപകന്‍ ആദ്യം ചെയ്യേണ്ടത്‌ ലൊക്കേഷന്‍ മികച്ചതാണോ എന്നറിയുകയാണ്‌. പുതിയ കൊമേഴ്‌സ്യല്‍ ഇടങ്ങള്‍, വിമാനത്താവളം, ഐ.റ്റി പാര്‍ക്ക്‌ തുടങ്ങിയവയുടെ സാന്നിധ്യം വസ്‌തുവിന്റെ മൂല്യം കൂട്ടുമെന്നതും അറിഞ്ഞിരിക്കണം.

ബില്‍ഡറെ തെരഞ്ഞെടുക്കല്‍
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച അപ്പാര്‍ട്ട്‌മെന്റുകളെക്കാളും നിര്‍മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റ്‌ വാങ്ങുകയാവും ലാഭം. കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങി നിര്‍മാണം പൂര്‍ത്തിയാക്കി കൂടിയ വിലയ്‌ക്ക്‌ നല്‍കാമെന്നത്‌ ഇതിന്റെ മെച്ചമാണ്‌. എന്നാല്‍ നിര്‍മാണത്തിലെ ഗുണനിലവാരം, പറഞ്ഞ സമയത്ത്‌ നിര്‍മാണം പൂര്‍ത്തീകരിക്കല്‍, നിര്‍മാണ കരാര്‍ ഏറ്റെടുക്കുന്നവരുടെ ജോലിയോടുള്ള പ്രതിബദ്ധത എന്നിവ ഇവയില്‍ മുഖ്യമാണ്‌.

മറ്റൊരു നഗരത്തില്‍ നിക്ഷേപം നടത്തുന്ന നിങ്ങള്‍ക്ക്‌ ചിലപ്പോള്‍ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതിയും മറ്റും യഥാസമയങ്ങളില്‍ അറിയാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ ബില്‍ഡറുടെ വിശ്വാസ്യതയ്‌ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌.

വില നിശ്ചയിക്കല്‍
ഒരു വീടിന്റെ/ഫ്‌ളാറ്റിന്റെ വില നിശ്ചയിക്കുന്നത്‌ പല ഘടകങ്ങള്‍ ചേര്‍ന്നാണ്‌. ലൊക്കേഷന്‍, വീടിന്റെ/ഫ്‌ളാറ്റിന്റെ വലുപ്പം, വിപണിയിലെ ട്രെന്‍ഡുകള്‍ എന്നിവയ്‌ക്ക്‌ അനുസൃതമായാണ്‌ വില നിശ്ചയിക്കുക. നമ്മള്‍ വാങ്ങുന്ന വീടിന്റെ വില പറഞ്ഞുറപ്പിക്കുന്നതിനു മുമ്പ്‌ ഈ രംഗത്ത്‌ വിദഗ്‌ധരായ ആളുകളോട്‌ ചോദിച്ച്‌ മനസിലാക്കാം.

യഥാര്‍ത്ഥ ചെലവ്‌
ചതുരശ്ര അടി അനുപാതത്തില്‍ ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ മറ്റു ചെലവുകള്‍ കൂടി കണക്കിലെടുക്കണം. സ്റ്റാമ്പ്‌ ഡ്യൂട്ടി, അറ്റകുറ്റപ്പണിക്കുള്ള ചെലവ്‌ എന്നിവ കൂടാതെ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനും ഇലക്‌ട്രിക്‌ മീറ്റര്‍ സ്ഥാപിക്കുന്നതിനും ഫര്‍ണിഷ്‌ ചെയ്യുന്നതിനും മറ്റുമുള്ള ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. കാര്‍ പാര്‍ക്കിംഗിനും പ്രത്യേക നിരക്ക്‌ ഈടാക്കാറുണ്ട്‌. ക്ലബ്‌ മെമ്പര്‍ഷിപ്പുകള്‍, ഗാര്‍ഡനിംഗ്‌, ജിംനേഷ്യം, സ്വിമ്മിംഗ്‌ പൂള്‍ തുടങ്ങിയവയ്‌ക്കും പണം കണ്ടെത്തണം. അടിസ്ഥാന വില മാത്രം കണക്കാക്കി ഫ്‌ളാറ്റ്‌ വാങ്ങാതെ ഒളിഞ്ഞിരിക്കുന്ന മറ്റു ചെലവുകള്‍ കൂടി കണ്ടെത്തി ചിന്തിച്ച്‌ തീരുമാനമെടുക്കേണ്ടതുണ്ടെന്ന്‌ സാരം.

രേഖകളുടെ പരിശോധന
ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ പലപ്പോഴും അതു സംബന്ധിച്ച എല്ലാ രേഖകളും വേണമെന്ന്‌ ചിലരെല്ലാം വാശിപിടിക്കാറില്ല. എന്നാല്‍ വായ്‌പയ്‌ക്കായി ബാങ്കുകളെയും മറ്റും സമീപിക്കുമ്പോഴാണ്‌ ചെറിയ രേഖകളുടെ പോലും പ്രാധാന്യം നാം തിരിച്ചറിയുക. ഹൗസിംഗ്‌ സൊസൈറ്റി ഷെയര്‍ സര്‍ട്ടിഫിക്കറ്റ്‌, വില്‍പ്പന ഉടമ്പടി രേഖകള്‍ എന്നിവ ഇവയില്‍ മുഖ്യമാണ്‌. വില്‍പ്പന നടത്തുന്നയാള്‍ക്ക്‌ അതിനുള്ള അവകാശമുണ്ടോ എന്ന്‌ വില്‍പ്പന ഉടമ്പടി രേഖകളിലൂടെ അറിയാനാകും. മുമ്പ്‌ വസ്‌തു കൈമാറിയതിന്റെ രേഖകള്‍ കൂടി ആവശ്യപ്പെടുന്നത്‌ വസ്‌തു വീണ്ടും വില്‍ക്കാന്‍ സാധിക്കുമോ എന്ന്‌ ഉറപ്പാക്കാന്‍ സഹായിക്കും. സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെയും രജിസ്‌ട്രേഷന്റെയും യാഥാര്‍ഥ രേഖകള്‍ ഉണ്ടെന്ന്‌ ഉറപ്പു വരുത്തണം. ഹൗസിംഗ്‌ സൊസൈറ്റിയുടെ എന്‍.ഒ.സിയും ഇടപാടിന്‌ സഹായകമാകും. വില്‍ക്കുന്ന വീട്‌/സ്ഥലം കൂട്ടുടമസ്ഥതയിലുള്ളതാണെങ്കില്‍ എല്ലാവരുടെയും സമ്മത പത്രം ആവശ്യമാണ്‌. 

(By arrangement with The Economic Times)

ആപ്പിള്‍ എ ഡേ ദുരന്തങ്ങള്‍ എങ്ങനെ ഒഴിവാക്കാം?



കേരളം കണ്ട ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ്‌ കുംഭകോണം.' ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ പ്രഖ്യാപിച്ച ആപ്പിള്‍ ഐസ്‌ പദ്ധതിയില്‍ പണം നിക്ഷേപിച്ച ഡോ. ഇട്ടിയവിര ഫിലിപ്പോസിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. കെ.ആര്‍ സുനില്‍ തട്ടിപ്പിനെ വിശേഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌. ഒന്‍പതു വന പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ഇടപാടുകാരില്‍ നിന്നായി 150 കോടി രൂപയിലേറെ തട്ടിയെടുത്ത ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ ഉടമകള്‍ നൂറുകണക്കിനാളുകളെയാണ്‌ വിദഗ്‌ധമായി കബളിപ്പിച്ചത്‌.

