Friday, 11 November 2011

കൂണ്‍ കൃഷിയിലൂടെ ഒരു വിജയമാതൃക

കൂണ്‍ കൃഷിയില്‍ എത്രമാത്രം സാങ്കേതികവല്‍ക്കരണം ആകാം? എത്രത്തോളം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാം? ഈ അന്വേഷണങ്ങളാണ് ഒരു സാധാരണ വീട്ടമ്മയെ പ്രതിമാസം 50,000 രൂപ ലാഭമുണ്ടാക്കുന്ന സംരംഭകയാക്കിയത്

ഒരു പതിറ്റാണ്ടിലേറെയായുള്ള നിരന്തര പരിശ്രമമാണ് തിരുവനന്തപുരത്തെ ഒരു വീട്ടമ്മയായ ജാനകി ശ്രീകുമാറിനെ കൂണ്‍ കൃഷി രംഗത്തെ വിജയിയായ സംരംഭകയാക്കി മാറ്റിയത്. ഓയ്‌സ്റ്റര്‍, മില്‍ക്കി എന്നീ വിഭാഗം കൂണുകളും ഊട്ടിയില്‍ നിന്നും ബട്ടണ്‍ മഷ്‌റൂം വരുത്തി അതിന്റെയും വിപണനവും നടത്തുന്ന ജാനകി കൂണ്‍ ഉല്‍പ്പാദനത്തില്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലൊക്കെ കടന്നുചെന്ന് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നതാണ് പ്രത്യേകത. ഇതിനെല്ലാം ജാനകിയെ സഹായിച്ചത് ഹൈടെക് കൃഷിരീതികളും.

കൂണ്‍ വിത്ത് ആവശ്യമുള്ള കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് വരെ ജാനകി വിതരണം നടത്തുന്നുണ്ട്. സ്വാദിഷ്ട മഷ്‌റൂം എന്ന ബ്രാന്‍ഡില്‍ കൂണില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്നു. ശാസ്തമംഗലത്തെ സ്വന്തം വില്‍പ്പനകേന്ദ്രത്തിലൂടെ എല്ലാത്തരം കൂണ്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കിയിട്ടുള്ള ജാനകി തലസ്ഥാനത്തെ പ്രമുഖ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും കൂണ്‍ നല്‍കുന്നുണ്ട്.

മുറിക്കുള്ളിലേ കൂണ്‍ കൃഷി നടാനാകൂ എന്നതിനാല്‍ വീടുകള്‍ വാടകക്കെടുത്ത് അവക്കുള്ളിലും തുറസായ സ്ഥലങ്ങളില്‍ ഷെഡ്ഡുകള്‍ നിര്‍മിച്ചു കാണ്ടുമാണ് ജാനകി കൂണ്‍ കൃഷി നടത്തുന്നത്. കൂണ്‍ വിത്ത് ഉല്‍പ്പാദിപ്പിക്കുന്നതിന് അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള എയര്‍ കണ്ടീഷന്റ് ലാബ്, കൂണ്‍ ഉല്‍പ്പാദനത്തിനായി മുറിക്കുള്ളിലെ ചൂടും ഈര്‍പ്പവും നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍, വെര്‍മി കംപോസ്റ്റ് നിര്‍മിക്കുന്നതിനായുള്ള യന്ത്രവല്‍കൃത ഫാം തുടങ്ങിയ ഹൈടെക് കൃഷി രീതികളാണ് ജാനകി സ്വീകരിച്ചിട്ടുള്ളത്.

കൃഷി ഹൈടെക് ആകുന്നതോടെ തൊഴിലാളികളുടെ എണ്ണം കുറച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകും. ബിസിനസില്‍ പ്രൊഫഷണലിസം കൊണ്ടുവരാനും ഇത് സഹായിക്കും. മാത്രമല്ല മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും അവയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഹൈടെക് സമ്പ്രദായം വഴിയൊരുക്കും ജാനകി അഭിപ്രായപ്പെട്ടു. വെര്‍മി കംപോസ്റ്റ് നിര്‍മാണത്തിനായി കൂടുതല്‍ മെഷിനറി ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ വെര്‍മിഫാമില്‍ രണ്ട് ജീവനക്കാര്‍ മാത്രമേ ആവശ്യമുള്ളൂ.

ദിവസേന ഏകദേശം 50കിലോ കൂണ്‍ ഉല്‍പ്പാദിപ്പിക്കുന്ന ജാനകി ഉല്‍പ്പാദചെലവുകളും വാടകയും ഒഴികെ പ്രതിമാസം 50,000 രൂപ വരെ ലാഭമുണ്ടാക്കുന്നുണ്ട്. വളരെ ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നമാണ് കൂണ്‍. ഒരു കിലോ കൂണിന്റെ ഉല്‍പ്പാദനചെലവ് 60 രൂപയാണെങ്കില്‍ അതിന്റെ വിപണി വില 150 മുതല്‍ 200 രൂപ വരെയാണ്. അതിനാല്‍ മുതല്‍മുടക്കിന്റെ ഇരട്ടിയോളം ലാഭം ഇതില്‍ നിന്നും നേടാനാകുമെന്നതാണ് കൂണ്‍ കൃഷിയുടെ പ്രത്യേകത. സാധാരണ ഒരു വീട്ടമ്മ അവരുടെ വീട്ടിലെ ഒന്നോ രണ്ടോ മുറികൂണ്‍ കൃഷിക്കായി മാറ്റിവെക്കുകയും മറ്റ് ജോലികള്‍ക്കൊപ്പം ദിവസേന രണ്ട് മണിക്കൂര്‍ അതിനായി ചെലവഴിക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റാരുടെയും സഹായമില്ലാതെ തന്നെ പ്രതിമാസം 5000 രൂപ വരുമാനം നേടാനാകും. തൊഴില്‍രഹിതരായ യുവതികള്‍ക്ക് വീട്ടിലിരുന്ന് മികച്ച വരുമാനം നേടാനുള്ള ഒരു മാര്‍ഗമാണിത്. ജാനകി ചൂണ്ടിക്കാട്ടി.

മലയിന്‍കീഴ് കേന്ദ്രമാക്കി ഒന്നര ഏക്കര്‍ സ്ഥലത്ത് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഒരു ഫാം നിര്‍മിച്ചുകൊണ്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. 1.25 കോടി രൂപ ചെലവുള്ള ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിദിന ഉല്‍പ്പാദനം 200 കിലോയാകും. ഇതിനുപുറമെ കൂണ്‍ കൃഷിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ക്കും ജാനകി നേതൃത്വം നല്‍കുന്നു.

No comments:

Post a Comment