കേരളത്തിലെ ഇതര ബില്‍ഡര്‍മാര്‍ ആരും ചെയ്യാത്ത മാര്‍ക്കറ്റിംഗ്‌ രീതികളിലൂടെ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ ഇടപാടുകാരെ വലയിലാക്കുകയായിരുന്നു. ``ന്യൂഡല്‍ഹി, ന്യൂ മുംബൈ എന്നതുപോലെ മികച്ചൊരു ആശയമായിരുന്നു ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ ന്യൂ കൊച്ചിന്‍. ജനങ്ങളെ പറ്റിക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരിക്കില്ല കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്‌. എന്നാല്‍ ശരിയായ രീതിയിലുള്ള മാനേജ്‌മെന്റ്‌, സ്‌ട്രാറ്റെജി, കാഷ്‌ ഫ്‌ളോ എന്നിവ ഇല്ലാത്തതിനാലായിരിക്കണം കമ്പനി തകര്‍ന്നത്‌,' കോണ്‍ഫെഡറേഷന്‍ ഓഫ്‌ റിയല്‍ എസ്റ്റേറ്റ്‌ ഡെവലപ്പേഴ്‌സ്‌ അസോസിയേഷന്‍ (ക്രെഡായ്‌) കേരള ജനറല്‍ സെക്രട്ടറി എന്‍.എസ്‌ രഘുചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന സ്ഥലവില, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില, തൊഴിലാളികളുടെ കൂലി, നികുതി നിരക്കുകള്‍ എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ കേരളത്തില്‍ ഏഴോ എട്ടോ ലക്ഷം രൂപയ്‌ക്ക്‌ അപ്പാര്‍ട്ട്‌മെന്റ്‌ പണിതു നല്‍കാന്‍ കഴിയില്ലെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളിലും ഏറ്റവും കുറഞ്ഞ വിലയിലും ഭ്രമിച്ച്‌ യഥാര്‍ത്ഥ വീട്‌ വാങ്ങലുകാരും നിക്ഷേപകരും ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ തയാറാകുകയായിരുന്നു. ``യഥാര്‍ത്ഥത്തില്‍ മലയാളിയുടെ അത്യാഗ്രഹം തന്നെയാണ്‌ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. സമ്മാനങ്ങള്‍ കണ്ട്‌ ഭ്രമിച്ചുപോയവര്‍ താന്‍ പണം മുടക്കുന്ന വീട്‌ കിട്ടുമോയെന്ന കാര്യം ഉറപ്പാക്കാന്‍ മറന്നു. ടോട്ടല്‍ ഫോര്‍ യു തുടങ്ങി പലവിധ തട്ടിപ്പുകള്‍ക്ക്‌ വളരെ എളുപ്പത്തില്‍ മലയാളി അകപ്പെട്ടുപോകുന്നതും ഇതേ മനോഭാവം കൊണ്ടു കൂടിയാണ്‌, ``കൊച്ചി ആസ്ഥാനമായുള്ള എ സി സിറ്റിയുടെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ എ. സി ജോസഫ്‌ ചൂണ്ടിക്കാട്ടുന്നു. ``പരസ്യത്തിന്റെ ബലത്തിലാണ്‌ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ നിലനിന്നിരുന്നത്‌. അതിലൂടെ മാധ്യമങ്ങള്‍ക്കും ഇഷ്‌ടം പോലെ പണം കിട്ടിയിട്ടുണ്ട്‌. പ്രമുഖ മാധ്യമങ്ങള്‍ അവരുമായി ചേര്‍ന്ന്‌ പ്രോപ്പര്‍ട്ടി ഷോ വരെ നടത്തിയിട്ടുണ്ട്‌. എന്നിട്ട്‌ കമ്പനി പൊളിഞ്ഞപ്പോള്‍ അവരെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല,'' രഘുചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെടുന്നു. പരസ്യങ്ങളിലെ വമ്പന്‍ വാഗ്‌ദാനങ്ങള്‍ കണ്ട്‌ മറ്റൊന്നും ആലോചിക്കാതെ ചാടി വീഴുന്നവരാണ്‌ ചതിക്കപ്പെടുന്നതെന്ന്‌ റിമാക്‌സ്‌ ഇന്ത്യയുടെ കേരള റീജണല്‍ ഡയറക്‌റ്റര്‍ എന്‍.പി തോമസും ചൂണ്ടിക്കാട്ടുന്നു. വാഗ്‌ദാനങ്ങളെ കുറിച്ച്‌ പ്രായോഗികമായി ചിന്തിക്കാന്‍ ഉപഭോക്താക്കള്‍ തയാറാകണമെന്നും അദ്ദേഹം പറയുന്നു.

വാഗ്‌ദാനങ്ങളെക്കാളുപരി ബില്‍ഡര്‍മാരുടെ മുന്‍കാല ചരിത്രം തന്നെയാണ്‌ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതെന്ന്‌ കാലിക്കറ്റ്‌ ലാന്‍ഡ്‌മാര്‍ക്ക്‌ ബില്‍ഡേഴ്‌സിന്റെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ കെ.അരുണ്‍കുമാര്‍ വ്യക്തമാക്കുന്നു. എത്ര പദ്ധതികള്‍ ബില്‍ഡര്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച്‌ നല്‍കിയിട്ടുണ്ട്‌, അവര്‍ വാഗ്‌ദാനം ചെയ്‌ത സൗകര്യങ്ങളെല്ലാം അതില്‍ ലഭ്യമാക്കിയിട്ടുണ്ടോയെന്നെല്ലാം പരിശോധിച്ചറിഞ്ഞ ശേഷമേ ബില്‍ഡര്‍ക്കുള്ള ചെക്കില്‍ ഒപ്പിടാന്‍ പാടൂള്ളൂവെന്ന്‌ അരുണ്‍ കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഉടമകള്‍ക്കും ഇടപാടുകാര്‍ക്കുമുള്ള അറിവില്ലായ്‌മയാണ്‌ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ ദുരന്തത്തിന്‌ ഇടയാക്കിയതെന്ന്‌ പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പ്രമുഖ ബില്‍ഡര്‍ പറയുന്നു. നിര്‍മാണ ചെലവ്‌ വ്യക്തമായി മനസിലാക്കുന്നതില്‍ ഉടമകള്‍ക്ക്‌ പിഴവ്‌ സംഭവിച്ചു. ഉപഭോക്താക്കള്‍ ലാഭം മാത്രം നോക്കി നിക്ഷേപം നടത്തുകയും ചെയ്‌തു. വാഗ്‌ദാനങ്ങള്‍ക്കു പിന്നിലെ വരുംവരായ്‌കകള്‍ കണക്കിലെടുക്കാന്‍ ഇടപാടുകാര്‍ തയാറായില്ലെന്നും ഇദ്ദേഹം പറയുന്നു.

റിയല്‍ എസ്റ്റേറ്റ്‌ രംഗത്തുള്ള ഇടപാടുകാര്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ തട്ടിപ്പിനെ തുടര്‍ന്ന്‌ ഭയചകിതരാകരുതെന്ന്‌ ക്രെഡായ്‌ കൊച്ചി അധികൃതര്‍ പറയുന്നു.



``കേരളത്തിലെ നല്ലൊരു വിഭാഗം ബില്‍ഡര്‍മാരും വിശ്വസ്‌തതയ്‌ക്കും സുതാര്യതയ്‌ക്കും വേണ്ടി നിലകൊള്ളുന്നവരാണ്‌. റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ ഭയപ്പെടേണ്ട. ഇത്‌ ഒറ്റപ്പെട്ട സംഭവമാണ്‌. അതിനെ സാമാന്യവല്‍ക്കരിച്ച്‌ കാണേണ്ടതില്ല,'' ക്രെഡായ്‌ കൊച്ചി അധികൃതര്‍ വ്യക്തമാക്കുന്നു.

ഇടപാടുകാര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
1. ബില്‍ഡറുടെ വിശ്വാസ്യത പരിശോധിക്കുക. ഈ രംഗത്ത്‌ അവര്‍ക്കുള്ള മുന്‍ പരിചയം, മുന്‍പ്‌
ചെയ്‌തിട്ടുള്ള പദ്ധതികള്‍, സാമ്പത്തികശേഷി തുടങ്ങിയവയും പരിശോധിക്കുക

2. വാഗ്‌ദാനം ചെയ്‌തതൊക്കെ ബില്‍ഡര്‍ മുമ്പ്‌ നല്‍കിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുക

3. പദ്ധതി നടപ്പാക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കുക. ചില സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണത്തിന്‌ അനുമതിയുണ്ടാകില്ല. കാര്‍ഷികം, തീരദേശം, വ്യാവസായികം തുടങ്ങിയ വിവിധ സോണുകളായി സ്ഥലങ്ങളെ തിരിച്ചിട്ടുണ്ട്‌. കാര്‍ഷികവൃത്തിക്കായുള്ള സോണില്‍ വീട്‌ പണിയാന്‍ പറ്റില്ല. ഇവയെല്ലാം കണക്കിലെടുത്തു തന്നെയാണോ ബില്‍ഡര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്ന്‌ ഉറപ്പാക്കണം. വെറും ബ്രോഷര്‍ കണ്ടുകൊണ്ടു മാത്രം സ്വപ്‌നത്തിലുള്ള വീട്‌ വാങ്ങാന്‍ പണം ചെലവിടാതിരിക്കുക.

4. പദ്ധതിക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വകുപ്പുകളുടെയും അനുമതി ലഭിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കുക.

5. ബില്‍ഡറുമായി എഗ്രിമെന്റ്‌ വെക്കുമ്പോള്‍ അതിലെ എല്ലാ നിബന്ധനകളും വായിച്ച്‌ നോക്കുക.

6. എഗ്രിമെന്റ്‌ പ്രകാരമുള്ള അപ്പാര്‍ട്ട്‌മെന്റിനുള്ളിലെ സ്ഥലം, പ്ലിന്ത്‌ ഏരിയ (മതില്‍ ചേര്‍ന്നുള്ളത്‌), ബില്‍റ്റപ്‌ സ്‌പേസ്‌(പ്ലിന്ത്‌ ഏരിയ+ കോമണ്‍ ഏരിയ) എന്നിവയുടെ ബ്രേക്കപ്‌ ചോദിച്ച്‌ മനസിലാക്കുക.

7. ബില്‍ഡര്‍ ചതുരശ്ര അടിക്ക്‌ ഈടാക്കുന്ന തുക ആ പ്രദേശത്തിനും പദ്ധതിയുടെ പ്രത്യേകതകള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസൃതമാണോയെന്ന്‌ പരിശോധിക്കുക.

8. പേയ്‌മെന്റിന്റെ നിബന്ധനകള്‍ വ്യക്തമായി മനസിലാക്കുക. പ്രതിമാസ തവണകള്‍ അടയ്‌ക്കുന്നതിന്‌ പകരം ഭവന സമുച്ചയത്തിന്റെ/വില്ലയുടെ നിര്‍മാണ പൂരോഗതിയുമായി ബന്ധപ്പെടുത്തിയുള്ള ഷെഡ്യൂളായി നല്‍കുക.

9. നിര്‍മാണ ഘട്ടത്തില്‍ പുരോഗതി നേരിട്ടോ മറ്റാരെയെങ്കിലും കൊണ്ടോ വിലയിരുത്തിയശേഷം പേയ്‌മെന്റ്‌ നല്‍കുക.

10. എഗ്രിമെന്റില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ അളവുകളും നിര്‍മാണത്തിനുപയോഗിക്കുന്ന വസ്‌തുക്കളെക്കുറിച്ചുള്ള വിശദാംശങ്ങളും ഉണ്ടോയെന്ന്‌ പരിശോധിക്കുക. സാംപിള്‍ ഫ്‌ളാറ്റില്‍ ഈ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന്‌ ഉറപ്പാക്കുക.

11. ധനകാര്യ സ്ഥാപനങ്ങള്‍ മുഖേനയുള്ള പേയ്‌മെന്റിനും പ്രതിമാസ തവണകള്‍ക്കും പകരം നിര്‍മാണ പുരോഗതിയുമായി ബന്ധപ്പെട്ടുള്ള ഷെഡ്യൂളാണെന്ന്‌ ഉറപ്പാക്കുക

12. അപ്പാര്‍ട്ട്‌മെന്റ്‌ അസോസിയേഷന്‌ പദ്ധതിയുടെ രൂപരേഖ ഉള്‍പ്പടെ എല്ലാം കൈമാറിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുക.

പെന്‍ഷന്‍ എടുക്കൂ, ടെന്‍ഷന്‍ അകറ്റൂ

വിശ്വനാഥന്‍ ഒടാട്ട്‌
അണു കുടുംബ വ്യവസ്ഥിതിയില്‍ ജീവിക്കുന്നവരാണ്‌ നമ്മളിലധികം പേരും. അണുകുടുംബം സന്തുഷ്‌ട കുടുംബമായി നിലനില്‍ക്കാന്‍ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. ഇത്‌ ഒരു മുന്‍കാഴ്‌ചയോടെ ആസൂത്രണം ചെയ്യുകയും വേണം. ആയുര്‍ദൈര്‍ഘ്യം കൂടി വരുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യുന്ന ഈ ലോകത്ത്‌ നേരത്തെ തന്നെ പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങേണ്ടതുണ്ട്‌.

25 വയസില്‍ പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടിയ ഒരാള്‍ക്ക്‌ 30 വര്‍ഷത്തെ സേവനം കൊണ്ടെത്തിക്കുന്നത്‌ ഏതാണ്ട്‌ റിട്ടയര്‍മെന്റിലാണ്‌. 55 വയസില്‍ റിട്ടയര്‍ ചെയ്യുന്ന ഒരു വ്യക്തി വീണ്ടും ചുരുങ്ങിയത്‌ 25-30 വര്‍ഷം ജീവിക്കേണ്ട അവസ്ഥയാണ്‌ ഇന്നുള്ളത്‌. അതായത്‌ ജോലി ചെയ്യുന്ന അത്രതന്നെ കാലയളവ്‌ ജോലിയില്ലാത്ത വിശ്രമകാലം. സ്വാഭാവികമായും വാര്‍ധക്യത്തോടടുക്കുമ്പോള്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും തലപൊക്കും. ഒരു സാമൂഹ്യജീവിയായ നമുക്ക്‌ ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം, വാഹനം, മരുന്ന്‌ മുതലായ പലതിനും പണത്തിന്റെ ആവശ്യം ഉണ്ടായിരിക്കും. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിച്ച്‌ ജീവിക്കാന്‍ ഇഷ്‌ടപ്പെടാത്തവരാണ്‌ ഭൂരിഭാഗം പേരും. മാത്രമല്ല, ആശ്രയിച്ചാല്‍ തന്നെ എത്രപേരില്‍നിന്നും
യഥാര്‍ത്ഥമായി സഹായം ലഭിക്കുമെന്ന്‌ ഒരു തീര്‍ച്ചയും ഇല്ല. ഈ സാഹചര്യത്തില്‍ നമുക്കൊന്നേ ചെയ്യാനുള്ളൂ.

ജോലി കിട്ടിയാല്‍ തന്നെ ഒരു ചെറിയ തുക റിട്ടയര്‍മെന്റ്‌ ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കുക. കാലക്രമേണ ഈ ഫണ്ട്‌ വളര്‍ന്ന്‌ വലുതാവുകയും നമുക്ക്‌ റിട്ടയര്‍മെന്റ്‌ സമയത്ത്‌ തുടര്‍ച്ചയായി ഒരു സ്ഥിരവരുമാനം ഉറപ്പ്‌ വരുത്തുകയും ചെയ്യാം.

ഇമ്മീഡിയറ്റ്‌ ആന്വിറ്റിയും ഡെഫര്‍ഡ്‌ ആന്വിറ്റിയും
ഇന്ത്യയില്‍ വളരെ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമേ പെന്‍ഷന്‍/റിട്ടയര്‍മെന്റ്‌ പദ്ധതികളില്‍ ചേര്‍ന്നിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുണ്ട്‌. ഒട്ടേറെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ പെന്‍ഷന്‍ പ്ലാനുകളുണ്ട്‌. രണ്ടുതരം പെന്‍ഷന്‍ പദ്ധതികളാണ്‌ വിപണിയില്‍ ഇന്നുള്ളത്‌. അതില്‍ ഒന്ന്‌ ഇമ്മീഡിയറ്റ്‌ ആന്വിറ്റിയും രണ്ടാമത്‌ ഡെഫര്‍ഡ്‌ ആന്വിറ്റിയും. ഡെഫര്‍ഡ്‌ ആന്വിറ്റി ട്രഡീഷണല്‍ പ്ലാനായും യുലിപ്‌ ആയും ലഭ്യമാണ്‌. ഒരു നിശ്ചിത സംഖ്യ അടച്ച്‌ അതിന്റെ ഒരു നിശ്ചിത ശതമാനം പെന്‍ഷന്‍ ആയി പദ്ധതിയില്‍ ചേര്‍ന്നതിന്റെ അടുത്ത മാസം മുതല്‍ തന്നെ ലഭ്യമാവുന്ന പ്ലാനാണ്‌ ഇമ്മീഡിയറ്റ്‌ ആന്വിറ്റി.
താഴെ പറയുന്ന വിധത്തില്‍ പെന്‍ഷന്‍ ലഭിക്കുന്ന രീതി ഉപഭോക്താവിന്‌ തെരഞ്ഞെടുക്കാം.
n Annuity guaranteed for certain period
ഒരു നിശ്ചിത കാലത്തേക്ക്‌ മാത്രം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി
n Annuity with return of purchase price
ഇന്‍ഷുര്‍ ചെയ്‌ത വ്യക്തിയുടെ കാലശേഷം ആന്വിറ്റിയുടെ പര്‍ച്ചേസ്‌ പ്രൈസ്‌ നോമിനിക്ക്‌ ലഭിക്കും.
n Annuity payable for life
ഒരു നിശ്ചിത തുക എല്ലാ വര്‍ഷവും നല്‍കുന്ന പെന്‍ഷന്‍
n Increasing annuity
എല്ലാ വര്‍ഷവും ഒരു നിശ്ചിത ശതമാനം പെന്‍ഷന്‍ കൂടുതലായി ലഭിക്കുന്ന പദ്ധതി
n Joint life last survivor annuity
ഭാര്യയോ ഭര്‍ത്താവോ ആരാണോ അവകാശി, അവര്‍ക്ക്‌ പെന്‍ഷന്റെ 50 ശതമാനം/100 ശതമാനം ലഭിക്കുന്നു
ചെറുപ്പക്കാര്‍ക്ക്‌ അനുയോജ്യമായത്‌ ഡെഫര്‍ഡ്‌ ആന്വിറ്റിയാണ്‌. ഇത്തരം പദ്ധതികളില്‍ ഒരു നിശ്ചിത വര്‍ഷം വരെ ആന്വിറ്റിക്ക്‌ വേണ്ടിയുള്ള പര്‍ച്ചേസ്‌ പ്രൈസ്‌ സ്വരൂപിക്കാനുള്ള പ്രക്രിയയാണ്‌ നടക്കുന്നത്‌. അതിനുശേഷം മുകളില്‍ പറഞ്ഞ പ്രകാരം ഏത്‌ രീതിയിലാണ്‌ പെന്‍ഷന്‍ വേണ്ടതെന്ന്‌ ഉപഭോക്താവിന്‌ തെരഞ്ഞെടുക്കാം. വിപണിയിലെ
ഒന്നാമനായ എല്‍.ഐ.സിയുടെ പെന്‍ഷന്‍ പ്ലസ്‌ പദ്ധതി അത്തരത്തിലൊന്നാണ്‌.

പെന്‍ഷന്‍ പ്ലസ്‌ പോളിസിയുടെ സവിശേഷതകള്‍
l 18 വയസു മുതല്‍ 75 വയസു വരെ പ്രായമുള്ളവര്‍ക്ക്‌ പദ്ധതിയില്‍ അംഗമാകാം
l ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഇല്ല. തന്മൂലം വൈദ്യ പരിശോധന ആവശ്യമില്ല
l പ്രീമിയം ഒറ്റ തവണയായോ തവണകളായോ അടയ്‌ക്കാം
l 10 വര്‍ഷത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും പെന്‍ഷന്‍ തുടങ്ങാം
l പോളിസി കാലാവധിയില്‍ ആറ്‌ ശതമാനം വരെ ഗാരന്റീഡ്‌ റിട്ടേണ്‍ (മുഴുവന്‍ പ്രീമിയത്തിനും) നല്‍കുന്നു
l പെന്‍ഷന്‍ ഫണ്ട്‌ വര്‍ധിപ്പിക്കുന്നത്‌ എപ്പോള്‍ വേണമെങ്കിലും ടോപ്‌ അപ്‌ ചെയ്യാന്‍ സൗകര്യം
l അഞ്ച്‌ വര്‍ഷത്തിനുശേഷം സറണ്ടര്‍ ചെയ്യാന്‍ സൗകര്യം
l പോളിസി കാലാവധിയിലും സറണ്ടര്‍ ചെയ്യുന്ന അവസരത്തിലും ഫണ്ട്‌ വാല്യുവിന്റെ മൂന്നിലൊന്ന്‌ കമ്യൂട്ട്‌ ചെയ്‌ത്‌
വാങ്ങാനും ബാക്കി തുകയ്‌ക്ക്‌ പെന്‍ഷന്‍ വാങ്ങാനും സൗകര്യമുണ്ട്‌.
l ഒറ്റത്തവണ പ്രീമിയം: 30000 രൂപ മുതല്‍ (ഉയര്‍ന്ന പരിധി ഇല്ല)
l റെഗുലര്‍ പ്രീമിയം: വാര്‍ഷിക പ്രീമിയം 15000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ
l പെന്‍ഷന്‍ ആരംഭിക്കുമ്പോള്‍ മിനിമം പ്രായം 40 വയസെങ്കിലും ആയിരിക്കണം. അതിന്റെ
പരമാവധി പ്രായം 85 വയസ്‌ ആണ്‌.
(എയിംസ്‌ ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്‌റ്ററാണ്‌ ലേഖകന്‍) 

കുട്ടികള്‍ക്ക്‌ സമ്മാനിക്കാം സാമ്പത്തിക സുരക്ഷിതമായ ഭാവി


വിശ്വനാഥന്‍ ഒടാട്ട്‌
കൂട്ടുകുടുംബ വ്യവസ്‌ഥിതിയില്‍ നിന്ന്‌ അണുകുടുംബത്തിലേക്ക്‌ വന്ന മാറ്റം തന്നെ നമ്മെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്‌തരാക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്‌. കുഞ്ഞിന്‌ നല്ല ആരോഗ്യം, ഏറ്റവും മികച്ച വിദ്യാഭ്യാസം, അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ട കോഴ്‌സു കള്‍ തിരഞ്ഞെടുത്ത്‌ ഉന്നത പഠനം, ഓരോ കുടുംബത്തിന്റെയും അന്തസ്സിനനുസരിച്ച വിവാഹം, സ്വന്തമായൊരു ഭവനം, അതല്ലെങ്കില്‍ പഠനം കഴിഞ്ഞശേഷം കൂടുതല്‍ മുതല്‍ മുടക്കോടെ ബിസിനസ്‌ എന്നിങ്ങനെ നീണ്ടുപോകുന്നു സ്വപ്‌നങ്ങളുടെ പട്ടിക. 

സ്വപ്‌നങ്ങള്‍ സഫലമാകണമെങ്കില്‍ ശരിയായ ആസൂത്രണം കൂടിയേ തീരൂ. അതായത്‌ ഭാവിയിലെ കാര്യങ്ങള്‍ക്കായി പണം യഥാസമയം ആവശ്യാനുസരണം കിട്ടുന്ന നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കണമെന്ന്‌ ചുരുക്കം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ കുട്ടികള്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ പോളിസികള്‍. ഇത്തരം പോളിസികളില്‍ റിസ്‌കുകള്‍ കവര്‍ ചെയ്യുന്നതോടൊപ്പം ഭാവിയിലെ ആവശ്യങ്ങള്‍ക്ക്‌ യഥാസമയം പണം ലഭ്യമാക്കുകയും ചെയ്യുന്നു. കുട്ടികളുടെ ഇന്‍ഷുറന്‍സ്‌ പോളിസി ഓരോ കുടുംബത്തിന്റെയും സാമ്പത്തിക ആസൂത്രണത്തിന്റെ അടിത്തറയാണ്‌. റിസ്‌ക്‌ ഉള്ള കാലത്തോളം സാമ്പത്തിക നഷ്‌ടങ്ങള്‍ ആകസ്‌മികമായി സംഭവിക്കുന്ന അവസരത്തില്‍ ഇന്‍ഷുറന്‍സിനുള്ള പ്രസക്‌തി കൂടിവരികയാണ്‌. വരുമാനമുള്ള രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം അവരുടെ റിസ്‌കാണ്‌ ചില്‍ഡ്രന്‍സ്‌ പോളിസിയില്‍ കവര്‍ ചെയ്യുന്നത്‌. തുടര്‍ച്ചയായി പ്രീമിയം അടയ്‌ക്കേണ്ട ചുമതല രക്ഷകര്‍ത്താക്കള്‍ക്കാണ്‌. രക്ഷിതാവിന്‌ ആപത്ത്‌ സം?വിച്ചാല്‍ പ്രീമിയം തുടര്‍ന്ന്‌ അടയ്‌ക്കാതെ കവറേജ്‌ ലഭ്യമാവുന്ന പോളിസികളും നിലവിലുണ്ട്‌. അടയ്‌ക്കുന്ന പ്രീമിയത്തിന്‌ രക്ഷിതാവിന്‌ ആദായനികുതി ആനുകൂല്യവും ലഭ്യമാണ്‌. 

ശ്രദ്ധവേണം ഇക്കാര്യങ്ങളില്‍ 
l ഓരോരുത്തരുടേയും ആവശ്യങ്ങള്‍ക്ക്‌ ഇണങ്ങുന്ന രീതിയിലായിരിക്കണം പോളിസികള്‍ എടുക്കേണ്ടത്‌. 

l യൂണിറ്റ്‌ ലിങ്ക്‌ഡ്‌ പ്ലാനുകളിലെ വളര്‍ച്ചാ നിരക്ക്‌ വ്യത്യസ്‌തമാണ്‌, അതിനാല്‍ പ്ലാനിങ്ങില്‍ പിഴവ്‌ പറ്റരുത്‌. 

l വളര്‍ച്ചാ നിരക്കുള്ള പോളിസിയാണെങ്കില്‍ അടയ്‌ക്കുന്ന പ്രീമിയത്തിന്റെ എത്ര ശതമാനമാണ്‌ നിക്ഷേപത്തിലേക്ക്‌ പോകുന്നതെന്നും പോളിസിയിലെ ചാര്‍ജുകള്‍ ഏതെല്ലാം, എത്ര ശതമാനം എന്നും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. 

l പല പോളിസികള്‍ക്കും ഒരു നിശ്‌ചിത കാലാവധി വരെ പണം പിന്‍വലിക്കാന്‍ പറ്റില്ല എന്നതും പിന്‍വലിക്കുന്ന അവസരത്തില്‍ നഷ്‌ടപ്പെടുവാന്‍ സാധ്യതയുള്ള തുകയെ പറ്റിയുള്ള കാര്യങ്ങളും അറിഞ്ഞിരിക്കണം. 

l പോളിസിയുടെ ഗുണങ്ങള്‍ അറിയുന്നതോടൊപ്പം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നമുക്ക്‌ അറിയുന്ന ഭാഷയില്‍ എഴുതി വാങ്ങിക്കുക. 

l പോളിസികള്‍ എടുക്കുന്നതിനു മുന്‍പായി അവയുടെ താരതമ്യ പഠനം നടത്തുക. 
ഇന്ത്യയില്‍ ഇന്ന്‌ ചില്‍ഡ്രന്‍സ്‌ പോളിസികള്‍ക്ക്‌ വലിയ ഡിമാന്‍ഡാണ്‌. രാജ്യത്തെ പ്രമുഖ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഏതാനും ചില പോളിസികളാണ്‌ ഇതോടൊപ്പം പട്ടികയില്‍ കൊടുത്തിട്ടുള്ളത്‌. തെറ്റായ വിപണന രീതി, പോളിസിയെക്കുറിച്ചുള്ള പരിമിതമായ അറിവ്‌ എന്നിവ മൂലം ഒട്ടേറെ പോളിസി ഉടമകള്‍ ഇന്ന്‌ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്‌. അതുകൊണ്ട്‌ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും, ഇന്‍ഷുറന്‍സ്‌ പോളിസിയെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരില്‍ നിന്നേ പോളിസികള്‍ എടുക്കാവൂ.

എയിംസ്‌ ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്‌റ്ററാണ്‌ ലേഖകന്‍. മൊബീല്‍-98957 68333, ഇമെയ്‌ല്‍-odatt@aimsinsurance.in

സൂക്ഷിക്കൂ: ഇവ നിങ്ങളുടെ നിക്ഷേപത്തെ സ്വാധീനിച്ചേക്കാം


 ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സമ്പത്ത്‌ സൃഷ്‌ടിക്കുക എന്നതാണ്‌ നിക്ഷേപം കൊണ്ട്‌ നാം ഓരോരുത്തരും ലക്ഷ്യമിടുന്നത്‌. കാലാകാലങ്ങളില്‍ വിവിധ മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ നിക്ഷേപത്തെയും സ്വാധീനിക്കുന്നുണ്ട. ഒരു നല്ല നിക്ഷേപകനാകണമെങ്കില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെ എങ്ങനെ ബാധിക്കും എന്ന്‌ മുന്‍കൂട്ടി അറിയാന്‍ കഴിയണം. ഇക്കൊല്ലം നിങ്ങളുടെ നിക്ഷേപത്തെ എന്തൊക്കെ ഘടകങ്ങള്‍ സ്വാധീനിക്കാനിടയുണ്ട്‌ എന്ന്‌ മനസിലാക്കാം.
ഓഹരി, മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം
ഓഹരി നിക്ഷേപത്തെ സംബന്ധിച്ച്‌ മികച്ച ഒരു കാലഘട്ടമാണ്‌ കടന്ന്‌ പോയത്‌. സൂചികകള്‍ പുത്തന്‍ ഉയരങ്ങള്‍ താണ്ടി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 29 ബില്ല്യണ്‍ ഡോളറാണ്‌ (ഏകദേശം 1,30,000 കോടി രൂപ) ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ കൊല്ലം നിക്ഷേപിച്ചത്‌. ഓഹരി നിക്ഷേപത്തെ ഇക്കൊല്ലം സ്വാധീനിക്കാനിടയുള്ള പ്രധാന ഘടകങ്ങള്‍ ഇവയാണ്‌-
നാണയപ്പെരുപ്പം: നിലവില്‍ എട്ടര ശതമാനത്തില്‍ നില്‍ക്കുന്ന നാണയപ്പെരുപ്പം സാമ്പത്തിക രംഗത്ത്‌ എന്നപോലെ ഓഹരി വിപണിയിലും നഷ്‌ടമാണ്‌ ഉണ്ടാക്കുക. നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി പലിശ നിരക്ക്‌ സ്വാഭാവികമായും ഉയര്‍ത്തും. ഇത്‌ വിവിധ ബിസിനസുകളെ പ്രതികൂലമായി ബാധിക്കും. ഉദാഹരണം-ഓട്ടോമൊബീല്‍, ബാങ്കുകള്‍ (കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്നതുകൊണ്ട്‌ ബാങ്ക്‌ വായ്‌പകള്‍ എടുക്കാന്‍ ജനം മടിക്കുന്നതോടെ ഓട്ടോമൊബീല്‍ വില്‍പ്പന കുറയും, ബാങ്കുകള്‍ക്ക്‌ പലിശ വരുമാനവും കുറയും).
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍: ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ മാറി വരുന്നതായ സൂചനകളാണ്‌ നിലവിലുള്ളത്‌. അമേരിക്ക വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ പണമൊഴുക്ക്‌ ഗണ്യമായി കുറയുമെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. കാരണം സാമ്പത്തിക വളര്‍ച്ച നാണയപ്പെരുപ്പത്തിലേക്ക്‌ വഴിവെക്കും. ഇതേതുടര്‍ന്ന്‌ പലിശ നിരക്ക്‌ വര്‍ധിപ്പിച്ചാല്‍ അമേരിക്കന്‍ ബോണ്ടുകളിലുള്ള നിക്ഷേപവും കൂടും. ഇത്‌ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ ഓഹരികളിലുള്ള നിക്ഷേപം കുറയ്‌ക്കും. കൂടാതെ താഴ്‌ന്ന നിലവാരത്തിലുള്ള അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ അവ കൂടുതല്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യും.
എണ്ണവില: എണ്ണവിലയിലെ വര്‍ധന ആഗോളതലത്തിലെ സാമ്പത്തിക ഉയര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഉണര്‍വ്‌ രേഖപ്പെടുത്തുകയാണെങ്കില്‍ സ്വാഭാവികമായും എണ്ണവില ഉയരും. നിലവില്‍ വീപ്പയ്‌ക്ക്‌ 90 ഡോളറിന്‌ മുകളില്‍ നില്‍ക്കുന്ന എണ്ണവില 100 ഡോളറിന്‌ മുകളിലെത്തി സ്ഥിരത കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ വിപണിയിലെ വിദഗ്‌ധര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യം നാണയപ്പെരുപ്പം വീണ്ടും വര്‍ധിപ്പിക്കും എന്നതിനാല്‍ ഓഹരി വിപണിയില്‍ ഇതുണ്ടാക്കുന്ന സ്വാധീനം നെഗറ്റീവായിരിക്കും.
രാഷ്‌ട്രീയ സാഹചര്യം: തുടരെത്തുടരെ വന്ന അഴിമതികളും വിവാദങ്ങളും സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആക്കം കുറച്ചിട്ടുണ്ട്‌. ഓഹരി വിറ്റഴിക്കലും മറ്റും മന്ദഗതിയിലായി. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും 70,000 കോടി രൂപയോളം അധിക തുക 3 ജി ലേലത്തില്‍ നിന്ന്‌ ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വിവിധ സാമൂഹിക സേവന പദ്ധതികള്‍ക്കായി വകയിരുത്തുകയും ചെയ്‌തു. വരുമാനത്തിനായി സര്‍ക്കാരിന്‌ മറ്റ്‌ മാര്‍ഗ്ഗങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ബജറ്റില്‍ കൂടുതല്‍ നികുതിയിളവുകള്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല.
നിക്ഷേപകന്‍ എന്ത്‌ ചെയ്യണം: ഓഹരി നിക്ഷേപകര്‍ക്ക്‌ പലിശ നിരക്കിലെ വര്‍ധന നേരിട്ട്‌ ബാധിക്കാനിടയില്ലാത്ത ടെക്‌നോളജി പോലുള്ള വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കാം. നിക്ഷേപ കാലാവധി ആറ്‌ മാസം മുതല്‍ ഒരു വര്‍ഷം വരെയാണെങ്കില്‍ ബാങ്ക്‌ സ്ഥിര നിക്ഷേപങ്ങളേയും മ്യൂച്വല്‍ ഫണ്ടിലെ ഡെറ്റ്‌ ഫണ്ടുകളേയും ആശ്രയിക്കാം. മൂന്ന്‌ വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപമാണ്‌ ഇപ്പോള്‍ നടത്തുന്നതെങ്കില്‍ തെരഞ്ഞെടുത്ത ഓഹരികളെ ആശ്രയിക്കാം.

റിയല്‍ എസ്റ്റേറ്റ്‌

ഇന്ത്യന്‍ മെട്രോകളില്‍ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ 15-20 ശതമാനം വില വര്‍ധന വന്നിട്ടുണ്ടെന്നാണ്‌ വിലയിരുത്തല്‍. കഴിഞ്ഞ ഒന്ന്‌-രണ്ട്‌ വര്‍ഷമായി പുതിയ പദ്ധതികള്‍ വളരെ കുറവായിരുന്നു. ഈ സ്ഥിതി മാറി പുതിയ പദ്ധതികള്‍ വരാന്‍ സാധ്യതയുണ്ടെന്ന്‌ ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അഫോര്‍ഡബിള്‍ ഹൗസിംഗ്‌: ഇനി റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ ബൂം ഈ മേഖലയിലായിരിക്കുമെന്ന്‌ റിയല്‍ എസ്റ്റേറ്റ്‌ വക്താക്കള്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാരും ഇത്തരം പദ്ധതികള്‍ക്ക്‌ കൂടുതല്‍ പ്രോല്‍സാഹനം നല്‍കും. എല്ലാവര്‍ക്കും വീട്‌ എന്ന ആശയത്തോടെ വന്‍കിട, സ്വകാര്യ നിക്ഷേപകര്‍ വില കുറഞ്ഞ വീടുകളുടെ പദ്ധതി അവതരിപ്പിക്കും.
പലിശനിരക്ക്‌: പലിശ നിരക്ക്‌ കൂടുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ ബാധിക്കുമെങ്കിലും അത്‌ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ്‌ വിദഗ്‌ധാഭിപ്രായം. ഇതിന്‌ കാരണമായി അവര്‍ പറയുന്നത്‌ പലിശ നിരക്ക്‌ ഉയര്‍ന്ന്‌ നിന്നിരുന്ന കാലത്തും റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ കുതിപ്പ്‌ നടന്നിരുന്നു എന്നാണ്‌.
നിക്ഷേപകന്‍ എന്ത്‌ ചെയ്യണം: അഫോര്‍ഡബിള്‍ ഹൗസിംഗ്‌ പദ്ധതികളില്‍ നിക്ഷേപം നടത്താം. ഇപ്പോള്‍ വിദേശ മലയാളികള്‍ ണ്ടപോലും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നു. ഇത്‌ മാറി വരുന്നുണ്ട്‌. ഇക്കൊല്ലം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക്‌ 2-3 വര്‍ഷം കാത്തിരുന്നാല്‍ 50-60 ശതമാനം നേട്ടം പ്രതീക്ഷിക്കാം.
സ്വര്‍ണം
ഇക്കൊല്ലം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത കൂടുതലാണെന്നാണ്‌ വിലയിരുത്തല്‍. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, എണ്ണവില, നാണയപ്പെരുപ്പം എന്നിവയാണ്‌ സ്വര്‍ണവിലയെ സ്വാധീനിക്കാനിടയുള്ള പ്രധാന ഘടകങ്ങള്‍. നിലവിലെ വില നിലവാരത്തില്‍ നിന്ന്‌ അല്‍പ്പം ഇടിവിന്‌ കൂടി സാധ്യതയുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഔണ്‍സിന്‌ (31.1 ഗ്രാം) 2000 ഡോളര്‍ എന്ന നിലവാരത്തിലേക്ക്‌ പോകാനും സാധ്യതയുണ്ടെന്ന്‌ വിലയിരുത്തലുണ്ട്‌. (നിലവില്‍ 1300 ഡോളറിലധികം വിലയുണ്ട്‌). ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിന്റെ പിടിയിലായതാണ്‌ സ്വര്‍ണത്തില്‍ വലിയ തോതില്‍ നിക്ഷേപം നടക്കാനുള്ള ഒരു പ്രധാന കാരണം. എന്നാല്‍ നിലവില്‍ ഈ സാഹചര്യം ഇല്ല എന്നത്‌ സ്വര്‍ണത്തിലെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാം. നിക്ഷേപകന്‍ എന്ത്‌ ചെയ്യണം: ആഭരണങ്ങളില്‍ നിക്ഷേപം നടത്തുന്നതിന്‌ പകരം ഗോള്‍ഡ്‌ ഇ.ടി.എഫ്‌,ഇ-ഗോള്‍ഡ്‌ എന്നിവയാണ്‌ സുരക്ഷിതം. ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ സില്‍വര്‍, കോപ്പര്‍ തുടങ്ങിയ അടിസ്ഥാന ലോഹങ്ങളില്‍ തിരുത്തല്‍ വരാന്‍ സാധ്യതയുണ്ട്‌. ഇത്‌ അവസരമാക്കാവുന്നതാണ്‌.
ബാങ്ക്‌ നിക്ഷേപം
പലിശ നിരക്ക്‌ ഉയരുന്ന സാഹചര്യത്തില്‍ ബാങ്ക്‌ നിക്ഷേപം ആകര്‍ഷകമാണ്‌. നിരക്കുകള്‍ ഇനിയും ഉയരുമെന്ന്‌ തന്നെയാണ്‌ വിലയിരുത്തല്‍. നിങ്ങളുടെ റിസ്‌ക്‌ കൂടിയ നിക്ഷേപങ്ങളില്‍ ഒരു ഭാഗം ബാങ്ക്‌ സ്ഥിര നിക്ഷേപമാക്കുക എന്നത്‌ ഇപ്പോള്‍ സ്വീകരിക്കാവുന്ന തന്ത്രമാണ്‌. 

പുതിയ മുഖവുമായി ആരോഗ്യ ഇന്‍ഷുറന്‍സ്‌ മേഖല

ന്ത്യന്‍ ഇന്‍ഷുറന്‍സ്‌ മേഖല ഒരു പരിണാമത്തിന്റെ ദശയിലാണ്‌. ആരോഗ്യ ഇന്‍ഷുറന്‍സ്‌ രംഗത്ത്‌ സംഭവിക്കുന്ന മാറ്റങ്ങളാണ്‌ ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇക്കൊല്ലം ജൂലൈ ഒന്ന്‌ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോര്‍ട്ടബിലിറ്റി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ്‌ മാറ്റങ്ങളില്‍ ഏറ്റവും ഒടുവിലത്തേത്‌. നിലവില്‍ രാജ്യത്ത്‌ മൂന്ന്‌ കോടിയില്‍ താഴെ ജനങ്ങള്‍ക്ക്‌ മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കുന്നുള്ളൂ. എന്നാല്‍ ഭാവിയില്‍ ഈ നിരക്ക്‌ ദ്രുതഗതിയില്‍ വര്‍ധിക്കാനാണ്‌ സാധ്യതയെന്ന്‌ ഇന്‍ഷുറന്‍സ്‌ മേഖലയിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരിച്ച ചികില്‍സാ ചെലവുകളും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിവിധ സംഘടനകളും ആരോഗ്യ ഇന്‍ഷുറന്‍സ്‌ വ്യാപിപ്പിക്കുന്നതിന്‌ വലിയ പ്രാധാന്യം നല്‍കുന്നതും ഈ മേഖലയുടെ വളര്‍ച്ചക്ക്‌ അനുകൂലമായ ഘടകങ്ങളാണ്‌. നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ എടുത്തിട്ടുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്‌തനല്ല എങ്കില്‍ മറ്റൊരു കമ്പനിയിലേക്ക്‌ മാറാനുള്ള സൗകര്യം നല്‍കുന്ന സംവിധാനമാണ്‌ ഇന്‍ഷുറന്‍സ്‌ പോര്‍ട്ടബിലിറ്റി.

പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പാകുമ്പോള്‍
നിലവില്‍ വാഹന ഇന്‍ഷുറന്‍സ്‌ മേഖലയിലാണ്‌ പോര്‍ട്ടബിലിറ്റി സംവിധാനമുള്ളത്‌. ആരോഗ്യ ഇന്‍ഷുറന്‍സ്‌ മേഖലയിലേക്ക്‌ കൂടി ഈ സംവിധാനം വരുന്നതോടെ ഉപഭോക്താവിനായിരിക്കും ഏറ്റവുമധികം പ്രയോജനം ലഭിക്കുകയെന്ന്‌ എയിംസ്‌ ഇന്‍ഷുറന്‍സ്‌ ബ്രോക്കിംഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്‌റ്റര്‍ വിശ്വനാഥന്‍ ഒടാട്ട്‌ വിലയിരുത്തുന്നു. ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലയനവും, ഏറ്റെടുക്കലും സംബന്ധിച്ച ഐ.ആര്‍.ഡി.എ വ്യവസ്ഥകള്‍ക്ക്‌ അന്തിമരൂപം കൈവരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ മേഖലയിലുള്‍പ്പെടെ വലിയൊരു ശുദ്ധികലശമാകും നടക്കുക.

മെഡിക്ലെയിം വ്യാപകമാകും
എട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മെഡിക്ലെയിം പോളിസികള്‍ എടുക്കാന്‍ ആളുകള്‍ക്ക്‌ മടിയായിരുന്നു എന്നാല്‍ ഇപ്പോള്‍ ഇതിനായി ജനങ്ങള്‍ കമ്പനിയില്‍ തിരക്കി വരുന്ന അവസ്ഥയുണ്ടെന്ന്‌ ബജാജ്‌ അലയന്‍സ്‌ ദക്ഷിണ കേരള മേധാവി സൈജു ഫിലിപ്പ്‌ പറയുന്നു. രണ്ട്‌ വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക ആളുകളും മെഡിക്ലെയിം പോളിസിക്ക്‌ കീഴില്‍ വരാനുള്ള സാധ്യതയുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളുടെ തെറ്റായ ഇടപെടലും, തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്റേഴ്‌സിന്റെ (റ്റി.പി.എ) പരിചയക്കുറവും മൂലം കാഷ്‌ലെസ്‌ സംവിധാനം നടപ്പാക്കുന്നതില്‍ അടുത്തിടെ ഒരുപാട്‌ പരാതികള്‍ വന്നിരുന്നു. ഇത്‌ പരിഹരിക്കാന്‍ റ്റി.പി. എ എന്ന ഇടനിലക്കാരന്റെ ആവശ്യമില്ലാതെ ആശുപത്രികളും ഇന്‍ഷുറന്‍സ്‌ കമ്പനികളും തമ്മില്‍ നേരിട്ടുള്ള ഇടപാട്‌ എന്ന രീതിയില്‍ കാഷ്‌ലെസ്‌ സംവിധാനം മാറിയിട്ടുണ്ട്‌. ഉപഭോക്താവിന്‌ ഒട്ടേറെ ഗുണം ചെയ്യുന്ന നീക്കമാണിത്‌.

പ്രതീക്ഷിക്കുന്ന മറ്റ്‌ മാറ്റങ്ങള്‍
ആശുപത്രികളെ അവയുടെ സൗകര്യങ്ങള്‍ക്കനുസരിച്ച്‌ തരംതിരിച്ച്‌ ഇവയെ ഒരു റെഗുലേറ്ററുടെ കീഴിലാക്കുക എന്നതാണ്‌ മേഖലയില്‍ പ്രതീക്ഷിക്കുന്ന വലിയ മാറ്റം. ഇതിനുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയതായാണ്‌ സൂചന. നിലവില്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികില്‍സകള്‍ക്കാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കുക. ഭാവിയില്‍ ഔട്ട്‌പേഷ്യന്റ്‌ ചികില്‍സകള്‍ക്കും, മരുന്നിനുമെല്ലാം പരിരക്ഷ ലഭിക്കാനിടയുണ്ട്‌. കൂടാതെ ക്ലെയിം സെറ്റില്‍മെന്റിന്‌ വരുന്ന കാലപരിധി വളരെയധികം കുറയും. ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ആംബുലന്‍സ്‌ സംവിധാനം ഏര്‍പ്പെടുത്തണം എന്നത്‌ പല ഉപഭോക്താക്കളും നിരന്തരമമായി ആവശ്യപ്പെടുന്ന ഒന്നാണ്‌. ഭാവിയില്‍ മിക്ക ഇന്‍ഷുറന്‍സ്‌ കമ്പനികളും ടോള്‍ഫ്രീ ആംബുലന്‍സ്‌ സംവിധാനം ഏര്‍പ്പെടുത്താനിടയുണ്ട്‌. 

ഇന്‍ഷുറന്‍സ്‌ മേഖലയില്‍ വരുന്നത്‌ വന്‍ മാറ്റങ്ങള്‍


നങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പാക്കാന്‍ മല്‍സരിക്കുന്നതിനിടയില്‍ പറ്റിപ്പോകുന്ന വീഴ്‌ചകളുടെ പേരിലാണ്‌ പലപ്പോഴും ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്‌. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി യുലിപുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്‌ ഇന്‍ഷുറന്‍സ്‌ മേഖലയില്‍ നിറഞ്ഞുനിന്നത്‌. ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററായ ഐ.ആര്‍.ഡി.എയുടെ ഇടപെടലിന്‌ ശേഷം യുലിപുകളില്‍ സമൂല പരിഷ്‌കാരങ്ങളാണ്‌ ഉടലെടുത്തത്‌. ഇപ്പോഴിതാ ഇന്‍ഷുറന്‍സ്‌ മേഖലയില്‍ സമൂലമാറ്റത്തിന്റെ കാറ്റ്‌ വീശുന്നു. ഈ മാറ്റങ്ങള്‍ അതിന്റെ `ഫുള്‍ സ്‌പീഡില്‍' നടപ്പാവുകയാണെങ്കില്‍ ഇന്‍ഷുറന്‍സ്‌ മേഖലയില്‍ വരാന്‍ പോകുന്നത്‌ സുവര്‍ണ്ണകാലഘട്ടമാണെന്നാണ്‌ ഈ മേഖലയിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. കഴിഞ്ഞ കുറേ നാളുകളായി ഇന്‍ഷുറന്‍സ്‌ മേഖലയില്‍ നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ച ഇന്‍ഷുറന്‍സിനെ നിക്ഷേപവുമായി കൂട്ടിക്കുഴയ്‌ക്കണോ എന്നത്‌ സംബന്ധിച്ചാണ്‌. ഇന്‍ഷുറന്‍സ്‌ പോളിസികളുടെ പ്രാഥമിക ലക്ഷ്യം പരിരക്ഷയായിരിക്കണമെന്ന നിലപാടിനാണ്‌ മുന്‍തൂക്കം. ഓണ്‍ലൈന്‍ പോളിസികളുടെ ജനപ്രീതി വര്‍ധിച്ചത്‌ ഇന്‍ണ്ട ഷുറന്‍സ്‌ മേഖലയില്‍ സംഭവിച്ച മറ്റൊരു പ്രധാന മാറ്റമാണ്‌. പോളിസി ഉടമകള്‍ക്കും ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കും ഒരുപോലെ ഗുണകരമായ ഒരു മാറ്റമായിരുന്നു ഇത്‌.
ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ലിസ്റ്റ്‌ ചെയ്യുമ്പോള്‍
ഇന്‍ഷുറന്‍സ്‌ മേഖലയില്‍ ഉടനടി വരാന്‍ പോകുന്ന പ്രധാന മാറ്റം ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലിസ്റ്റിംഗ്‌ സംബന്ധിച്ചാണ്‌. കഴിഞ്ഞ ഒക്‌റ്റോബറിലാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഐ.പി.ഒക്ക്‌ (ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍) സെബിയുടെ അംഗീകാരം ലഭിച്ചത്‌. ഇതനുസരിച്ച്‌ പത്ത്‌ വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ കമ്പനികള്‍ക്കാണ്‌ ഐ.പി.ഒ നടത്താന്‍ കഴിയുക. ഐ.പി.ഒ സംബന്ധിച്ച ഐ.ആര്‍.ഡി.എ മാനദണ്‌ഡങ്ങള്‍ ഫെബ്രുവരിയോടെ പുറത്ത്‌ വരുമെന്നാണ്‌ കരുതുന്നത്‌. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍.ഐ.സിയുടെ ലിസ്റ്റിംഗ്‌ നടക്കാനിടയുണ്ട്‌ എന്നതിനാല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഐ.പി.ഒ ഇന്ത്യന്‍ നിക്ഷേപ ലോകം പൊതുവില്‍ ഉറ്റുനോക്കുന്ന ഒന്നാണ്‌. ഒപ്പം ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ പ്രവര്‍ത്തനത്തിലും എക്കൗണ്ടിംഗിലും സുതാര്യത വരുമെന്നതിനാല്‍ നീക്കം നല്ലതാണെന്നാണ്‌ പൊതുവിലുള്ള വിലയിരുത്തല്‍. പോളിസി ഉടമകളെ സംബന്ധിച്ച്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ലിസ്റ്റ്‌ ചെയ്യുന്നത്‌ നല്ലതാണ്‌ കാരണം വിശ്വാസ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ മറികടക്കാന്‍ ഇതുമൂലം സാധിക്കും.
മൂല്യനിര്‍ണ്ണയം സംബന്ധിച്ച പ്രശ്‌നങ്ങളാണ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഐ.പി.ഒ സംബന്ധിച്ച നയരൂപീകരണത്തിന്‌ പ്രധാന തടസം. ഇത്‌ പരിഹരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ഇത്‌ സംബന്ധിച്ച പ്രൊപ്പോസല്‍ സെബിക്ക്‌ മുമ്പാകെ സമര്‍പ്പിക്കുമെന്ന്‌ ഐ.ആര്‍.ണ്ടഡി.എ വ്യക്തമാക്കിയിട്ടുണ്ട്‌. ലൈഫ്‌, നോണ്‍ ലൈഫ്‌ കമ്പനികളുടെ ലിസ്റ്റിംഗായിരിക്കും ഇന്‍ഷുറന്‍സ്‌ മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന ഒരു പ്രധാനമാറ്റം. ഏകദേശം പത്ത്‌ ലക്ഷം കോടി രൂപയുടെ ആസ്‌തിയാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ കൈകാര്യം ചെയ്യുന്നത്‌ എന്നതുകൊണ്ട്‌ പ്രത്യേകിച്ചും.

ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ലയിച്ചേക്കും
ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലയനം കൂടുതലായി നടക്കാന്‍ സാധ്യതയുണ്ട്‌. അടുത്തിടെ സജീവ ചര്‍ച്ചയായിരുന്ന റിലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌, റോയല്‍ സുന്ദരം കമ്പനികളുടെ ലയനം മൂല്യനിര്‍ണയത്തിലാണ്‌ ഉടക്കി നില്‍ക്കുന്നത്‌. ഭാവിയില്‍ ഇത്തരം ലയനങ്ങള്‍ കൂടുതലായി നടക്കുമെന്ന്‌ തന്നെയാണ്‌ വിപണി വിദഗ്‌ധരുടെ വിലയിരുത്തല്‍. വിപണി പിടിക്കാനുള്ള മല്‍സരത്തില്‍ പ്രീമിയത്തില്‍ ഇളവ്‌ ചെയ്‌തത്‌ ഫലത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ബിസിനസ്‌ വന്‍തോതില്‍ ഇടിയുന്നതിനാണ്‌ കാരണമായത്‌. ഈ സാഹചര്യത്തില്‍ ബസിനസില്‍ പിടിച്ചുനില്‍ക്കാനുള്ള മാര്‍ഗ്ഗമായും പല ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളും ലയനത്തെ കണക്കാക്കാനിടയുണ്ടെന്നാണ്‌ സൂചനകള്‍. മാറുന്ന സാഹചര്യത്തില്‍ കര്‍ശനമായ ചെലവ്‌ നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കുക, മികച്ച സേവനം നല്‍കുക, കൂടുതല്‍ ഉപഭോക്താക്കളിലേക്ക്‌ എത്തുക എന്നിവയാണ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ചെയ്യേണ്ടതെന്ന്‌ ഇന്‍ഷുറന്‍സ്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലയിലുള്ള നാല്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളും ചേര്‍ന്ന്‌ ഒന്നോ, രണ്ടോ കമ്പനികളാകുന്നത്‌ സംബന്ധിച്ച ചര്‍ച്ചകളും നടന്നിരുന്നെങ്കിലും ഇതിനുള്ള സാധ്യത തീരെ വിരളമാണെന്നാണ്‌ സൂചന. സ്വകാര്യ മേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളെ അപേക്ഷിച്ച്‌ അല്‍പ്പം ഭേദമാണ്‌ ഇവയുടെ സ്ഥിതി. പോളിസി ഉടമകളെ ലയനങ്ങള്‍ കാര്യമായി ബാധിക്കാനിടയില്ല. എന്നാല്‍ നിലവിലെ പോളിസികള്‍ നിര്‍ബന്ധിതമായി സറണ്ടര്‍ ചെയ്യിച്ച്‌ പുതിയ പോളിസികളെ പ്രോല്‍സാഹിപ്പിക്കുന്ന നയം കമ്പനികള്‍ കൈക്കൊള്ളാന്‍ ഇടയുണ്ടെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്‌.

ഇന്‍ഷുറന്‍സ്‌ പോര്‍ട്ടബിലിറ്റി വ്യാപകമാകും
രാജ്യത്ത്‌ ടെലികോം മേഖലയില്‍ നടപ്പാക്കിയ നമ്പര്‍ പോര്‍ട്ടബിലിറ്റി മാതൃകയില്‍ ഇന്‍ഷുറന്‍സ്‌ പോര്‍ട്ടബിലിറ്റി സംവിധാനം കൂടുതല്‍ ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളില്‍ നടപ്പാക്കും. ഒരാള്‍ എടുത്തിരിക്കുന്ന പോ ളിസിയുടെ മാനദണ്‌ഡങ്ങള്‍ക്ക്‌ തുല്യമായ മാനദണ്‌ഡങ്ങളുള്ള മറ്റൊരു കമ്പനിയുടെ പോളിസിയിലേക്ക്‌ മാറാനുള്ള സൗകര്യത്തിനാണ്‌ പോര്‍ട്ടബിലിറ്റി എന്ന്‌ പറയുന്നത്‌. നിലവില്‍ വാഹന ഇന്‍ഷുറന്‍സ്‌ പോളിസികളിലാണ്‌ `പോര്‍ട്ടബിലിറ്റി ഓപ്‌ഷനുള്ളതത്‌. അധികം വൈകാതെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസികളിലും ഈ സംവിധാനം നടപ്പാക്കും. ഇത്‌ നിലവില്‍ വന്നാല്‍ ബോണസുകള്‍, നിലവിലെ അസുഖങ്ങള്‍ക്കുള്ള പരിരക്ഷ എന്നിവ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരു കമ്പനിയുടെ പോളി സിയിലേക്ക്‌ മാറാവുന്നതാണ്‌. ഇന്‍ഷുറന്‍സ്‌ മേഖലയില്‍ വന്‍ മാറ്റങ്ങളാണ്‌ അണിയറയില്‍ ഒരുങ്ങുന്നത്‌. ഇന്‍ഷുറന്‍സ്‌ മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തല്‍ പോലുള്ള കാതലായ നയം മാറ്റങ്ങള്‍ക്കും കാതോര്‍ക്കുകയാണ്‌ ഇന്‍ഷുറന്‍സ്‌ രംഗം.